ഉയിർത്തെഴുന്നേൽക്കുന്ന വിരുദ്ധ വാദങ്ങൾ: ഡോ. ഖദീജ മുംതാസിനൊരു മറുപടി
ഡോ.ഖദീജ മുംതാസിന്റെതായി 2014 ല് പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിനു മറുപടി :
?ഒക്ടോബർ മൂന്നാം തിയതി സംസ്ഥാനമൊട്ടാകെ മീസിൽസിനും റുബെല്ലയ്ക്കുമെതിരായി വാക്സിനേഷൻ യജ്ഞം ആരംഭിച്ചു. ഇതിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വന്നുകൊണ്ടിരുന്ന, വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളും വാദമുഖങ്ങളും നിരവധിയാണ്. ഒട്ടുമിക്ക വാദങ്ങൾക്കും ഒരു പൊതുസ്വഭാവമുണ്ട്. ശാസ്ത്രീയാടിസ്ഥാനമില്ലാത്തത് മാത്രമല്ല അത്. ഇതൊക്കെ പണ്ടേയ്ക്ക് പണ്ടേ മരിച്ച് മണ്ണടിഞ്ഞവയാണ്. അതിപ്പൊ വാക്സിൻ ഓട്ടിസമുണ്ടാക്കുമെന്ന ആൻഡ്രൂ വേക്ഫീൽഡിന്റെ കഥയായാലും,മീഡീയ വൺ ചാനലിന്റെ റിപ്പോർട്ടായാലും എല്ലാം!!
ആ ലിസ്റ്റിലെ മറ്റൊരു മാന്തിയെടുത്ത അസ്ഥികൂടമാണ് “കുട്ടികളെ ഇങ്ങനെ പേടിപ്പിക്കണോ?” എന്ന തലക്കെട്ടിൽ ഡോ.ഖദീജ മുംതാസ് എഴുതിയ ലേഖനം.
?ലേഖനത്തിലെ വസ്തുതാവിരുദ്ധതയും, പാളിച്ചകളും, അശാസ്ത്രീയതയും വെളിച്ചത്തു കൊണ്ടുവന്നു കൊണ്ടുള്ള കുറിപ്പുകൾ മൂന്നു ഡോക്ടർമാരുടെതായി അന്ന് തന്നെ പുറത്തു വന്നതാണ്. ലേഖനം വീണ്ടും വാക്സിന് വിരുദ്ധര്കുപ്രചരണതിനായി പുറത്തെടുക്കുന്ന സാഹചര്യത്തിൽ അതിനോട് കൂടെ ഇന്നത്തെ സാഹചര്യം കൂടി ചേർത്തുകൊണ്ട് ഒരിക്കൽക്കൂടി ഇൻഫോക്ലിനിക് ആ ലേഖനത്തെ വിലയിരുത്തുന്നു.
?ആമുഖമായി അറിയേണ്ട കാര്യം നിലവില് നടക്കുന്ന എം ആര് ക്യാമ്പയിന്മീസില്സ് റുബെല്ല എന്നീ രോഗങ്ങളെ തുടച്ചു നീക്കാന് ഉദ്ദേശിച്ചുള്ളതാണ്,(വ്യക്തിഗത സുരക്ഷ മുന്നിര്ത്തിയല്ല). വസൂരി തുടച്ചു നീക്കിയത് പോലെ, പോളിയോ നിര്മ്മാര്ജ്ജനത്തിനു അരികില് എത്തിയത് പോലെ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി ആണിത്.
