· 10 മിനിറ്റ് വായന

ഗ്രീൻ ടീയും ചില പച്ചക്കള്ളങ്ങളും

ആരോഗ്യ അവബോധംകിംവദന്തികൾഗവേഷണം
⛰️ഉയരം കൂടുന്തോറും ചായയുടെ രുചിയും കൂടും എന്നതാണല്ലോ പുതിയ തത്വം.
? എന്നാൽ മലമുകളിൽ അല്ല, ഹെലികോപ്റ്ററിൽ ഇരുന്നു കുടിച്ചാലും ഗ്രീൻ ടീയുടെ രുചി മാറില്ല എന്ന് അതിന്റെ കടുത്ത ആരാധകർ പോലും സമ്മതിച്ചു തരും.
?സാരമില്ല, രുചിയിലോ മണത്തിലോ അല്ലല്ലോ കാര്യം, ഗുണത്തിലല്ലേ.
ഗ്രീൻ ടീയും അതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും ആരോഗ്യത്തിനു വളരെ നല്ലതാണു എന്ന് കൊച്ചു കുട്ടികൾക്ക് വരെ അറിയാം. ശരീരത്തിലെ വില്ലൻമ്മാരായ ഫ്രീ റാഡിക്കലുകളെയും അവ ഉണ്ടാക്കുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് (oxidative stress) എന്ന അവസ്ഥയെയും ചവിട്ടിപ്പുറത്താക്കാൻ കെൽപ്പുള്ള ആന്റി-ഓക്സിഡന്റുകൾ അടങ്ങിയ നൂറുകണക്കിന് ഉൽപ്പന്നങ്ങൾ കടകളിലും, ടീ വി /റേഡിയോ പരസ്യങ്ങളിലും വീട്ടിൽ വരുന്ന ഡയറക്റ്റ് മാർക്കറ്റിങ് ചേട്ടമ്മാരുടെ കയ്യിലും ഒക്കെ കാണാറുണ്ട്. എന്തിനേറെ, പലേ ഡോക്ടറുമ്മാർ പോലും ഇവ ഉപയോഗിക്കുകയും കാൻസർ, ഡയബറ്റീസ്, പൊണ്ണത്തടി, മുതൽ മലബന്ധം വരെ സകല രോഗങ്ങൾക്കും പ്രതിവിധിയായി വിളംബരം ചെയ്തു മറ്റുള്ളവരെ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
? ഇക്കാലത്തെ ഹെൽത്തി ഡയറ്റിന്റെ ഒരു അഭിവാജ്യ ഘടകമായി ഗ്രീൻ ടീ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു, വിരാട് കോലി വരെ ഇതാണ് കുടിക്കുന്നത്.
ഇവിടെയാണ് ആദ്യത്തെ പച്ചക്കള്ളം : ഏകദേശം 20 വർഷങ്ങൾ മുമ്പ് തന്നെ ആന്റി ഓക്സിഡന്റുകളുടെ ഗുണങ്ങളെ പറ്റി വിശദമായി പഠനം നടത്തുകയും അവയുടെ അമിതമായ ഉപയോഗം ഗുണത്തേക്കാൾ ഏറെ ദോഷമാണ് ഉണ്ടാക്കുന്നത് എന്ന് തിരിച്ചറിഞ്ഞതുമാണ്.
കൂടുതൽ കള്ളങ്ങളിലേക്കു കടക്കുന്നതിനു മുമ്പ് നമുക്ക് നമ്മുടെ വില്ലനായ ഫ്രീ റാഡിക്കലുകളെ പറ്റി നന്നായി മനസിലാക്കാൻ ശ്രമിക്കാം
1. ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കാൻ കഴിവും, അതീവ പ്രവർത്തനശേഷിയുമുള്ള സംയുക്തങ്ങളാണ് ഫ്രീ റാഡിക്കലുകൾ
2. ഒരു സംയുക്തം രാസ പ്രവർത്തനം വഴി ഒരു ഇലൿട്രോണിനെ നേടുകയോ നഷ്ട്ടപെടുകയോ ചെയ്യുക വഴിയാണ് ഫ്രീ റാഡിക്കൽ ആയി മാറുന്നത്
3. ഓക്സിജൻ അടങ്ങുന്ന ഫ്രീ റാഡിക്കലുകൾ ആണ് ശരീരത്തിൽ ഏറ്റവും കൂടുതൽ, ഇവയെ “reactive oxygen species,” or “ROS” എന്നും വിളിക്കാറുണ്ട്.
