· 5 മിനിറ്റ് വായന

H1N1 രോഗവും പ്രതിരോധവും

Infectious Diseasesപൊതുജനാരോഗ്യം

കേരളത്തിലും മറ്റു സൌത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും H1N1 പനിക്കാരുടെ എണ്ണം കൂടുന്നു എന്ന വാര്‍ത്ത ശ്രദ്ധിച്ചിരിക്കുമല്ലോ? കേരളത്തില്‍ ഈ വര്‍ഷം ഇതുവരെ 260 ആളുകളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. ഇതില്‍ 19ആളുകള്‍ക്ക് മരണം സംഭവിച്ചു എന്നും കണക്കുകള്‍ പറയുന്നു. മരിച്ചവരില്‍ മിക്കവരും തന്നെ പ്രായം കൂടിയവരും മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരുമാണ്‌. 2009-10 വര്‍ഷത്തില്‍ ലോകത്താകമാനം ഈ പനി പടര്‍ന്നുപിടിച്ചിരുന്നു. ലോകാരോഗ്യസംഘടന അന്ന് H1N1നെ ഒരു മഹാമാരിയയി(global pandemic) പ്രഖ്യാപിച്ചിരുന്നു. അന്ന് ഇന്ത്യയില്‍ ആദ്യമായി അസുഖം കണ്ടെത്തുന്നതിനും ചികിത്സ നല്‍കുന്നതിനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയത് നമ്മുടെ കേരളമാണ്. ആ മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് ഇപ്പോള്‍ രാജ്യം മുഴുവന്‍ ഉപയോഗിക്കുന്നത്. നിലവിലെ സാഹിചര്യത്തില്‍ പേടിക്കേണ്ടകാര്യമില്ലെങ്കിലും അസുഖത്തെ കുറിച്ചും രോഗ പ്രതിരോധത്തെ കുറിച്ചും അറിഞ്ഞിരിക്കുന്നത്തു നല്ലതാണ്.

ആരാണ് ഈ H1N1 എന്ന ഭീകരന്‍ ?

ഇന്‍ഫ്ലുവെന്‍സാ A എന്ന ഗ്രൂപ്പില്‍ പെട്ട ഒരു വൈറസാണ് കക്ഷി .സാധാരണ പന്നികളിലാണ് കൂടുതല്‍ ഈ അസുഖം കാണുന്നത്. പന്നികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുകളിലേക്ക്‌ അസുഖം പകരാനുള്ള സാധ്യതയുണ്ട്. വായുവിലൂടെയാണ് രോഗാണുക്കള്‍ ഒരാളില്‍നിന്ന് മറ്റൊരാളില്‍ എത്തുന്നത്‌. ഒരാളില്‍നിന്ന് മറ്റൊരാളിലെക്കും അസുഖം പകരും.

എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍ ?

സാധാരണ ഒരു വൈറല്‍ പനിപോലെയാണ് ലക്ഷണങ്ങള്‍. ശ്വസിക്കുന്ന വായുവിലൂടെ അകത്തുകിടക്കുന്ന വൈറസ് ശ്വസനവ്യവസ്ഥയെ ആണ് ബാധിക്കുന്നത്. ഇവയൊക്കെയാണ് ലക്ഷണങ്ങള്‍

1.പനിയും ശരീരവേദനയും

  1. തൊണ്ട വേദന , തലവേദന
  2. ചുമ – കഫമില്ലാത്ത വരണ്ട ചുമ

4.ക്ഷീണവും വിറയലും

  1. ചിലപ്പോള്‍ ശര്‍ദിയും, വയറിളക്കവും

മിക്കവരിലും ഒരു സാധാരണ പനിപോലെ 4-5 ദിവസംകൊണ്ട് ഭേദമാകും. എന്നാല്‍ ചിലരില്‍ അസുഖം ഗുരുതരമാവാന്‍ സാധ്യതയുണ്ട്. അത് തിരിച്ചറിയുകയും കൃത്യമായ ചികിത്സ നല്‍കുകയുമാണ് ആരോഗ്യപ്രവര്‍ത്തകരുടെ കടമ.

എന്തൊക്കെയാണ് അസുഖത്തിന്‍റെ അപകട സാധ്യതകള്‍?

