· 6 മിനിറ്റ് വായന

കോവിഡ് 19 – ഇന്ന് ഇന്നലെ നാളെ

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യംസുരക്ഷ

കോവിഡ് 19 പാൻഡെമിക് ആയി പ്രഖ്യാപിക്കപ്പെട്ടിട്ട് ഒരു ദിവസം കഴിഞ്ഞു. ലോകരാജ്യങ്ങൾ ഒന്നടക്കം പ്രതിരോധിക്കാനുള്ള ഊർജിത ശ്രമങ്ങളിലാണ്.

ചൂടുള്ള സ്ഥലങ്ങളിൽ കൊറോണ പകരില്ലെന്നും ഫ്ലൂ മൂലം മരിക്കുന്നവരുമായി താരതമ്യം ചെയ്താൽ കൊറോണ ഒരു വലിയ പ്രശ്നമല്ലെന്നും മറ്റും മണ്ടത്തരങ്ങൾ പറഞ്ഞിരുന്ന അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് യൂറോപ്പിൽ നിന്നുള്ളവർക്ക് ഇന്നലെ മുതൽ സഞ്ചാര വിലക്ക് ഏർപ്പെടുത്തി. യൂറോപ്പിൽ കേസുകളുടെ എണ്ണം സ്ഫോടനാത്മകമായി വർദ്ധിക്കുകയാണ്. വളരെ ജനസാന്ദ്രത കുറഞ്ഞ, ആരോഗ്യ മേഖലയിലും വിദ്യാഭ്യാസത്തിലും ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിൽ പോലും വൈറസ് വ്യാപനം തുടരുകയാണ്. ഇറ്റലിയിൽ ആകെ കേസുകളുടെ എണ്ണം പതിനയ്യായിരവും മരണസംഖ്യ ആയിരവും കടന്നു. ഇറ്റലി, ഇറാൻ എന്നീ രാജ്യങ്ങളെ കൂടാതെ സ്പെയിൻ ഫ്രാൻസ് ജർമനി എന്നിവിടങ്ങളിൽ ഇന്നലെ മാത്രം 500-ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ലോകത്താകമാനം 134511 കേസുകളിൽ നിന്ന് 4970 മരണങ്ങൾ.

ഇറ്റലിയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം – 2651, മരണങ്ങൾ – 75, അവിടെ ഇതുവരെ ആകെ 15113 കേസുകളിൽ 1016 മരണങ്ങൾ.

ഇറാനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ – 1075, മരണങ്ങൾ – 75. ആകെ 10075 കേസുകളിൽ 421 മരണങ്ങൾ

തെക്കൻ കൊറിയയിൽ പുതിയ കേസുകൾ – 114, മരണം – 6. ആകെ 7869 കേസുകളിൽനിന്ന് 66 മരണങ്ങൾ.

ഫ്രാൻസിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 595 കേസുകൾ, ഇന്നലെ മാത്രം മരണങ്ങൾ 13. ഇതുവരെ ആകെ 2876 കേസുകൾ, 61 മരണങ്ങൾ.

സ്പെയിനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 869, ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങൾ 31. ഇതുവരെ ആകെ 3146 കേസുകളിൽ 86 മരണങ്ങൾ.

ജർമ്മനിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 779, മരണങ്ങൾ 3 ഇതുവരെ ആകെ 2745 കേസുകൾ, മരണം 6

അമേരിക്കയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 369, മരണങ്ങൾ 2. ഇതുവരെ ആകെ 1670 കേസുകളിൽ 40 മരണങ്ങൾ.