4. ഫ്രീ റാഡിക്കലുകൾ സ്വാഭാവികമായി ഉണ്ടാകുന്ന ശരീരത്തിലെ ഒരു ഘടകമാണ്, ഇവക്കു രോഗപ്രതിരോധത്തിലും മറ്റും വലിയ പങ്കു വഹിക്കാനുണ്ട്.
5. പുകവലി, വിഷപദാർത്ഥങ്ങൾ, റേഡിയേഷൻ അങ്ങനെ ചില ബാഹ്യ ഉദീപനങ്ങൾ (external stimuli) വളരെ കൂടിയ അളവിൽ ഫ്രീ റാഡിക്കലുകൾ ഉണ്ടാകാനും അടിഞ്ഞുകൂടാനും കാരണമാകുന്നു.
6. ഇങ്ങനെ അടിഞ്ഞുകൂടുന്ന ഫ്രീ റാഡിക്കലുകൾ DNA damage, കോശങ്ങളുടെയും കലകളുടെയും നാശം അങ്ങനെ പല പ്രശനങ്ങളിലേക്കും വഴി തെളിക്കും. ഈ അവസ്ഥയെ ആണ് oxidative stress എന്ന് വിളിക്കുന്നത്.
7. Oxidative stress കൂടുതൽ ഫ്രീ റാഡിക്കലുകൾ ഉത്പാദിപ്പിക്കുകയും ക്യാൻസറും മറ്റു രോഗങ്ങളും വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യും.
??ഇവിടെയാണ് ആന്റി-ഓക്സിഡന്റുകളുടെ പ്രസക്തി.
ആന്റി ഓക്സിഡന്റുകൾ നമ്മുടെ ഫ്രീ റാഡിക്കലുകളുമായി പ്രതിപ്രവൃത്തിച്ചു അവയെ നിർവീര്യപ്പെടുത്തുകയും അങ്ങനെ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതെ തടയുകയും ചെയ്യുന്നു. ഇക്കാരണത്താൽ ആന്റി ഓക്സിഡന്റുകൾക്ക് free radical scavengers എന്നൊരു വിളിപ്പേരും ഉണ്ട്. നമ്മുടെ ശരീരത്തിൽ കുറെയേറെ ആന്റി ഓക്സിഡന്റുകൾ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടങ്കിലും ഒരു നല്ല ശതമാനവും നമ്മൾ കഴിക്കുന്ന ആഹാരത്തിൽ നിന്ന് തന്നെയാണ് ലഭിക്കുന്നത്.
☕☕അപ്പോപ്പിന്നെ ഗ്രീൻ ടീ കുടിക്കുന്നത് നല്ലതല്ലേ, ഇവിടെന്താ പ്രശ്നം?
ഇവിടെയാണ് ശാസ്ത്രത്തിന്റെ പ്രസക്തി.
ഇപ്പോൾ പറഞ്ഞ കാര്യങ്ങളിൽ നിന്നും ആന്റി ഓക്സിഡന്റുകൾക്കു കാൻസറിനേയും മറ്റും ഗുണപ്പടുത്താനോ തടയാനോ കഴിയും എന്നൊരു സാധ്യത ഉള്ളതിനാൽ വളരെയധികം പഠനങ്ങൾ ഈ മേഖലയിൽ നടന്നു.