- “വാക്സിന് കൊടുക്കാത്ത പെണ്കുട്ടികളില് 97% ത്തിനും പ്രസവിക്കാന് പ്രായം ആവുമ്പോള് സ്വാഭാവിക പ്രതിരോധ ശേഷി ആയിക്കഴിയും”
✔വിവാഹ പ്രായം എത്തുമ്പോള് 97% പ്രതിരോധശേഷി ഉണ്ടാവും എന്നത് ഏതു പഠനം, അല്ലെങ്കില് ആധികാരിക റഫറന്സ് വഴി കണ്ടെത്തിയ കണക്കു ആണെന്ന് ലേഖിക സൂചിപ്പിക്കുന്നില്ല,അങ്ങനെ ഒരു റെഫറന്സ് എങ്ങും കണ്ടെത്താനും ആവുന്നില്ല.ഏതൊരു ശാസ്ത്രീയ ലേഖനത്തിലും അടിസ്ഥാനമായി ഉണ്ടാവേണ്ടത് അതിനു ലഭിച്ച വിവരങ്ങളുടെ സ്രോതസ് പറയുകയാണ്. അത് ഇവിടെ സൂചിപ്പിച്ചതായി കാണുന്നില്ല.
68% പ്രതിരോധ ശേഷി കൗമാരക്കാരില് കണ്ടെത്തിയ കോഴിക്കോട് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ പഠനമാകട്ടെ വളരെ കുറഞ്ഞ എണ്ണം ആൾക്കാരിൽ നടത്തിയതും. ഒരു വലിയ ജനവിഭാഗത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഇത് തികച്ചും അപര്യാപ്തമാണ്.
- “…..വെറും മൂന്നുശതമാനത്തിന് വേണ്ടിയാണോ കോടിക്കണക്കിന് രൂപ ചെലവിട്ട് പ്രോഗ്രാം നടത്തുന്നത്”
✔ഇനി വെറുതെ ഒരു വാദത്തിന് വിവാഹപ്രായത്തില് 3% പേരെ പ്രതിരോധശേഷി ഇല്ലാത്തവര് ഉള്ളൂ എന്ന കണക്ക് അംഗീകരിക്കാമെന്ന് തന്നെ വയ്ക്കുക. 76 ലക്ഷം കുഞ്ഞുങ്ങളെ വാക്സിനേറ്റ് ചെയ്യുകയാണ് ലക്ഷ്യം. അതിന്റെ മൂന്ന് ശതമാനമെന്നാൽ 2.28 ലക്ഷമാണ്. അതൊരു ചെറിയ സംഖ്യ അല്ലല്ലോ. അതായത് 3% എന്ന് നിസാരവൽക്കരിക്കുന്നത് സമൂഹത്തിന്റെ മൊത്തം കാര്യം കണക്കിലെടുക്കുമ്പോൾ വളരെ വലിയ ഒരു സംഖ്യയാണ്.
✔ഈ മൂന്നു ശതമാനത്തില് എന്റെ പിറക്കാന് പോകുന്ന കുഞ്ഞു പെടുമെങ്കില് ആ കുഞ്ഞിനു എത്ര കോടി വിലയിടും? കാഴ്‌ചയും കേൾവിയുമില്ലാത്ത, ഹൃദയവൈകല്യമുള്ള കുഞ്ഞിനെ ആയുഷ്‌കാലം പേറുന്നതാണോ, അതോ ഒരു കുത്തിവെപ്പിലൂടെ ഒരു മനുഷ്യായുസ്സും അതിനോട് ചേർന്ന് നിൽക്കുന്ന കുടുംബമെന്ന പ്രസ്‌ഥാനത്തിന്റെ മനസ്സമാധാനവും നില നിൽക്കുന്നതാണോ പ്രധാനം?അല്ല എന്ന് ഏറെ അമ്മമാരുടെ കണ്ണീര് കണ്ട ഒരു മുതിർന്ന സ്‌ത്രീരോഗ വിദഗ്‌ധ പറയുന്നതിനോളം ദു:ഖകരമായ വസ്‌തുത വേറെന്തുണ്ട് !
