· 3 മിനിറ്റ് വായന

ആര്‍സനിക് വിഷബാധയും, “കൊഞ്ചും”, പിന്നെ വൈറ്റമിന്‍ സി യും

Hoaxകിംവദന്തികൾ

ആര്‍സനിക് വിഷബാധയും, “കൊഞ്ചും”, പിന്നെ വൈറ്റമിന്‍ സി യും: മറ്റൊരു പരോപകാര കിംവദന്തി ഫൊറൻസിക് വിദഗ്ദ്ധന്‍ Dr Jinesh PS എഴുതുന്നു..

ഇതയക്കുന്നവർക്ക് വട്ടായതാണോ അതോ എനിക്ക് വട്ടായതാണോ എന്നാണ് ഇപ്പോൾ സംശയം. ഇന്നും കിട്ടി വാട്ട്സാപ്പിലൂടെ ഒരു സൂപ്പർ സന്ദേശം. നാടകീയമായ അവതരണമാണ്, വായിക്കാനും രസമുണ്ട്. പക്ഷേ, പറഞ്ഞിരിക്കുന്നത് മുഴുവൻ ശുദ്ധ അബദ്ധങ്ങളാണ് എന്ന് മാത്രം.

അപ്രതീക്ഷിതമായി മരിച്ച ഒരു സ്ത്രീയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ആഴ്സനിക് വിഷമാണ് മരണകാരണം എന്നറിയുന്നു. മരണസമയത്തു അവരുടെ മൂക്കിലൂടെയും ചെവിയിലൂടെയും വായിലൂടെയും കണ്ണിലൂടെയും രക്തം ഒഴുകുന്നുണ്ടായിരുന്നു. എങ്ങനെയാണ് അവരുടെ ശരീരത്തിൽ ആഴ്സനിക് വിഷം കടന്നത് എന്ന് പ്രസിദ്ധ ഡോക്ട്ടരും പോസ്റ്റ്‌മോർട്ടം വിദഗ്‌ദ്ധനുമായ ഡോക്റ്റർ അടൂർ സുരേന്ദ്രൻ കണ്ടുപിടിക്കുന്നതാണ് കഥ.

സ്ഥിരമായി വൈറ്റമിൻ സി കഴിച്ചിരുന്ന സ്ത്രീ കൊഞ്ചുകഴിച്ചതിനാലാണ് മരിച്ചതെന്നാണ് കണ്ടെത്തൽ. സോഫ്റ്റ് ഷെൽ ഉള്ള എല്ലാ കടൽ ജീവികളിലും അവരുടെ ശരീരത്തിൽ അഞ്ചോളം പൊട്ടാസിയം ആഴ്സനിക് സംയുക്തങ്ങൾ ഉണ്ട്. അതിന്റെ കൂടെ വൈറ്റമിൻ സി കഴിച്ചാൽ ഇവ തമ്മിൽ രാസപ്രവർത്തനം നടക്കുകയും , അപകടകാരിയായ ആഴ്സനിക് വിഷം ഉണ്ടാകുകയും ചെയ്യും എന്നാണ് തിയറി.

ഇതിൽ എന്തെല്ലാം മണ്ടത്തരമുണ്ടെന്ന് വിശദമാക്കുവാനല്ല ഞാൻ ഈ പോസ്റ്റെഴുതുന്നത്. പ്രത്യേകിച്ച് അടിത്തറയൊന്നും ഇല്ലാതെ പ്രചരിപ്പിക്കുന്ന ഒരു മണ്ടത്തരം മാത്രമാണിതെന്ന് മനസിലാക്കാൻ വലിയ പ്രയാസം ഉണ്ടെന്നു തോന്നുന്നില്ല. പക്ഷേ, ഈ എഴുതിയതെല്ലാം തെറ്റാണെന്ന് പറഞ്ഞു മനസിലാക്കണേൽ വിറ്റാമിൻ സി, കടലിലെ ഷെൽ ഉള്ള ജീവികളുടെ ഷെല്ലിലെന്തൊക്കെ അടങ്ങിയിരിക്കുന്നു, അവ ശരീരത്തിനുള്ളിൽ എങ്ങനെ ദഹന പ്രക്രിയയിലൂടെ കടന്നു പുറന്തള്ളുന്നു എന്നൊക്കെ പറയേണ്ടി വരും. കുറെ എഴുതണം, അതൊരു മണ്ടത്തരമാണ് എന്ന് മാത്രം പറഞ്ഞു കഥയിലേക്ക്‌ പോകാം.