1981 ൽ Dr റിച്ചാർഡ് പെറ്റോ എന്നൊരു പ്രശസ്തനായ Epidemiologist അതുവരെ നടന്ന എല്ലാ റിസേർച്ചിനെയും ക്രോഡീകരിച്ചു നേച്ചർ ജേർണലിൽ Can dietary beta-carotene materially reduce human cancer rates? എന്ന പേരിൽ ഒരു പ്രബന്ധം പ്രസദ്ധീകരിച്ചു. (beta-carotene ഒരു ആന്റി ഓക്സിഡണ്ട് ആണ്). ലോകം മുഴുവൻ നടന്ന 40-ഓളം പഠനങ്ങൾ അപഗ്രഥിച്ച അദ്ദേഹം ആഹാരത്തിൽ beta-carotene ഉൾപ്പെടുത്തുന്നതുകൊണ്ട് ക്യാൻസർ തടുക്കാം എന്ന് സ്ഥാപിച്ചു.
എന്നാൽ അദ്ദേഹത്തിന്റെ പ്രബന്ധത്തിൽ പല നിലവാരത്തിലുള്ള പഠനങ്ങൾ ഉണ്ടായിരുന്നു, അവയിൽ എല്ലാത്തിൽ നിന്നും ലഭിക്കുന്ന പഠനഫലങ്ങൾ ഒരേപോലെ വിശ്വസിനീയവുമല്ലായിരുന്നു, (അത് എന്തുകൊണ്ടാണെന്ന് വഴിയേ പറയാം).
അതുകൊണ്ടു തന്നെ നേച്ചർ ജേർണലിന്റെ എഡിറ്റർ, Dr റിച്ചാർഡ് പെറ്റോ യുടെ പേപ്പറിന് താഴെ ഇങ്ങനെ എഴുതി “Caution : Unwary readers (if such there are) should not take the accompanying article as a sign that the consumption of large quantities of carrots (or other major dietary sources of beta carotene) is necessarily protective against cancer, and the correlation between blood retinol and cancer avoidance is, for the time being, sub judice.-Editor, Nature.” ( ശ്രേദ്ദിക്കുക പഠനത്തെപ്പറ്റി അറിവില്ലാത്ത വായനക്കാർ, ( ആരെങ്കിലും ഉണ്ടങ്കിൽ) പ്രസ്തുത പഠനത്തെ കൂടുതൽ ക്യാരറ്റുകളോ (മറ്റന്തങ്കിലും beta-carotene അടങ്ങിയ ആഹാരങ്ങളോ) ക്യാൻസറിനെ അകറ്റി നിർത്തും എന്നതിന് തെളിവായി വിചാരിക്കാൻ പാടില്ല. രക്തത്തിലെ റെറ്റിനോളിന്റെ അളവും കാൻസറും ആയുള്ള ബന്ധം ഇത്തരുണത്തിൽ അന്വേക്ഷണവിധേയമാണ് – എഡിറ്റർ, നേച്ചർ)
Dr റിച്ചാർഡ് പെറ്റോ ഒരു ചെറിയ മീനായിരുന്നില്ല, (ഇപ്പോഴും അല്ല). അദ്ദേഹത്തിന്റെ ഈ നിഗമനങ്ങൾ ആന്റി ഓക്സിഡണ്ട് റിസേർച്ചന് ഒരു പുത്തൻ ഉണർവ് തന്നെ നൽകി. കൂടുതൽ പഠനവും സൗകര്യങ്ങളും ഉള്ള ഗവേഷകർ വലിയ പഠനങ്ങൾ നടത്തതാണ് തുടങ്ങി.