✔അപ്പോൾ എന്ത് ചെയ്യണം. ആ 3% പേർക്ക് വാക്സിൻ മൂലം സംരക്ഷണം നൽകണം. ആ 3% പേരെ എങ്ങനെ കണ്ടെത്തും? വിവാഹപ്രായമായ എല്ലാ പെൺകുട്ടികൾക്കും റുബെല്ലയുടെ രോഗപ്രതിരോധശേഷി ഉണ്ടോ എന്ന് അറിയാന് രക്തപരിശോധന നടത്തേണ്ടി വരും, ഇത് പ്രായോഗികമാക്കുന്നത് എങ്ങനെ? സൗജന്യമായി ലഭിക്കുന്ന വാക്‌സിന് പകരമാകുമോ നോട്ടുകളേറെ എടുത്തു കൊടുക്കേണ്ട റുബല്ലയോട് പ്രതിരോധമളക്കുന്ന ടെസ്‌റ്റ്? വാക്സിനേഷന്പ്രോഗ്രാമിനേക്കാള് പതിന്മടങ്ങ് ചെലവ് ഈ ടെസ്റ്റിനു മാത്രം വേണ്ടി വരും. എന്ത് പ്രായോഗികതയാണ് ഇന്നത്തെ കേരളത്തിലെ സാഹചര്യത്തിൽ ഇതിനുള്ളത്?
- “മീസിൽസും റുബെല്ലയും സാധാരണ ഗതിയിൽ വലിയ കുഴപ്പമില്ലാത്ത രോഗങ്ങളാണെന്നും ലേഖനം അവകാശപ്പെടുന്നു.”
✔തെറ്റാണെന്ന് പറയാതെ വയ്യ. 2000ൽ ലോകത്ത് ഒരു വർഷം 7.33 ലക്ഷം കുഞ്ഞുങ്ങളെ കൊന്നിരുന്ന രോഗമാണിത്. അത് കൂടാതെ ഇപ്പോൾ ഒരു വർഷം ഒരു ലക്ഷത്തിനടുത്ത് കുഞ്ഞുങ്ങൾ മരിക്കുന്നതിൽ 49,000 പേരും ഇന്ത്യയിലെ കുഞ്ഞുങ്ങളായിരുന്നു. കൺജെനിറ്റൽ റുബെല്ല സിൻഡ്രോം വരുന്നതിനെക്കുറിച്ച് പറയുമ്പോൾ സാധാരണ വാക്സിൻ വിരോധികൾ ചോദിക്കുന്ന ഒരു ചോദ്യം തിരിച്ച് ചോദിക്കാം. ആ കുഞ്ഞ് നിങ്ങളുടേതാണെങ്കിൽ? മരിക്കുവോളം മടിയിൽ കിടക്കുന്ന ആ കുഞ്ഞ് മാതാപിതാക്കൾക്ക് അനുനിമിഷം മരണമാണ്. എന്തിനാണ് ആ വിധി വിളിച്ച് വരുത്തുന്നത്? ആരോടാണ് നമ്മൾ അറിയാതെയെങ്കിലും ദ്രോഹം ചെയ്യുന്നതെന്നൊന്ന് ചിന്തിച്ച് നോക്കൂ…
- “ഗര്ഭിണിയായിരിക്കുന്ന സമയത്താണ് ഈ ആന്റിബോഡി ടെസ്റ്റിന്റെ പ്രസക്തി. കാരണം, ഇതിന്റെ സാന്നിധ്യമുണ്ടെങ്കില് പനി റുബല്ല തന്നെയെന്നും ഗര്ഭകാലം എത്ര നേരത്തേയാണോ അതിനനുസരിച്ച് 90 ശതമാനംവരെ വൈകല്യസാധ്യതയുണ്ടെന്നും ഉറപ്പിക്കാം”
✔90% ജന്മവൈകല്യ സാധ്യത ഉണ്ടാകുമെന്ന് ഡോക്ടര് തന്നെ പറയുന്നു. അങ്ങനെയെങ്കില് ഗര്ഭാവസ്ഥയില് പനി വരുന്ന എല്ലാ രോഗികള്ക്കും റുബെല്ല IgM ടെസ്റ്റ് ചെയ്യേണ്ടി വരും. ഓരോ പനിക്കും ഏതാണ്ട് 500 മുതല് 750 രൂപ വരെ മുടക്കി ഓരോ തവണയും ടെസ്റ്റ് ചെയ്യാം എന്നാണോ? അതിന്റെ പണം പാവപ്പെട്ടവന്റെ കീശയില് നിന്നാണല്ലോ പോവുക. ഗൂഢാലോചന സിദ്ധാന്തക്കാരുടെ ചിന്താഗതി അനുസരിച്ച് ആണെങ്കില് “റുബെല്ല IgM test kit ഉണ്ടാക്കുന്ന കമ്പനികളില് നിന്ന് ഇത്തരം പ്രചരണം നടത്തുന്നവര്ക്ക് എത്ര കിട്ടും?” എന്ന ചോദ്യം ആയിരിക്കുക ഉയരുക. ഞങ്ങള് ആ രീതിയില്ചിന്തിക്കുന്നില്ല, ചോദിക്കുന്നുമില്ല.