  • ശ്വാസകോശത്തിലെ അണുബാധ
  • തലച്ചോറിലെ അണുബാധ
  • നിലവിലുള്ള അസുഖങ്ങള്‍ ഗുരുതരമാകുക

എന്നിവ ഉണ്ടാകാം .

രോഗം ഗുരുതരമാകുന്നതിന്‍റെ ലക്ഷണങ്ങള്‍ ഇവയാണ്.

ശ്വാസതടസ്സം, ശ്വാസം നിന്നുപോകുക , ശരീരം നീലക്കുക ഒർമ്മക്കുറവ് , അപസ്മാരം , സ്വഭാവ വ്യതിയാനങ്ങള്‍

ആരിലൊക്കെ രോഗം ഗുരുതരമാകാം ?

  1. 5 വയസില്‍ താഴെയുള്ള കുട്ടികള്‍
  2. 65 വയസിനു മുകളില്‍ ഉള്ളവര്‍
  3. മറ്റു ഗുരുതരമായ രോഗമുള്ളവര്‍ ( ഉദാ : ശ്വാസകോശ രോഗങ്ങള്‍ , ഹൃദരോഗം , വൃക്ക രോഗങ്ങള്‍, തലച്ചോറിനുള്ള രോഗങ്ങള്‍, പ്രമേഹം )
  4. രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍ (ഉദാ : HIV-AIDS, അവയവങ്ങള്‍ മാറ്റിവെച്ചവര്‍ , കാന്‍സര്‍ ചികിത്സ എടുക്കുന്നവര്‍).
  5. ഗര്‍ഭിണികള്‍
  6. അമിതവണ്ണം ഉള്ളവര്‍.

പരിശോധനകളും ചികിത്സയും

രോഗലക്ഷണങ്ങള്‍ ഉള്ളവരെ പരിശോധനക്കും ചികിത്സക്കുമയി 3 ഗ്രൂപ്പുകള്‍ ആയി തരംതിരിക്കാറുണ്ട്.

കാറ്റഗറി A:

  • ചെറിയ പനിയും ചുമയും / അല്ലെങ്കില്‍ തൊണ്ടവേദന .
  • ഇവര്‍ക്ക് ശരീരവേദന, തലവേദന, ശര്‍ദിയും വയറിളക്കവും ഉണ്ടാവില്ല
  • H1N1 സ്വാബ് ടെസ്റ്റ്‌ ഇത്തരക്കാര്‍ക്ക് ചെയ്യേണ്ടതില്ല.
  • വൈറസിനെ കൊല്ലാനുള്ള മരുന്നുകളും ആവശ്യമില്ല
  • വീട്ടില്‍ വിശ്രമിക്കുകയും, കഴിവതും പുറത്തിറങ്ങാതെ നോക്കുകയും വേണം. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. അസുഖം പകരതിരിക്കാനാണ് ഇത്. പനിക്കും മറ്റുമുള്ള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കാം.
  • നല്ലപോലെ വെള്ളം കുടിക്കുകയും , കട്ടികുറഞ്ഞ ആഹാരം കഴിക്കുകയും വേണം.
  • 24-48 മണിക്കൂറിനുള്ളില്‍ ഡോക്ടര്‍ വീണ്ടും ഇവരെ പരിശോധിച്ച് പുരോഗതി വിലയിരുത്തണം

.

കാറ്റഗറി B:

ഇതില്‍ രണ്ടു ചെറുഗ്രൂപ്പുകള്‍ ഉണ്ട്.

B1- കാറ്റഗറി A ക്ക് ഒപ്പം കടുത്ത പനിയും തൊണ്ടവേദനയും ഉണ്ടെങ്കില്‍

  • ഇത്തരക്കരെയും വീട്ടില്‍ ചികിത്സിച്ചാല്‍ മതി .
  • ടെസ്റ്റ്‌ ആവശ്യമില്ല
  • വൈറസിനെ കൊല്ലാനുള്ള മരുന്ന് തുടങ്ങണം
  • 2 ദിവസം കഴിഞ്ഞു വീണ്ടും രോഗാവസ്ഥ വിലയിരുത്തണം.
  • വിശ്രമവും ഭക്ഷണവുമൊക്കെ മുകളില്‍ പറഞ്ഞപോലെ

B2- കാറ്റഗറി A ലക്ഷണങ്ങള്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവരില്‍ ഉണ്ടായാല്‍ .