ആന്റി ഓക്സിഡന്റുകൾക്കു ശെരിക്കും ക്യാൻസർ തടയാൻ പറ്റുമെങ്കിൽ അത് ക്യാൻസർ വരാൻ ഏറ്റവും കൂടുതൽ സാധ്യത ഉള്ളവരിൽ തന്നെ തെളിയിക്കപ്പെടണമല്ലോ, അങ്ങനെ 1991 ൽ, പുകവലിക്കാർ, മുമ്പ് പുക വലിച്ചിരുന്നവർ, ആസ്ബസ്റ്റോസ് കമ്പിനികളിൽ ജോലി ചെയ്യുന്നവർ എന്നിവരുൾപ്പെടുന്ന 18,314 പേരടങ്ങിയ ഒരു multicenter, randomized, double-blind, placebo-controlled primary prevention trial നടത്തി. (ഗവേഷകർക്ക് തെറ്റുപറ്റാനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കി, പല സ്ഥലങ്ങളിൽ കൃത്യമായ മേൽനോട്ടത്തോടെ നടത്തുന്ന ഗവേഷണങ്ങൾ: ഇവയെ ചുരുക്കത്തിൽ Randomized control trail, RCT എന്നും വിളിക്കാം)
18,314 ൽ ഒരു കൂട്ടത്തിനു retinol (vitamin A) അടങ്ങുന്ന ഭക്ഷണവും, ബാക്കിയുള്ളവർക്ക് സാധാരണ ഭക്ഷണവും നൽകി. ഏകദേശം 4 വർഷങ്ങൾക്കു ശേഷം ഇവരിൽ 338 പേർക്ക് ശ്വാസകോശാർബുദം പിടിപെട്ടു. കാൻസർ തടയുന്നതിൽ retinol യാതൊരു എഫക്ടും കാണിച്ചില്ല എന്ന് മാത്രമല്ല, retinol കഴിച്ച ആളുകളിൽ മരണനിരക്ക് മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതലും ആയിരുന്നു. നേരത്തെ പ്ലാൻ ചെയ്തതിലും 3 വർഷം മുമ്പേ അപകടസാധ്യത കണക്കിലെടുത്ത് പഠനം നിർത്തേണ്ടി വന്നു.
ഇതിനു ശേഷം സമാനമായ സാഹചര്യങ്ങളിൽ 1985 മുതൽ 1996 വരേ ആഹാരത്തിലെ Carotene നും Retinol ഉം ക്യാന്സറിനെ എങ്ങനെ തടുക്കുന്നു എന്നൊരു പഠനം നടന്നു, ഇവിടെ ശ്വാസകോശാർബുദവും പ്രോസ്ട്രേറ്റ് ക്യാൻസറുമാണ് പഠനവിധേയമാക്കിയത്. പക്ഷെ ഫലം മറ്റൊന്നായിരുന്നില്ല. കാൻസറുകൾ വരാനുള്ള സാധ്യത ആന്റി ഓക്സിഡന്റുകൾ കഴിക്കുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതൽ ആയിരുന്നു. ഈ രണ്ടു പഠനങ്ങളും ഒരുമിച്ചു CARET (Carotene and Retinol Efficacy Trial) എന്നാണ് അറിയപ്പെടുന്നത്.
അന്നുമുതലിന്നുവരെ 9 RCT കൾ പല ആന്റി ഓക്സിഡന്റുകളുടെ ക്യാൻസറിലേ ഫലപ്രാപ്തി പരിശോധിച്ചിട്ടുണ്ട്. ഒന്നിൽ പോലും ഇവ ക്യാൻസറിനെ തടുക്കുന്നതായി കണ്ടിട്ടില്ല. പ്രശ്നം വഷളാവാനുള്ള സാധ്യത കൂടുതൽ ആണുതാനും.
ഇവിടെ ശ്രെദധിക്കേണ്ടുന്ന വിഷയം, ഈ പഠനങ്ങൾ ഒക്കെ കാൻസർ വരാൻ സാധ്യത ഉള്ളവരിലാണ് നടത്തിയത്, (പുകവലിക്കാർ, അന്തരീക്ഷ മലിനീകരണം കൂടുതൽ ഏറ്റുവാങ്ങുന്നവർ etc ). ഇവരുടെ ക്യാൻസർ സാധ്യതയെ കൂട്ടുകുയാണ് ആന്റി ഓക്സിഡന്റുകൾ ചെയ്യുന്നത്. അല്ലാതെ ഇവ ക്യാന്സറിന് കാരണമാകുന്നു എന്നർത്ഥമില്ല.