- “ഗര്ഭത്തിന്റെ ആദ്യപകുതിയില് ഈ രോഗം വന്നാല് ഗര്ഭം അലസിപ്പിച്ചുകളയല് തന്നെയാണ് കരണീയം. അത്രമാത്രം ഗൗരവതരമാണ് അതുണ്ടാക്കുന്ന വൈകല്യങ്ങള്” എന്ന് ലേഖിക തന്നെ എടുത്തു പറയുന്നു.
✔ന്യായമായ കാരണത്തിനാണെങ്കിൽ പോലും അബോർഷൻ ചെയ്‌ത് മനസ്സ് മരവിച്ചു കാണും എന്നറിയാം. പക്ഷേ, ഇത്രയേറെ ലാഘവത്തോടെ ഈ വിഷയം എഴുതുന്നതിൽ കടുത്ത എതിർപ്പുണ്ട്. വന്ധ്യതാചികിത്സ കഴിഞ്ഞ് ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ ഇങ്ങനെ അറുത്തു മാറ്റുന്നത് സുഖകരമായിരിക്കുമോ? റുബെല്ല ടെസ്റ്റ് പോസിറ്റീവ് ആവുന്ന എല്ലാവരെയും അബോര്ഷന് ചെയ്തു പ്രശ്നം പരിഹരിക്കാം എന്നാണോ ഡോക്ടര് ഉദ്ദേശിക്കുന്നത്?
ഈ ടെസ്റ്റ് ചെയ്യാതെ പോവുന്നവരും,വൈകി ടെസ്റ്റ് ചെയ്യപ്പെടുന്നവരും എന്ത് ചെയ്യും?
പലതരം പകര്ച്ചപ്പനികള്ക്കിടയില് ജീവിച്ച് പ്രസവിച്ച് അമ്മയാകേണ്ട മൂന്നാം ലോകരാജ്യത്തെ പെണ്കുട്ടികള്ക്ക് നല്കാവുന്ന ഒരു പൊതുജനാരോഗ്യ സന്ദേശമാണോ ഇത്?
✔മതപരമായും ആരോഗ്യപരമായും മറ്റും ഗര്ഭം അലസിപ്പിക്കാന് തടസങ്ങള്ഉള്ള അമ്മമാര് എന്ത് ചെയ്യും? അവര് ഗുരുതര വൈകല്യമുണ്ടോ എന്ന സംശയത്തോടെ ഗര്ഭകാലം മുഴുവന് കഴിയട്ടെ, അല്ലേ? എന്നിട്ട് പ്രസവ ശേഷം വൈകല്യം ഉണ്ടെങ്കില് ആ കുഞ്ഞിനെ കൊന്നു കളയണോ? അതോ ഇല്ലാത്ത പണം മുടക്കി ഫലിക്കാത്ത ചികിത്സകള് ചെയ്തു കുടുംബം വെളുപ്പിക്കണോ? അങ്ങേക്ക് ഇതൊക്കെ നിസ്സാരം പക്ഷെ ഒരു ഗര്ഭം അലസി പോയ അമ്മയോട് ചോദിക്കൂ വയറ്റില് വളര്ന്ന ഒരു ഭ്രൂണത്തിനെ വില, മറ്റൊന്നും പകരം വെച്ചാല്സ്വന്തം ഗര്ഭപാത്രത്തില് ഒരു പുതു നാമ്പ് വളരില്ലെന്നു നമ്മള് ഓര്ക്കണ്ടേ? അമ്മയാവേണ്ടത് ശരീരം കൊണ്ടല്ല, കർമ്മം കൊണ്ടും ധർമ്മം കൊണ്ടുമാണെന്ന് ഓർമ്മിപ്പിക്കാതിരിക്കുന്നതെങ്ങനെ ! ഏതാണ് കൂടുതൽ കരണീയം വാക്സിനോ ഗർഭഛിദ്രമോ?