1840 ൽ ഫ്രാൻസിൽ വച്ച് നടന്ന ഒരു കൊലപാതകത്തിന്റെ കഥയാണിത്. വളരെയധികം പ്രത്യേകതകളുണ്ട് ഈ സംഭവത്തിന്. നമ്മൾ ഇന്ന് കാണുന്ന മാധ്യമ ചർച്ചകളില്ലേ, അതാദ്യമായി തുടങ്ങിയത് ഈ കേസിലാണ്. പത്രങ്ങളിൽകൂടി ആയിരുന്നു എന്ന് മാത്രം. അതുപോലെ രാസപരിശോധനാ ഫലത്തിലൂടെ ലോകത്തിലാദ്യമായി ഒരാളെ ശിക്ഷിക്കുന്നതും ഈ കേസിലാണ്.

വളരെയധികം സമ്പന്നയായി ജീവിക്കണം എന്നാഗ്രഹിച്ച മേരി (Marie-Fortunée Lafarge) സാമ്പത്തികമായി ഞെരുങ്ങുന്ന ചാൾസിനെ (Charles Lafarge) കല്യാണം കഴിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ധനവാനാണെന്ന് കരുതിയാണ് കല്യാണത്തിന് സമ്മതിക്കുന്നതെങ്കിലും ശേഷം സത്യം അറിയുകയും ഭർത്താവിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയുമായിരുന്നു. അന്നൊക്കെ വളരെ സാധാരണയായി ലഭ്യമായിരുന്നു ആഴ്‌സെനിക്, എലിവിഷമായാണ് ഉപയോഗിച്ചിരുന്നത്. ആദ്യം ചാൾസ് അറിയാതെ കേക്കിൽ കലർത്തി ആഴ്‌സെനിക് നൽകി. ആഴ്‌സെനിക് വിഷബാധയുടെ ലക്ഷണങ്ങൾ കോളറയുടെ ലക്ഷണങ്ങൾക്ക് സമാനമായിരുന്നു. അതിനാൽ തന്നെ ചികിത്സിച്ച ഡോക്ടർമാരെല്ലാം കോളറ എന്ന് വിധിയെഴുതി. അന്നൊക്കെ സാധാരണവുമായിരുന്നു കോളറ. ഡോക്ടർമാർ പറഞ്ഞ മരുന്നുകളും ഭക്ഷണവും നല്കുമ്പോളെല്ലാം ആഴ്‌സെനിക് അതിൽ കലർത്തിക്കൊണ്ടിരുന്നു. ഇതിൽ സംശയം തോന്നിയ അന്ന (Anna Brun) ഈ വിവരങ്ങൾ ബന്ധുക്കളോട് പറയുകയുണ്ടായെങ്കിലും വളരെ താമസിച്ചുപോയി. ചാൾസ് മരണമടഞ്ഞു.

ഈ സംശയങ്ങളുള്ളതിനാൽ മേരി അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണ നേരിടുകയുമുണ്ടായി. പോസ്റ്റമോർട്ടം പരിശോധനയിൽ ശേഖരിച്ച ആമാശയത്തിൽ നിന്നും ആഴ്‌സനിക് കണ്ടുപിടിക്കാനായില്ല. എന്നാൽ മേരി ഉപയോഗിച്ചിരുന്ന പെട്ടിയിൽ നിന്നും മാർഷ് ടെസ്റ്റിലൂടെ ആഴ്സനിക് കണ്ടെത്താനാവുകയും ചെയ്തു.