അതായതു, മദ്യപാനവും പുകവലിയും ഗ്രീൻ ടീയും ഒത്ത് പോകില്ല എന്ന്.
??ഇനി, ഒരു കാൻസർ രോഗി ആന്റി ഓക്സിഡന്റുകൾ കഴിക്കുന്നത് നല്ലതാണോ ?
ഇതിനെപ്പറ്റിയും പഠനങ്ങൾ നടന്നിട്ടുണ്ട്. ചില പഠനങ്ങൾ ക്യാൻസർ രോഗികളിൽ കീമോതെറാപ്പിയും റേഡിയേഷണനും ഉണ്ടാക്കുന്ന oxidative damage നെ കുറക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കീമോതെറാപ്പിയും റേഡിയേഷണനും ക്യാൻസർ സെല്ലിനെ നശിപ്പിക്കുന്നത് തന്നെ oxidative damage കൊണ്ടാണ്. അധിക അളവിലുള്ള ആന്റി ഓക്സിഡന്റുകൾ ചീകിത്സുടെ ഫലപ്രാപ്തി കുറയാൻ കാരണമാകും. പ്രത്യേകിച്ചും രോഗി പുക വലിക്കുന്ന ആൾ ആണെങ്കിൽ. 2008 നാഷണൽ കാൻസർ ഇൻസ്റ്റിറ്റിയൂട്ടിന്റെ ജേർണലിൽ ഇതിനെപ്പറ്റി വിശദമായ പഠനം പ്രസദ്ധീകരിച്ചിട്ടുണ്ട്.
അത് പോലെ പൂർണ ആരോഗ്യവതികാളായ സ്ത്രീകളിൽ Women’s Health Study (WHS) എന്നപേരിൽ 1999 ലും 2005 ലും നടത്തിയ പഠനങ്ങളിൽ Beta-caroteneനും വിയറ്റമിൻ E ക്കും യാതൊരു ഗുണവും ദോഷവും കണ്ടത്തതാണ് കഴിഞ്ഞില്ല. Physicians’ Health Study I (PHS I) എന്ന പേരിൽ പുരുഷൻമ്മാരായ ഡോക്ടർമാരിലും (അതെ ഞെട്ടണ്ട) ഇതേ പഠനം നടത്തിയിട്ടുണ്ട്.
ആന്റി ഓക്സിഡന്റുകളുടെ മേലുള്ള അവസാനത്തെ ആണി 2008 ലെ Cochrane റിവ്യൂ ആണ്. (2012 ഇത് വീടിനും അപ്ഡേറ്റ് ചെയ്തു) 78 RCT കളിലായി 296,707 അംഗങ്ങൾ ഉൾപ്പെടുന്ന പഠനങ്ങളുടെ സമഗ്രമായ വിശകലനം. ഇവിടെയും ഫലം ഒന്നും കണ്ടില്ല. എന്നാൽ വിറ്റാമിൻ E മരണനിരക്ക് കൂട്ടുന്നതായും കണ്ടു.
(We found no evidence to support antioxidant supplements for primary or secondary prevention. Beta-carotene and vitamin E seem to increase mortality, and so may higher doses of vitamin A. Antioxidant supplements need to be considered as medicinal products and should undergo sufficient evaluation before marketing.)
മൊത്തത്തിൽ കഴിഞ്ഞ 20 – 30 വർഷത്തെ ശാസ്ത്രീയ പഠനങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
1. കാൻസർ രോഗികൾ : ആന്റി ഓക്സിഡന്റുകൾ കഴിക്കാതിരിക്കുന്നതാണ് നല്ലത്
2. കാൻസർ വരാൻ സാധ്യത ഉള്ളവർ (പുകവലി etc ) : ആന്റി ഓക്സിഡന്റുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
3. കാൻസർ വരാൻ സാധ്യത കുറഞ്ഞവർ : ഗുണവും ദോഷവും ഇല്ല.
ഇപ്പോൾ കാര്യങ്ങൾക്കു ഒരു തീരുമാനം ആയില്ലേ?
