18.3.2020 കോവിഡ് 19: Daily review
അമേരിക്കയിലും ചൈനയിലും കോവിഡ് 19 വാക്സിൻ ഗവേഷണങ്ങൾ ഊർജ്ജിതമായി മുന്നോട്ടു പോകുന്നു എന്ന വാർത്ത ഒരു പ്രതീക്ഷയാണ്. രണ്ടിടങ്ങളിലും വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. ആസ്ട്രേലിയയിൽ ചികിത്സയ്ക്കുള്ള മരുന്ന് ഗവേഷണം ഫലം കാണുമെന്ന വാർത്തയും പ്രതീക്ഷാ ജനകമാണ്. ഈ മഹാമാരിക്ക് നൽകേണ്ട ഉത്തരം എത്രയും പെട്ടെന്ന് ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
ഇന്ത്യയിൽ സ്ഥിരീകരിക്കപ്പെട്ട കോവിഡ് 19 കേസുകളുടെ എണ്ണം 140 കടന്നു. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മഹാരാഷ്ട്രയിൽ നിന്ന്, മുപ്പതിൽ കൂടുതൽ കേസുകൾ. രണ്ടാമത് ഇരുപതിലധികം കേസുകളുമായി കേരളം. ഇന്ത്യയിൽ ഇതുവരെ 3 മരണങ്ങൾ. രോഗമുക്തി നേടിയവരുടെ എണ്ണം 14. മുംബൈയിൽ നിരീക്ഷണത്തിൽ കഴിയേണ്ടവരുടെ കയ്യിൽ സീൽ പതിച്ചു തുടങ്ങി. തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തു എന്ന് തിരിച്ചറിയാൻ വേണ്ടി പതിക്കുന്ന തരത്തിൽ ഉള്ള മഷിയാണ് ഉപയോഗിക്കുന്നത്. താജ്മഹൽ സന്ദർശനത്ഥിന് മാർച്ച് 31 വരെ വിലക്ക്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മാളുകൾക്കും ഹോട്ടലുകൾക്കും പ്രവർത്തന നിയന്ത്രണമേർപ്പെടുത്തി തുടങ്ങി.
കർണാടകയിൽ കൈറോണ മൂലം മരിച്ച 76 കാരനെ ചികിത്സിച്ച ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചു. ഡോക്ടറും കുടുംബവും ക്വാറന്റൈനിൽ. ഡോക്ടർമാർ നേഴ്സുമാർ തുടങ്ങി രോഗികളുമായി നേരിട്ട് ഇടപെടുന്ന ആരോഗ്യ പ്രവർത്തകർക്ക് അസുഖം ബാധിച്ചാൽ, ഗുരുതരമായ രീതിയിൽ അസുഖം പടരാൻ കാരണമാകും.
150ലധികം രാജ്യങ്ങളിലായി 2 ലക്ഷത്തോളം പേരിൽ സ്ഥിരീകരിച്ച അസുഖം മൂലം 8000 ഓളം മരണങ്ങൾ ഉണ്ടായി. 81500ലധികം പേർ രോഗമുക്തി നേടി. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം ഏഴായിരത്തോളം.
ഇറ്റലിയിൽ മരണസംഖ്യ 2500 കടന്നു. ഇന്നലെ ഒരു ദിവസം മാത്രം 345 മരണങ്ങൾ. പുതുതായി കണ്ടെത്തിയ കേസുകളുടെ എണ്ണം 3526. ആകെ കേസുകളുടെ എണ്ണം 31000 കടന്നു. സ്പെയിനിൽ ഇന്നലെ മാത്രം 191 മരണങ്ങൾ, ഇതോടെ മരണസംഖ്യ 500 കടന്നു. ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 1800 കടന്നു, ഇതുവരെ ആകെ പന്ത്രണ്ടായിരത്തോളം കേസുകൾ. ജർമ്മനിയിൽ നിന്ന് മാത്രം 2000 ലധികം കേസുകൾ. അവിടെ ആകെ കേസിലും ഒൻപതിനായിരം കടന്നു. മരണസംഖ്യ 26. ഫ്രാൻസിൽ ഇന്നലെയും ആയിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എണ്ണായിരത്തോളം കേസുകളിൽനിന്ന് 175 മരണങ്ങൾ. അമേരിക്കയിൽ ഇന്നലെ 1300 ലധികം പുതിയ കേസുകൾ, ഇതുവരെ ആറായിരത്തോളം കേസുകളിൽനിന്ന് 101 മരണങ്ങൾ.
ഇറാനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1178 കേസുകളും 135 മരണങ്ങളും. ഇതുവരെ ആകെ പതിനാറായിരത്തിലധികം കേസുകളിൽനിന്ന് 988 മരണങ്ങൾ. തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി 84 കേസുകളും ആറു മരണങ്ങളും. ഇതുവരെ ആകെ 8320 കേസുകളിൽ നിന്ന് 81 മരണങ്ങൾ. ചൈനയിൽ നിന്നും പുതിയ കേസുകളുടെ റിപ്പോർട്ടുകൾ വളരെ കുറവാണ്. എൺപതിനായിരത്തിലധികം കേസുകളിൽ നിന്ന് 3200 ലധികം മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 68000 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 3,300 ൽ താഴെയായി.
യുകെ, സ്വിറ്റ്സർലണ്ട്, മലേഷ്യ, പോർച്ചുഗൽ, നെതർലാൻഡ്സ്, നോർവേ, ഓസ്ട്രിയ, ബെൽജിയം എന്നിവിടങ്ങളിലും ഇന്നലെ മാത്രം നൂറിൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 15, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 53.
നമ്മുടെ അയൽരാജ്യമായ പാകിസ്ഥാനിൽ ഇന്നലെ മാത്രം 63 കേസുകൾ, ഇതുവരെ ആകെ 247 കേസുകൾ.
അമേരിക്കയിൽ പ്രതിരോധവകുപ്പ് അഞ്ച് മില്യൻ റെസ്പിരേറ്റർ മാസ്കുകളും 2000 വെൻറിലേറ്ററുകളും ആരോഗ്യവകുപ്പിന് കൈമാറും. കൂടാതെ ഒരു മില്യൻ മാസ്കുകൾ ഉടനടി നിർമ്മിക്കുകയും ചെയ്യും. ഇൻഡസ്ട്രിയൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മാസ്കുകൾ ആരോഗ്യ വകുപ്പിന് കൈമാറാൻ കൺസ്ട്രക്ഷൻ കമ്പനികളോട് അമേരിക്കൻ വൈസ് പ്രസിഡണ്ട് മൈക്ക് പെൻസ് അഭ്യർത്ഥിച്ചു.
അമേരിക്കയിലും കാനഡയിലും യൂബർ ഷെയേർഡ് റൈഡ് സൗകര്യം നിർത്തലാക്കി.
ക്വാറന്റൈൻ നിർദേശം പാലിക്കാത്ത 2 വിദേശികളെ ന്യൂസിലണ്ട് ഡീപ്പോർട്ട് ചെയ്യും.
ഉക്രൈനിൽ തോക്ക് ചൂണ്ടി ഒരുലക്ഷം സർജിക്കൽ മാസ്ക്കുകൾ മോഷ്ടിക്കാൻ ശ്രമം. അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഖത്തറിൽ ഗ്രോസറി സ്റ്റോറുകളും മെഡിക്കൽ സ്റ്റോറുകളും ഒഴികെ എല്ലാ സ്ഥാപനങ്ങളും അടച്ചു.
സൗദി അറേബ്യ എല്ലാ മോസ്കുകളിലും ആരാധന നിരോധിച്ചു. എല്ലാ ആരാധനാലയങ്ങളിലും കൂട്ടപ്രാർത്ഥനക്ക് ഗ്രീസിൽ വിലക്ക്.
പെറു, കോസ്റ്ററിക്ക, പരാഗ്വേ തുടങ്ങിയ രാജ്യങ്ങൾ രാജ്യാതിർത്തി അടച്ചു. പെറു തലസ്ഥാനത്ത് കർഫ്യൂന് സമാനമായ സാഹചര്യം നിലവിൽ വന്നു.