- ”വാക്സിനിലൂടെ ലഭിക്കുന്ന പ്രതിരോധശേഷി 10 വര്ഷമാണ്.”
✔ഈ വാക്സിന് ദീർഘകാല സംരക്ഷണം നൽകാനാവില്ല എന്ന വാദവും വിലപ്പോവില്ല. കാരണം മീസിൽസ് വാക്സിന്റെ പ്രതിരോധശേഷി ആജീവനാന്തമാണ്. റുബെല്ല വാക്സിൻ 20 വർഷത്തിനു മേലെ പ്രതിരോധം നൽകുമെന്നാണ് ഇത് വരെയുള്ള പഠനങ്ങൾ തെളിയിച്ചിട്ടുള്ളതും. അതായത് രോഗം വന്നതിനു ശേഷം കിട്ടുന്ന പ്രതിരോധശേഷിയും വാക്സിനെടുത്ത് കിട്ടുന്ന പ്രതിരോധശേഷിയും ഏറെക്കുറെ ഒരുപോലെയാണ് എന്ന് മാത്രമല്ല രോഗമുണ്ടാക്കുന്ന നാശനഷ്ടങ്ങൾ അനുഭവിക്കേണ്ടി വരുന്നില്ല. മാത്രമല്ല ഈ ക്യാമ്പയിന് മുഖേന 2020 വർഷത്തോട് കൂടി ഈ രോഗമേ ഇല്ലാതാക്കാനാണ് നാം ശ്രമിക്കുന്നത്.പ്രോഗ്രാം വിജയമായാല് ഭാവിയില് ഈ രോഗത്തിന് വാക്സിന്കൊടുക്കുന്നത് പോലും ഒഴിവാക്കിയേക്കാന് കഴിയും (വസൂരിക്ക് നിലവില്വാക്സിനേഷന് ഇല്ലാത്തത് പോലെ) എന്നാണു പ്രത്യാശിക്കുന്നത്.
- ”വാക്സിന് കൊടുക്കുന്നതോടെ രോഗത്തെ യൗവ്വനകാലത്തേക്ക് പറിച്ചു നടുകയാണ്”
✔എല്ലാവർക്കും ഒരേ സമയത്ത് വാക്സിൻ നൽകുന്നത് ഈ പറയുന്ന “ഏജ് ഷിഫ്റ്റ്” എന്ന് പറയുന്ന പ്രതിഭാസം സംഭവിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. എല്ലാവരും വാക്സിൻ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയിലൊന്ന് അത് തന്നെയാണ്.
ഈ പ്രതിരോധ പരിപാടി കേവലം congenital rubella syndrome തടയാൻ മാത്രമുള്ളതല്ല രോഗം പൂർണമായി നിർമ്മാർജ്ജനം ചെയ്യാനുള്ളതാണ്. ഗർഭിണിയാകാൻ സാധ്യതയുള്ള പ്രായത്തിൽ മാത്രമുള്ള കുത്തിവെപ്പ് രോഗാണുവിന്റെ പെറ്റു പെരുകലിനെ ഒരുതരത്തിലും ബാധിക്കുകയില്ലെന്നും നിർമ്മാർജ്ജനം അസാധ്യമാക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. പലതരം നിരീക്ഷണ പരീക്ഷണ പഠനങ്ങളുടെ വെളിച്ചത്തിൽ ലോകാരോഗ്യസംഘടന മുന്നോട്ടു വെച്ച പദ്ധതിയാണു സർക്കാർ നടപ്പാക്കുന്നത്.