ഇനി ചില ചോദ്യങ്ങളും ഉത്തരങ്ങളും (സാഹിത്യവാരഫലം സ്റ്റൈൽ)
❓ചോദ്യം: എന്തുകൊണ്ടാണ് ചില പഠനങ്ങളിൽ ആന്റി ഓക്സിഡന്റുകൾ വളരെ ഗുണകരമാണെന്നും രോഗങ്ങളെ ചെറുക്കും എന്നും കാണിക്കുന്നത്?
✔️ഉത്തരം: നമ്മൾ സ്ഥിരം കാണുന്ന രണ്ടു ഉദാഹരണങ്ങൾ നോക്കാം.
❌1. കോഴി കൂവുന്നതുകൊണ്ടാണോ നേരം വെളുക്കുന്നത് ? : അല്ല
✔️2. ബൾബ് ഓൺ ചെയ്യുന്നതുകൊണ്ടാണോ മുറിയിൽ പ്രകാശം പരക്കുന്നത് ? : അതെ.
ഇവിടെ ഈ രണ്ടു കാര്യങ്ങളും ഒരുമിച്ച് നടക്കുന്നവയാണ്, കൂടുതൽ കാലം കോഴി കൂവുന്നതിനെ നിരീക്ഷിക്കുന്ന ഒരാൾക്ക്, അത് കൊണ്ടുതന്നെയാണ് സൂര്യനുദിക്കുന്നതെന്നു തോന്നാം. ഇതിനെ “സാന്ദര്ഭിക തെളിവുകൾ” (Circumstantial evidence) എന്നുവിളിക്കാം. എന്നാൽ ഈ തെളിവുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന മറ്റുകാര്യങ്ങൾ (confounding variable) ആവും ശെരിക്കും നാം കാണുന്ന പ്രതിഭാസത്തിനു കാരണം. ഇവയെ കണ്ടുപിടിക്കാത്തതും നിയന്ത്രിക്കാത്തതുമാണ് ചില പഠനങ്ങൾ തെറ്റായ ഫലങ്ങൾ തരാൻ കാരണം.
?വിരാട് കോലി ഗ്രീൻ ടീ കുടിക്കുകയും ആരോഗ്യവാനായി ജീവിക്കുകയും ചെയ്യുന്നു, എന്നാൽ അദ്ധേഹംഗ്രീൻ ടീ മാത്രമല്ല കുടിക്കുന്നത്. ചിട്ടയായ വ്യായാമക്രമവും ശാസ്ത്രീയമായ ആഹാരരീതികളും ഒക്കെയുണ്ട് ( പാവം ബിരിയാണി പോലും കഴിക്കാറില്ല). അതുപോലെ ഡയറ്റിന്റെ ഭാഗമായി ഗ്രീൻ ടീ വളരെക്കാലം കഴിക്കുന്നതിൽ നിന്നുതന്നെ ഒരാൾ ആരോഗ്യത്തിനു പ്രാധാന്യം നൽകുന്നു എന്ന് മനസ്സിലാക്കാമല്ലോ.
❓ചോദ്യം: പക്ഷേ ആന്റി ഓക്സിഡന്റുകൾ ശരീരത്തിലെ ഫ്രീ റാഡിക്കിളുകളെ നിർവീര്യമാക്കും എന്ന് നേരത്തെ പറഞ്ഞല്ലോ, അത് ശെരിയല്ല?
✔️ഉത്തരം: ശെരിയാണ്, പക്ഷെ അത്രയ്ക്ക് നിസ്സാരമല്ല കാര്യങ്ങൾ.