സ്വിറ്റ്സർലൻഡിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 216, മരണങ്ങൾ 3, ഇതുവരെ ആകെ 868 കേസുകൾ 7 മരണം

ജപ്പാനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 52 കേസുകൾ, മരണങ്ങൾ 4, ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 691 കേസുകൾ, മരണങ്ങൾ 19

നോർവേയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 171 കേസുകൾ, ആകെ കേസുകൾ 800

ഡെന്മാർക്കിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 160 കേസുകൾ, ആകെ കേസുകൾ 674

നെതർലൻഡ്സിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 111 കേസുകൾ, ആകെ കേസുകൾ 614

സ്വീഡനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 187 കേസുകൾ, ആകെ കേസുകൾ 687

യുകെയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 130 കേസുകൾ, ആകെ കേസുകൾ 590

ബെൽജിയത്തിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 85 കേസുകൾ, ആകെ 399

ഓസ്ട്രിയയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 115, ആകെ 361

ചൈനയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പടുന്ന കേസുകൾ നാമമാത്രമാണ്. ഇതുവരെ ആകെ 80796 കേസുകളിൽ നിന്നും 3169 മരണങ്ങൾ. 62000-ലധികം പേർ രോഗ വിമുക്തരായി. ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 4250-ൽ താഴെയെത്തി.

29 രാജ്യങ്ങളിൽ നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുകളിൽ കണക്കുകൾ എഴുതിയ രാജ്യങ്ങളെ കൂടാതെ ഓസ്ട്രേലിയ, ക്യാനഡ, മലേഷ്യ, ഹോങ്കോങ്, ബഹ്റൈൻ, സിംഗപ്പൂർ, ഗ്രീസ്, ഫിൻലൻഡ് ഐസ്‌ലൻഡ്, ഇസ്രായേൽ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിൽ നൂറിൽ കൂടുതൽ കേസുകളായി. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും ലോക്കൽ ട്രാൻസ്മിഷൻ ആരംഭിച്ചുകഴിഞ്ഞു.

ലോകമെമ്പാടുമുള്ള ഉത്സവങ്ങളും ആഘോഷങ്ങളും മാറ്റിവെക്കപ്പെട്ടു കൊണ്ടിരിക്കുന്നു. പല രാജ്യങ്ങളിലും സ്കൂളുകൾക്ക് അവധി നൽകിക്കഴിഞ്ഞു.

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന പരസ്യവുമായി ടൂത്ത് പേസ്റ്റ്, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ സാധനങ്ങൾ വിൽപ്പന നടത്തിയ അലക്സ് ജോൺസിനോട് ഉടായിപ്പ് പരിപാടി നിർത്താൻ ന്യൂയോർക്ക് അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. പല വിഷയങ്ങളിലും ഗൂഢാലോചന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് അലക്സ് ജോൺസ്. കൊറോണ വൈറസ് എതിരെ വാക്സിനും മരുന്നും കണ്ടുപിടിച്ചിട്ടില്ലെങ്കിലും തൻറെ പ്രൊഡക്ടിന് പ്രയോജനമില്ല എന്നു പറയാൻ പറ്റില്ല എന്നായിരുന്നു ജോൺസിന്റെ വാദം. അതിനായി ആരും കേട്ടിട്ടില്ലാത്ത കുറച്ച് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട് എന്ന വാദവും പറഞ്ഞു. ഇതേ അവകാശവാദങ്ങൾ ഒക്കെ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. ഒന്ന് കരുതുന്നത് നല്ലതാണ്. കാരണം നിലവിൽ തടയാൻ പ്രതിരോധമാർഗങ്ങൾ മാത്രമേയുള്ളൂ, വാക്സിൻ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അതായത് വ്യക്തിഗത സുരക്ഷാ മാർഗ്ഗങ്ങൾ. ഇതു കൂടാതെ ഇതേ അവകാശവാദമുന്നയിച്ച് ഉൽപ്പന്നങ്ങൾ വിൽക്കാൻ ശ്രമിച്ച രണ്ടു കമ്പനികൾ പൂട്ടാനുള്ള തീരുമാനവുമായി. വൈറസിനെതിരെ പ്രയോജനകരമാകും എന്നവകാശവാദം ഉന്നയിച്ച് കൊളോയിഡൽ സിൽവർ വിൽക്കാൻ ശ്രമിച്ച ഇവാഞ്ചലിസ്റ്റ് ജിം ബക്കറിനോടും പരിപാടി നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇനിയുള്ള മാസങ്ങളിൽ വൈറസ് ബാധ കൂടുതൽ മോശമായ അവസ്ഥയിൽ എത്താൻ സാധ്യതയുണ്ടെന്നും ഇനിയും വളരെ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങളെ അറിയിച്ചു.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഐസൊലേഷനിൽ ആണ്. ബ്രിട്ടനിൽ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം തിരിച്ചെത്തിയ ഭാര്യ സോഫി ട്രൂഡോക്ക് രോഗലക്ഷണങ്ങൾ ആരംഭിച്ചതിനെ തുടർന്നാണ്. പരിശോധനാഫലം ലഭിക്കുന്നതുവരെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ പ്രധാനമന്ത്രി തീരുമാനിച്ചു.