കൊച്ചുകുട്ടികള്‍ , പ്രായമായവര്‍ , ഗര്‍ഭിണികള്‍ , മറ്റു അസുഖങ്ങള്‍ ഉള്ളവര്‍ , രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍

  • ഉടന്‍ തന്നെ വൈറസിനെ നശിപ്പിക്കാനുള്ള മരുന്നുകള്‍ തുടങ്ങണം
  • വീട്ടില്‍ ചികിത്സിച്ചാല്‍ മതിയാകും
  • പൂര്‍ണ്ണ വിശ്രമം വേണം, മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം
  • ടെസ്റ്റ്‌ ആവശ്യമില്ല
  • എല്ലാദിവസവും രോഗിയുടെ പുരോഗതി വിലയിരുത്തണം
  • ഗുരുതര അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ എന്തേലും കാണിച്ചുതുടങ്ങിയാല്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണം .

കാറ്റഗറി C

മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ക്കൊപ്പം അസുഖം ഗുരുതരമാകുന്നതിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടാവുക .

  • ശ്വാസംമുട്ടല്‍ , നെഞ്ചുവേദന, അമിതമായ ക്ഷീണം ,BP കുറയുക, ശരീരം നീലിക്കുക, രക്തം ചുമച്ചുതുപ്പുക
  • കുട്ടികളില്‍ കുറയാത്ത തുടര്‍ച്ചയായ പനി, ശ്വാസതടസ്സം, ഭക്ഷണം കഴിക്കുന്നതിണോ പാലുകുടിക്കുന്നതിനോ മടി , അപസ്‌മാരം
  • നിലവിലുള്ള അസുഖങ്ങള്‍ വഷളാവുക

ഇത്തരക്കാരെ ഉടന്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യണം .

  • ഉടന്‍ തന്നെ വൈറസിന്‍റെ സാന്നിധ്യം ഉറപ്പിക്കാനുള്ള സ്വാബുകള്‍ അയക്കണം
  • മരുന്ന് ഉടനെ തുടങ്ങണം . അതിനായി പരിശോധന ഫലം കാത്തിരിക്കേണ്ട ആവശ്യമില്ല .
  • ചിലപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഉള്ള ചികിത്സ ആവശ്യമായി വരും.

വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തുന്നത് എങ്ങനെ ?

കാറ്റഗറി c ആളുകളിലും , മറ്റു ചില പ്രത്യേക സാഹിചാര്യങ്ങളിലും മാത്രമേ ടെസ്റ്റ്‌ ആവശ്യമായി വരൂ . രോഗിയുടെ ചികിത്സ പ്രധാനമായും ലക്ഷണങ്ങളും രോഗിയുടെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ്, പരിശോധനാഫലം ആശ്രയിച്ചല്ല. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായാണ്‌ ടെസ്റ്റ്‌ നടത്തുക .

പ്രത്യേക സ്വാബ് ഉപയോഗിച്ച് തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും എടുക്കുന്ന സ്രവങ്ങള്‍ ആണ് പരിശോധനക്ക് അയക്കുന്നത്. സ്വാബ് അയക്കാനായി പ്രത്യേക കോള്‍ഡ്‌ ചെയിന്‍ സംവിധാനം വേണം. കേരളത്തില്‍ നിന്ന് തിരുവനതപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി കേന്ദ്രം , മണിപ്പാല്‍ ആശുപത്രി , ആലപ്പുഴ മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നുള്ള വൈറോളജി വിഭഗം എന്നിവിടങ്ങളിലാണ് പരിശോധനക്ക് അയക്കുന്നത് .

മരുന്നുകള്‍ :

വൈറസിനെ നശിപ്പിക്കുന്ന ഒസള്‍ട്ടാമിവിര്‍ എന്ന മരുന്നാണ് ചികിത്സക്ക് ഉപയോഗിക്കുന്നതു . അസുഖം ബാധിച്ച ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരില്‍ രോഗപ്രതിരോധത്തിനും ഈ മരുന്ന് നല്‍കാറുണ്ട് . ചികിത്സക്കായി 5 ദിവസത്തേക്കും പ്രതിരോധത്തിനായി 10 ദിവസത്തേക്കുമാണ് മരുന്ന് നല്‍കുന്നത്.