വളരെ സങ്കീർണമായ നിരവധി രാസപ്രവർത്തനങ്ങൾ ഒരേ സമയം നടക്കുന്ന ഒരു വലിയ ഫാക്റ്ററി പോലെയാണ് മനുഷ്യശരീരം. (മനുഷ്യ ശരീരം മാത്രമല്ല, എല്ലാ ജീവജാലങ്ങളും അങ്ങനെ തന്നെ). ഈ പ്രവർത്തനങ്ങൾ എല്ലാം ഒന്നിനൊന്നു ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ ആന്റി ഓക്സിഡന്റുകൾക്കും ഫ്രീ റാഡിക്കിളുകൾക്കും തനതായ ധർമം നിർവഹിക്കാനുണ്ട്. ഇതിൽ ഏതെങ്കിലും ഒരു ഘടകം അളവിലും കുറഞ്ഞു പോയാൽ അത് മുഴുവൻ വ്യവസ്ഥയെയും ബാധിക്കും. അപ്പോൾ അവ പുറത്തുനിന്നും കൊടുക്കേണ്ടുന്നത് ആവശ്യമായി വരും.
പക്ഷെ എന്ന് വച്ച് ആ ഘടകം ആവിശ്യത്തിൽ കൂടുതൽ പുറത്തുനിന്നു കൊടുത്താൽ പ്രതേകിച്ചു പ്രയോജനം ഒന്നും തന്നെ ഉണ്ടാകില്ല. മാത്രമല്ല ശരീരത്തിൽ അടിഞ്ഞു കൂടുന്ന ഇവ മറ്റെന്തെകിലും പ്രശനങ്ങൾക്കു കാരണവുമാകാം.
❓ചോദ്യം: ലബോറട്ടറികളിൽ കാൻസർ കോശങ്ങളിലും മറ്റും പരീക്ഷണം നടത്തി ആന്റി ഓക്സിഡന്റുകളുടെ ഫലപ്രാപ്തി തെളിയിച്ചിട്ടില്ലേ ? അപ്പോൾ ഇതൊക്കെ ശെരിയല്ല എന്നാണോ?
✔️ഉത്തരം : കാൻസർ കോശങ്ങളിൽ നടത്തുന്ന in vitro പഠനങ്ങൾ നല്ലതുതന്നയാണ്, എന്നാൽ ഇത്തരം ഗവേഷണങ്ങളിൽ മിക്കവാറും കോശങ്ങളുടെ ഏതെങ്കിലും കുറച്ചു പ്രത്യേകതകൾ മാത്രമായിരിക്കും ഗവേഷണവിധേയം ആക്കിയിരിക്കുന്നത്. ഒരു കാൻസർ കല ടെസ്റ്റ് ടൂബിൽ തനിച്ചു വളരുമ്പോൾ പ്രതികരിക്കുന്നതുപോലെ ആയിരിക്കില്ല ശരീരത്തിനുള്ളിൽ.
ഇങ്ങനെ ചെയ്യുന്ന പരീക്ഷണങ്ങൾ “അടിസ്ഥാന തത്വം”(Proof of concept) സാധൂകരിക്കാൻ മാത്രമാണ് ഉപയോഗപ്പെടുക. അതിൽ കൂടുതലായുള്ള അവകാശവാദങ്ങൾ പൊള്ളയാണ്.
✈️✈️✈️ ഇനി ഒരു 22 “ക്യാരറ്റ് “കള്ളം ✈️✈️
—————————————–
ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന ബീറ്റാ- കരോട്ടിനും ( അതെ അത് തന്നെ) റെറ്റിനോളും കാഴ്ചശക്തിയെ വർധിപ്പിക്കാൻ സഹായിക്കുന്നു എന്നെത്തും കുഞ്ഞുനാൾ മുതൽക്കേ കേട്ടുവരുന്ന ഒരു കാര്യമാണ്, ശക്തിമാൻ വരെ ഇതൊക്കെ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അതിലെ സത്യവും അസത്യവുമൊക്കെ അവിടെ നിൽക്കട്ടെ, ഇങ്ങനെ ഒരു ആശയം ഉണ്ടാവാൻ കാരണമായ ഒരു കഥയുണ്ട്.