രണ്ടുതവണ ഓസ്കാർ ജേതാവ് ആയിട്ടുള്ള ടോം ഹാങ്ക്സിന് കൊറോണ സ്ഥിരീകരിച്ചു, വീട്ടിൽ നിരീക്ഷണത്തിലാണ്.

ഇതുവരെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത എൽസാൽവഡോർ ശക്തമായ നടപടികൾ സ്വീകരിച്ചു തുടങ്ങി. ഹൈ റിസ്ക് രാജ്യങ്ങൾക്കെല്ലാം സഞ്ചാര വിലക്കേർപ്പെടുത്തി. ചൈനയും തെക്കൻ കൊറിയയും ഇറാനും മാത്രമല്ല ഫ്രാൻസും സ്പെയിനും ഇറ്റലിയും ഉൾപ്പെട്ട മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും വിലക്കേർപ്പെടുത്തി. മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന എൽ സാൽവദോർ പൗരന്മാർക്ക് 30 ദിവസം ക്വാറന്റൈനും. പ്രസിഡണ്ടിന്റെ പല നടപടികൾക്കെതിരെയും ശക്തമായ വിമർശനം ഉണ്ടാകുന്നുണ്ട്.

യൂറോപ്പിൽനിന്നും കൊളംബിയയിൽ നിന്നുമുള്ള വിമാനങ്ങൾക്ക് വെനസ്വലേ വിലക്കേർപ്പെടുത്തി. സ്വതവേ തന്നെ തകർന്നു നിൽക്കുന്ന രാജ്യത്ത് ഈ പകർച്ചവ്യാധി കൂടി താങ്ങാനാവില്ല എന്ന് പ്രസിഡണ്ട് തന്നെ പറയുന്ന അവസ്ഥയാണ്.

ചില ഉദാഹരണങ്ങൾ പറഞ്ഞു എന്ന് മാത്രം. ധാരാളം രാജ്യങ്ങൾ യാത്രാ വിലക്കേർപ്പെടുത്തുന്നുണ്ട് എന്ന് മനസ്സിലാക്കാൻ വേണ്ടി എഴുതി എന്ന് മാത്രം.

മരുന്നില്ലേ എന്നാണ് എല്ലാവരുടെയും ചോദ്യം. ഈ വൈറസിനെ ഇല്ലാതാക്കുന്ന മരുന്നുകൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. എന്ന് കരുതി ചികിത്സയില്ല എന്നല്ല അർത്ഥം. എന്ന് കരുതി രോഗിക്ക് മരുന്നുകൾ വേണ്ട എന്നല്ല അർത്ഥം. ഒന്നേകാൽ ലക്ഷത്തിലധികം പേരെ ബാധിച്ച അസുഖത്തിൽ നിന്നും അറുപതിനായിരത്തൽ അധികം പേർ രക്ഷപ്പെട്ടത് ശാസ്ത്രീയമായ ചികിത്സ ലഭിച്ചതു കൊണ്ടാണ്. ആവശ്യമായ മരുന്നുകളും സപ്പോർട്ടും കെയറും ലഭിച്ചതു കൊണ്ടാണ്. ശാസ്ത്രീയമായ ചികിത്സ തേടാതെ വീട്ടിലിരിക്കുകയാണ് ഇവരേവരും ചെയ്തിരുന്നതെങ്കിൽ നിലവിലുള്ള അയ്യായിരത്തോളം മരണങ്ങളുടെ സ്ഥാനത്ത് പല മടങ്ങ് മരണങ്ങൾ ഉണ്ടായേനെ.