✔വാക്സിന് എടുക്കണം എന്ന് ആഗ്രഹം ഉണ്ടായിട്ടും നിര്ഭാഗ്യവശാല് മെഡിക്കല്കാരണങ്ങളാല് വാക്സിന് എടുക്കാന് കഴിയാത്തവര് നമ്മുടെ ഇടയില്ഉണ്ട്.അവരുടെ പരിരക്ഷയും നമ്മുടെ ചുമതലയാണ്. ചില രോഗാവസ്ഥകള്ഉദാ,എച്ച് ഐ വി,ക്യാന്സര് ഉള്ള രോഗികള്,അവയവമാറ്റം നടത്തിയ രോഗികള്, Steroid പോലുള്ള മരുന്നുകള് എടുക്കുന്ന രോഗികള്, ചില നാഡീ സംബന്ധമായ രോഗങ്ങള് തുടങ്ങിയവ ഉള്ളവരും നമ്മുടെ ഒക്കെ ആരെങ്കിലും ആവാം. ഒരു രക്താര്ബുദം ചികിത്സിച്ചു ഭേദമാക്കി കൊണ്ട് ഇരിക്കുന്ന അവസ്ഥയില് വാക്സിന് മൂലം പ്രതിരോധിക്കാവുന്ന ഒരു രോഗത്തിന് അടിമപ്പെട്ടു മരിക്കേണ്ടി വരുന്ന സാഹചര്യം ഓര്ത്ത് നോക്കൂ എത്ര സങ്കടകരം ആയിരിക്കും. അവരെ സംരക്ഷിക്കേണ്ട കടമയും നമുക്കില്ലേ?
✔ഇവര്ക്കൊക്കെ വേണ്ടി കൂടിയാണ് വാക്സിനേഷന് നിരക്ക് ഉയര്ന്ന സമൂഹങ്ങളും,രോഗങ്ങളെ തുടച്ചു നീക്കല് യജ്ഞങ്ങളും ഒക്കെ വിഭാവനം ചെയ്യപ്പെടുന്നത്.
നിങ്ങള് വാക്സിന് എടുത്താല് പോലും വേറെ കുറെ അധികം പേര്എടുക്കാതിരുന്നാല് അത്തരം ഒരു പ്രവണത സമൂഹത്തില് പടര്ന്നാല് എല്ലാം ഭദ്രം എന്ന് കരുതാന് കഴിയില്ല.YOU are also at RISK !!
പ്രകൃതിയില് എല്ലാം സ്വാഭാവികമായി സംഭവിക്കുന്നില്ല എന്നത് ദുഖകരം തന്നെ. അങ്ങനെ സംഭവിച്ചിരുന്നെങ്കില് മാഡവും ഞങ്ങളും ഉള്പ്പെടെയുള്ള ഡോക്ടര്വര്ഗ്ഗത്തിന്റെ ആവശ്യം തന്നെ വേണ്ടി വരില്ലായിരുന്നു. പ്രസവം പോലെ സ്വാഭാവികമായ മറ്റെന്താണ് ഭൂമിയിലുള്ളത്!..അപ്പോൾ ഒബ്സ്റ്റട്രിക്സ് എന്ന ശാസ്ത്രശാഖ തന്നെ പിരിച്ച് വിടേണ്ടിവന്നേനെ..
ഡോ. അരുൺ എൻ. എം Arun Nm, ഡോ.ജിതേഷ് വി Jithesh V Wayanadഡോ. ജി. ആർ. സന്തോഷ് കുമാർ GR Santhosh Kumar എന്നിവരുടെ കുറിപ്പുകളെ അവലംബമാക്കി എഴുതിയത്.