കെവിൻ ഡ്യൂറന്റിൽ സ്ഥിരീകരിച്ചതോടെ കോവിഡ് 19 ബാധിച്ച NBA കളിക്കാരുടെ എണ്ണം ഏഴ്. ലുക്കിമിയ രോഗബാധിതൻ കൂടിയായിരുന്ന 21 വയസ്സുകാരനായ ഫുട്ബോൾ കോച്ച് ഫ്രാൻസിസ്കോ ഗ്രാഷ്യ കോവിഡ് 19 ബാധിച്ച് സ്പെയിനിൽ മരണമടഞ്ഞു. ജർമനിയിൽ മെർക്കലിന് പിൻഗാമിയാകാൻ സാധ്യതയുള്ള ഫ്രെഡറിച് മെഴ്സിന് രോഗം സ്ഥിരീകരിച്ചു. സ്പാനിഷ് ഫുട്ബോൾ ക്ലബ് വലൻസിയയുടെ മൂന്നിലൊന്ന് താരങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചതായി വാർത്തകൾ. ലോകാരോഗ്യ സംഘടനയുടെ രണ്ട് ഉദ്യോഗസ്ഥർക്ക് അസുഖം സ്ഥിരീകരിച്ചു. ടോം ഹാങ്ക്സ്സും റിത വിൽസണും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ടു, വീട്ടിൽ ക്വാറന്റൈൻ.
യൂറോ കപ്പ് ഫുട്ബോൾ ഒരുവർഷം നീട്ടിവെച്ചു. ഫ്രഞ്ച് ഓപ്പൺ ടെന്നീസ് നീട്ടിവെച്ചു. പാകിസ്ഥാനിൽ സൂപ്പർ ലീഗ് ട്വൻറി 20 ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവെച്ചു.
മൈക്രോസോഫ്റ്റ് ലോകമെമ്പാടുമുള്ള സ്റ്റോറുകൾ അടച്ചു.
ഫോക്സ്‌വാഗൺ കമ്പനി വാഹനങ്ങളുടെ നിർമാണം തത്കാലം നിർത്തിവെക്കാൻ ആലോചിക്കുന്നു.
പല രാജ്യങ്ങളിലും ടെലിമെഡിസിൻ സംവിധാനങ്ങൾ ഒരുക്കി തുടങ്ങി. അടിയന്തരമല്ലാത്ത സർജറികൾ മാറ്റിവെച്ചു. യൂറോപ്പിൽ ആവശ്യമായത്ര മരുന്നുകളും ആരോഗ്യ സൗകര്യങ്ങളും ലഭ്യമാകുന്നില്ല എന്ന് ലോകാരോഗ്യസംഘടന വിലയിരുത്തി. സൗത്ത് കൊറിയക്ക് പിന്നാലെ ഇസ്രയേലും ഡ്രൈവ് ത്രൂ ടെസ്റ്റിങ് സൗകര്യം ഏർപ്പെടുത്തുന്നു. വാഹനത്തിന് പുറത്തിറങ്ങാതെ പരിശോധിക്കാനുള്ള സൗകര്യം ആണിത്.
കൂടുതൽ പരിശോധനകൾ നടത്തി, കൂടുതൽ കേസുകൾ കണ്ടുപിടിച്ച് കൃത്യമായി പ്രതിരോധം നൽകി സന്തുലിതാവസ്ഥയിൽ പോകുന്ന തെക്കൻ കൊറിയയുടെ മാതൃകയാണ് നമുക്ക് അഭികാമ്യം. അതിനായി പരിശോധനകൾ ഗണ്യമായി വർധിപ്പിക്കണം.
വലിയ ആൾക്കൂട്ടങ്ങൾ പൂർണമായി ഒഴിവാക്കണം. പത്രസമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകർ വളരെ അടുത്തിടപഴകുന്നത് ഒഴിവാക്കണം. ടെലി പ്രസ് കോൺഫറൻസുകളെ കുറിച്ച് ചിന്തിക്കുന്നതിൽ പോലും തെറ്റില്ല.
സെക്രട്ടറിയേറ്റടക്കമുള്ള പല സർക്കാർ ഓഫീസുകളിലും പല വകുപ്പുകളിലും നടക്കുന്ന മീറ്റിംഗുകൾ, ട്രെയിനിംഗുകൾ തുടങ്ങിയവ തൽക്കാലം ഒഴിവാക്കണം. ബ്യൂറോക്രസി വിഷയത്തെ അതീവ ഗൗരവത്തോടെ സമീപിക്കണം.
സാമൂഹ്യ വ്യാപനം പരമാവധി വൈകിപ്പിക്കാൻ നമുക്ക് സാധിക്കണം.