ഇന്ത്യയിൽ 70-ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കേരളം, ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ, തെലുങ്കാന, ലഡാക്ക്, തമിഴ്നാട്, ജമ്മുകാശ്മീർ, കർണാടക, പഞ്ചാബ് എന്നിവിടങ്ങളിൽ.

ഇന്ത്യയിൽ ഒരു മരണം, കർണാടകയിലെ കൽബുർഗിയിൽ ഒരു 76 വയസ്സുകാരൻ മരണമടഞ്ഞു. ഫെബ്രുവരി 29 ന് സൗദി അറേബ്യയിൽ നിന്ന് എത്തിയ ആൾ. ചുമ പനി തുടങ്ങിയ ലക്ഷണങ്ങളെ തുടർന്ന് മാർച്ച് അഞ്ചിന് ഗുൽബർഗയിൽ ചികിത്സ തേടി. അസുഖം കൂടിയതിനെ തുടർന്ന് ഹൈദരാബാദിലേക്ക് ചികിത്സ മാറ്റി. അവിടെ നിന്നും തിരികെ വരുന്ന മാർച്ച് 11 ന് മരണമടഞ്ഞു. പിന്നീടാണ് കൊറോണ ആണ് എന്ന് സ്ഥിരീകരിച്ചത്.

ഈ പറഞ്ഞ കാലയളവിൽ കർണാടകയിലും ഹൈദരാബാദിലും എന്തുമാത്രം പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നു എന്നറിയില്ല. ഈ രണ്ടു സ്ഥലങ്ങളിലെ രണ്ട് ആശുപത്രികളിലെയും ആ സമയത്ത് ഉണ്ടായിരുന്ന കോൺടാക്റ്റുകൾ പൂർണ്ണമായും കണ്ടെത്താൻ സാധിക്കുമോ എന്നും അറിയില്ല. ഇവിടെയാണ് റിസ്ക്.

ഏറ്റവും പ്രാധാന്യമുള്ള രണ്ടു കാര്യങ്ങൾ നമ്മൾ വീണ്ടും ചർച്ച ചെയ്യേണ്ടി വരും.

1. ആശയവിനിമയത്തിന്റെ പ്രാധാന്യം.

ലോകാരോഗ്യ സംഘടനയുടെ അറിയിപ്പുകൾ താമസവിനാ ജനങ്ങളിൽ എത്തണം. ചൈനയിൽ അല്ലേ, ഇറ്റലിയിൽ അല്ലേ, ഇറാനിൽ അല്ലേ, നമുക്ക് വരില്ല എന്ന് കരുതാൻ പാടില്ല. അതിരുകളില്ലാതായിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് പകർച്ചവ്യാധികൾക്ക് അതിരുകളേയില്ല. അത് മനസ്സിലാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക ആണ് വേണ്ടത്. കൃത്യമായതും ശാസ്ത്രീയമായ വിവരങ്ങൾ ജനങ്ങളിൽ എത്തണം. ജനങ്ങൾക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങളും ലാബ് പരിശോധന സൗകര്യങ്ങളും ഉണ്ടാവണം. ഇതൊക്കെ സൃഷ്ടിച്ചാൽ മാത്രം പോരാ ഇതൊക്കെ ജനങ്ങൾ അറിയുകയും വേണം.

ഈ വിവരങ്ങൾ കൈമാറാൻ ആവശ്യമായ രീതിയിൽ പത്രസമ്മേളനങ്ങൾ നടത്തുക. മാധ്യമങ്ങളെയും സാമൂഹ്യമാധ്യമങ്ങളും പൂർണമായും ഉപയോഗിക്കുക. ഉപയോഗിക്കുക എന്നതിലുപരി മാധ്യമങ്ങളുടെയും സാമൂഹ്യ മാധ്യമങ്ങളിൽ നമ്മൾ ഓരോരുത്തരുടെയും കടമയാണ് അതെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്.