✈️✈️ രണ്ടാം ലോക മഹായുദ്ധകാലത്തു ജർമൻ നാസി വിമാനങ്ങൾ ബ്രിട്ടീഷ്സേനക്ക് വലിയ വെല്ലിവിളിയായിരുന്നു. രാത്രിയിലാണ് നാസി വിമാനങ്ങൾ കൂടുതലും ആക്രമിച്ചുകൊണ്ടിരുന്നത്. അങ്ങനെ വഴി മുട്ടി നിന്ന സമയത്തതാണ് ബ്രിട്ടീഷുകാർ റഡാർ കണ്ടുപിടിക്കുന്നത്. അതോടുകൂടി രാത്രിയായാലും പകലായാലും നാസി വിമാനങ്ങൾ വരുന്നത് മുൻകൂട്ടി അറിയാം എന്നായി, പല ശത്രുവിമാനങ്ങളെ അവർ വെടിവച്ച് വീഴ്ത്തുകയും ചെയ്തു. എന്നാൽ നമ്മൾ റഡാർ എന്നൊരു സാധനം കണ്ടുപിടിച്ചിട്ടുണ്ട് എന്ന് ജർമൻകാർ അറിഞ്ഞാൽ അവർ അത് വേഗം തന്നെ മറികടക്കും എന്ന് ബ്രിട്ടിഷുകാർ പേടിച്ചു. അപ്പോൾ പടച്ചുണ്ടാക്കിയ പ്രൊപ്പഗണ്ട കഥയാണ് ക്യാരറ്റും കാഴ്ചശക്തിയും തമ്മിലുള്ള ബന്ധം. ബ്രിട്ടീഷ് വൈമാനികർ ക്യാരറ്റ് കൂടുതൽ കഴിക്കുന്നതുകൊണ്ടു രാത്രിയിലും കാഴ്ചശക്തി കൂടുതലായിരിക്കും എന്നൊരു കള്ളം പടച്ചു വിട്ടു.
ജോർജ്കുട്ടി പറഞ്ഞതുപോലെ “നല്ല കള്ളം സത്യത്തിൽ അധിഷ്ടിതമാണ്”എന്ന് ബ്രിട്ടീഷുകാർക്കും അറിയാമായിരുന്നു. അതുകൊണ്ടു തന്നെ അത്യാവശ്യം സയൻസും മേമ്പൊടി തൂകിയാണ് കഥ തയാറാക്കിയത്. സയന്സിന്റെയും ഭാവനയുടെയും ഇതേ ചേരുവയാണ് ഇപ്പോഴും പല കാര്യങ്ങളിലും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.
??? ഗ്രീൻ ടീ ഒരു ഉദാഹരണം മാത്രമാണ്, അസായ് ബെറി, ചക്ക, മുന്തിരി അങ്ങനെ പല ആഹാര സാധനങ്ങൾക്കും സർവരോഗസ്വാന്ത്വനസിദ്ധി അവകാശപ്പെടുന്നുണ്ട്. പച്ചക്കറികൾ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് നല്ലതാണ്. എന്നാൽ ആഹാരപദാർദ്ധം എന്നതിലുപരി ഔഷധങ്ങൾ എന്ന നിലയിൽ ഈ വസ്തുക്കളെ അവതരിപ്പിക്കുന്നതിലാണ് പ്രശനം. ആന്റി ഓക്സിഡന്റി നിറഞ്ഞ പലതരത്തിലുള്ള പാനീയങ്ങളും സപ്ലിമെൻറ്കാലും ഇപ്പോൾ വിപണിയിൽ ഉണ്ട്. ഇവയുടെ വില ചിലപ്പോൾ ഒരു കുപ്പിക്ക് പല ആയിരങ്ങൾ വരെ ഉയരാം. കാൻസർ ബാധിതരും അവരുടെ ബന്ധുക്കളും ഈ ചതി വലകളിൽ വളരേ പെട്ടെന്ന് വീണുപോകാനും സാധ്യതയുണ്ട്. അതുകൊണ്ട് ഇവ ഉപയോഗിക്കുന്നതും ശുപാർശ ചെയ്യുന്നതും വളരെ കരുതലോടെ വേണം.

 

ലേഖകർ
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