സ്‌കോട്ടിഷ് രസതന്ത്രജ്ഞനായ ജെയിംസ് മാർഷ് 1836 ലാണ് മാർഷ് ടെസ്റ്റ് കണ്ടുപിടിച്ചത്. ഈ ടെസ്റ്റുപയോഗിച്ചാണ് പ്രഗത്ഭരായ 3 ഫ്രഞ്ച് രസതന്ത്രജ്ഞർ പരിശോധിച്ചത്. ആമാശയത്തിൽ നിന്നും ആഴ്സനിക് ലഭിക്കാത്തതിനാൽ മൃതദേഹം വീണ്ടും കുഴിച്ചെടുത്ത് ആ സാമ്പിളുകളിലും പരിശോധന നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം.

ഈ അവസരത്തിൽ ഫ്രാൻസിലെ ഏറ്റവും മികച്ച രസതന്ത്രജ്ഞനായ മാത്യു ഓർഫിലയുടെ (Mathieu Orfila) സഹായം തേടുകയുണ്ടായി കോടതി. നേരത്തെ ടെസ്റ്റ് നടത്തിയ മറ്റ് മൂന്ന് രസതന്ത്രജ്ഞരുടെ സാന്നിധ്യത്തിൽ തന്നെ ഓർഫില പരിശോധന നടത്തുകയും ജീർണ്ണിച്ച ശരീരത്തിൽ ആഴ്സനിക് അംശം കണ്ടെത്തുകയും ചെയ്തു. ടെസ്റ്റ് നടത്തിയതിലുള്ള പിഴവായിരുന്നു ആ രസതന്ത്രജ്ഞർക്ക് സംഭവിച്ചതെന്ന് അവർ മനസിലാക്കുകയും ചെയ്തു.

മേരിയെ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചെങ്കിലും ലൂയി ഫിലിപ്പ് രാജാവ് ശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തം തടവ് മാത്രമാക്കി ചുരുക്കി കൊടുത്തു.

എഴുതിയത് എന്തിനെന്നും കൂടി പറയാം. 1840 ൽ, ശാസ്ത്രം അതിന്റെ ബാല്യ കാലഘട്ടം പിന്നിടുന്ന കാലത്ത് പോലും ഇല്ലാതിരുന്ന കഥകളാണ് ഇന്ന് വാട്സാപ്പിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. ഒരു സൗകര്യവും ഇല്ലാതിരുന്ന ആ കാലത്ത് പോലും ആഴ്സനിക് ജീർണ്ണിച്ച ശരീരത്തിൽ നിന്നും കണ്ടുപിടിക്കാൻ സാധിച്ചു. ഇന്നോ, ശാസ്ത്രവിരുദ്ധത എന്ന ജീർണ്ണതയിലൂടെ എന്തൊക്കെയോ അബദ്ധങ്ങൾ, പ്രചരിപ്പിക്കപ്പെടുന്നു. പലരും ഇതൊക്കെ വിശ്വസിക്കുന്നു…

സത്യമേത്, മിഥ്യയേതെന്ന് തിരിച്ചറിയാതെ സന്ദേശങ്ങൾ ഫോർവേഡ് ചെയ്ത് അറിയാതെയെങ്കിലും മണ്ടന്മാരാവുന്നു നാമെല്ലാം. ആരും പൂർണ്ണരല്ല, നമുക്കാർക്കും എല്ല വിഷയങ്ങളും അറിയുകയുമില്ല. പക്ഷേ, ഒരിക്കലെങ്കിലും ചിന്തിക്കൂ – ഉറപ്പില്ലാത്ത മണ്ടത്തരങ്ങൾ വാട്ട്സാപ്പ് പോലുള്ള രഹസ്യ സ്വഭാവം പുലർത്തുന്ന ഗ്രൂപ്പുകളിൽ പങ്കുവെക്കാതിരുന്നുകൂടേ ? ഫേസ്‌ബുക്കിലാണേൽ ചിലപ്പോൾ ആരെങ്കിലും ആ തെറ്റുകൾ ചൂണ്ടിക്കാട്ടുകയെങ്കിലും ചെയ്യും.

ആര്‍സനിക് നാരങ്ങാ നീര് സന്ദേശത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം അപഗ്രഥിച്ചു വിശദമാക്കിയിട്ടുണ്ട്… ഇവിടെ വായിക്കുക.

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