തെറ്റായ വാർത്തകൾ ഒരു കാരണവശാലും പ്രചരിപ്പിക്കാൻ പാടില്ല. ഉദാഹരണമായി കേരളത്തിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് ഏതെങ്കിലും മാധ്യമങ്ങളിൽ വന്നാൽ അത് തെറ്റായ വാർത്തയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് ആവശ്യമില്ല. രോഗിയും രോഗിയെ പരിചരിക്കുന്നവരും ആരോഗ്യ പ്രവർത്തകരും കൂടാതെ ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്നവരും മാത്രമാണ് മാസ്ക് ധരിക്കേണ്ടത്. അതല്ലാതെ എല്ലാവരും ധരിച്ചാൽ ക്ഷാമം ഉണ്ടാവാനും ആവശ്യമുള്ള സമയത്ത് ആവശ്യമുള്ളവർക്ക് ലഭിക്കാതിരിക്കാനും കാരണമാകും.

ആശയവിനിമയത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. നമ്മുടെ സംസ്ഥാനത്തെ അതിഥി തൊഴിലാളികൾ. അവർ ലക്ഷക്കണക്കിന് പേരുണ്ട്. അവർക്കുകൂടി മനസ്സിലാകുന്ന ഭാഷയിൽ കാര്യങ്ങൾ സംവദിക്കേണ്ടതുണ്ട്. റേഡിയോ നല്ല ഒരു ഉപാധി ആണ് എന്ന് തോന്നുന്നു. അല്ലെങ്കിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഈ ഉത്തരവാദിത്വം ഏറ്റെടുക്കണം. എൻറെ വ്യക്തിപരമായ അഭിപ്രായത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് വളരെയധികം സഹായിക്കാൻ സാധിക്കുന്ന മേഖലയാണിത്.

ജീവിക്കാൻ വേണ്ടി കേരളത്തിൽ എത്തിയവരാണ് ഈ അതിഥി തൊഴിലാളികൾ. മിക്കവാറും പലരും ഒറ്റയ്ക്ക് ആയിരിക്കും. അവർക്ക് മാനസിക പിന്തുണ നൽകേണ്ട കടമ കൂടി നമുക്കുണ്ട്.

എന്തെങ്കിലും കാരണങ്ങളുടെ പേരിൽ അതിഥി തൊഴിലാളികളെ ആക്രമിക്കുന്നത് കേരളത്തിൽ അപൂർവ്വമായെങ്കിലും സംഭവിക്കുന്ന കാര്യമാണ്. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇതുപോലൊരു സാഹചര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.

2. രോഗലക്ഷണങ്ങൾ ഉള്ള ഒരു വ്യക്തി അതുമായി വളരെയധികം യാത്ര ചെയ്യുന്നത് ഒട്ടും പ്രോത്സാഹന ജനകമല്ല. അവിടെ നമുക്കും കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.

എല്ലാവർക്കും മെഡിക്കൽ കോളജുകളിൽ തന്നെ ചികിത്സ എന്ന കാഴ്ചപ്പാട് മാറണം. ജില്ലാ അടിസ്ഥാനത്തിൽ സൗകര്യങ്ങൾ ഉള്ള ആശുപത്രികൾ കണ്ടെത്തണം. സർക്കാർ-സ്വകാര്യ ആശുപത്രികളെ ഒരുപോലെ തന്നെ പരിഗണിക്കണം. മറ്റുള്ളവർക്ക് എക്സ്പോഷർ ലഭിക്കാവുന്ന സാഹചര്യങ്ങൾ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യം മുന്നിൽ കാണണം.

ആരോഗ്യവകുപ്പ് പ്രോട്ടോകോൾ പുറത്തിറക്കിയിട്ടുണ്ട്. എങ്കിലും രോഗലക്ഷണങ്ങളും ആയി രോഗികൾ വരുമ്പോൾ പലപ്പോഴും സംശയം ഉണ്ടാകാൻ സാധ്യതയുണ്ട്. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് സംശയം വരാം. ഇത്തരം സാഹചര്യങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് മാത്രം ബന്ധപ്പെടാൻ വേണ്ടി ഒരു ഫോൺ നമ്പർ ഉണ്ടെങ്കിൽ വളരെ നന്നായിരുന്നു. ദിശയുടെ ടോൾഫ്രീ നമ്പറിൽ അരമണിക്കൂർ വരെ കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് ചികിത്സിക്കുന്ന ഡോക്ടർമാർക്ക് അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകർക്ക് മാത്രം കമ്മ്യൂണിക്കേറ്റ് ചെയ്യാൻ വേണ്ടി ഒരു ഫോൺ നമ്പർ ആരംഭിച്ചാൽ നന്നായിരിക്കും.

ഒരു കാര്യം മറക്കരുത്… ഫെബ്രുവരി 29 ന് വന്ന ആളിലാണ് ഈ തവണ കേരളത്തിലും സ്ഥിരീകരിച്ചത്. നമ്മൾ മുൻകരുതലുകൾ നല്ല രീതിയിൽ സ്വീകരിച്ചു തുടങ്ങി എന്നത് ശരിയാണ്. പക്ഷേ ഫെബ്രുവരി 29 മുതൽ മാർച്ച് ആദ്യവാരം അവസാനിക്കുന്നതുവരെയുള്ള കാലയളവ്… ആ കാലയളവ് റിസ്ക് തന്നെയാണ്. ആ കാലയളവിലാണ് നമ്മൾ പൊങ്കാല പോലുള്ള വലിയ ആഘോഷങ്ങൾ നടത്തിയത്.

ലോകത്തുള്ള കായിക പരിപാടികൾ എല്ലാം മാറ്റി വച്ചു കൊണ്ടിരിക്കുകയാണ്. ഈ രീതിയിൽ മുന്നോട്ടു പോയാൽ ഒളിമ്പിക്സ് പോലും മാറ്റിവയ്ക്കാൻ പെടാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിൽ മാർച്ച് അവസാനം ദുബായിൽ വച്ച് നടത്താനിരുന്ന മീറ്റിംഗ് കോൺഫറൻസ് കോൾ ആക്കി മാറ്റിയിട്ടുണ്ട്.

പക്ഷേ ഇന്ത്യയിലെ ഐപിഎൽ മാറ്റിവയ്ക്കണമെന്ന ഹർജി പരിഗണിക്കാൻ സുപ്രീം കോടതി തയ്യാറായില്ല. ഈ മാസം അവസാനം തുടങ്ങേണ്ടതാണ്. പല രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർക്ക് എത്താൻ സാധിക്കുമോ എന്ന് പോലും അറിയില്ല. ഏതെങ്കിലും കളിക്കാർക്ക് അസുഖം ഉണ്ടോ എന്ന് പോലും അറിയില്ല. സെലിബ്രിറ്റികൾക്ക് അസുഖം വരില്ല എന്ന് ഉറപ്പിക്കാൻ സാധിക്കില്ല. ടോം ഹാങ്ക്സ് ഉദാഹരണമല്ലേ ? പോട്ടെ ആർക്കും അസുഖം ഇല്ല എന്നുതന്നെ കരുതുക. ഇതുപോലൊരു കളി കാണാൻ വലിയ ആൾക്കൂട്ടം ഉണ്ടായാൽ ? അതിൽ ആർക്കെങ്കിലും ഒരാൾക്ക് അസുഖം ഉണ്ടായാൽ ? രോഗലക്ഷണങ്ങൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ ചിലപ്പോൾ പകരാൻ സാധ്യതയുണ്ട് എന്നത് മറന്നുപോകരുത്.

ഇനി റിസ്ക് എടുത്ത് കളി നടത്തണം എന്ന് നിർബന്ധമാണെങ്കിൽ കാണികൾ ഇല്ലാതെ കളി നടത്തണം. കാണികൾ ടിവിയിൽ കണ്ടു കൊള്ളും.

ഏപ്രിൽ മുതലുള്ള നാലുമാസങ്ങൾ അതി നിർണായകമാണ്. തൃശൂർ പൂരം പോലെ കേരളീയരുടെ വികാരമായ ആഘോഷങ്ങൾ വരാനുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് ജാഗ്രതയോടെ നിരീക്ഷിക്കേണ്ടിയിരിക്കുന്നു. ഒരിക്കലും വികാരം വിവേകത്തെ കീഴ്പ്പെടുത്തരുത്. സങ്കുചിത ചിന്തകൾ ഒന്നും പാടില്ല.

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