ഗര്‍ഭിണികളില്‍ :

  • ഗര്‍ഭിണികളില്‍ അപകട സാധ്യത കൂടുതലാണ് .
  • രോഗലക്ഷണങ്ങള്‍ കണ്ട ഉടന്‍ തന്നെ മരുന്ന് തുടങ്ങണം
  • സ്വാബ് പരിശോധന ആവശ്യമില്ല
  • ഒസള്‍ട്ടാമിവിര്‍ ഗുളിക ഗര്‍ഭിണികളില്‍ സുരക്ഷിതമാണ് .
  • രോഗ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പിന്തുടരണം

ആര്‍ക്കൊക്കെയാണ് പ്രതിരോധ മരുന്ന് നല്‍കുന്നത് ?

കുടുംബത്തിലോ ,സ്കൂളുകളിലോ ,സമൂഹത്തിലോ വെച്ച് രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം ഉണ്ടാകുന്ന രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാത്രമേ പ്രതിരോധമരുന്നു നല്‍കുകയുള്ളൂ .

പ്രതിരോധം എങ്ങനെ?

വീടുകളില്‍

  • രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും വേഗം വൈദ്യ സഹായം തേടണം.
  • രോഗലക്ഷണങ്ങള്‍ കുറയുന്നതുവരെ വീടുകളില്‍ തന്നെ ആയിരിക്കുക. യാത്രകളും മറ്റും ഒഴിവാക്കുക.
  • വീട്ടില്‍ ഉള്ള മറ്റുള്ളവരുമായും പുറത്തുള്ളവരുമായുള്ള സമ്പര്‍ക്കം കഴിവതും കുറയ്ക്കുക .
  • കൈകള്‍ വൃത്തിയായി കഴുകുക. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ഓരോ തവണയും കൈ കഴുകാന്‍ മറക്കരുത്.
  • രോഗബാധിത മേഖലകളിലേക്കുള്ള യാത്രകളും , രോഗം ബാധിച്ചവരെ സന്ദര്‍ശിക്കുന്നതും പറ്റുമെങ്കില്‍ ഒഴിവാക്കുക.
  • ചുമക്കുംപോളും ,തുമ്മുമ്പോളും വായും മുഖവും കവര്‍ ചെയ്യുക. രോഗാണുക്കള്‍ പകരാതിരിക്കാന്‍ ഇത് സഹായിക്കും.
  • രോഗി ഉപയോഗിക്കുന്ന വസ്തുകളും തുണികളുമൊക്കെ ശെരിയായി മറവുചെയ്യുക .
  • ഡോക്ടരുമാരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക
  • ഗുരുതരമായ അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ രോഗിയില്‍ ശ്രദ്ധിച്ചാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുക
  • അപകട സാധ്യത കൂടുതലുള്ള ആളുകള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കണം.

സ്കൂളുകളില്‍

  • രോഗം പടര്‍ന്നുപിടിക്കുന്ന സാഹിചര്യത്തില്‍ സ്കൂള്‍ അസംബ്ലി ആഴ്ചയില്‍ ഒന്നോ , അത്യാവശ്യം ഉള്ളപ്പോള്‍ മാത്രമോ നടത്തുക .
  • കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്ന് അധ്യാപകര്‍ ശ്രദ്ധിക്കണം .
  • അധ്യപകര്‍ക്കോ മറ്റു ജീവനക്കര്‍ക്കോ അസുഖം വന്നാല്‍ വീട്ടില്‍ തന്നെ ആയിരിക്കാന്‍ ശ്രദ്ധിക്കണം. രോഗലക്ഷണമുള്ളവര്‍ സ്കൂളുകളില്‍ എത്തരുത്
  • കുട്ടികളെ കൈ വൃത്തിയായി കഴുകുന്നത് ശീലമാക്കണം
  • ചുമക്കുമ്പോളും തുമ്മുമ്പോളും വായും മൂക്കും കവര്‍ ചെയ്യാന്‍ പഠിപ്പിക്കണം
  • സ്കൂളുകള്‍ അടക്കേണ്ടതില്ല
  • രോഗം മൂലം ക്ലാസ്സില്‍ വരാത്തവര്‍ ലീവ് ലെറ്റര്‍ കൊടുക്കേണ്ടതില്ല
  • ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ സ്കൂളില്‍ പ്രധര്‍ശിപ്പിക്കണം. കുട്ടികള്‍ക്ക് വായിക്കാന്‍ ചെറിയ ലീഫ് ലെറ്റുകള്‍ കൊടുക്കണം .

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്

  • അസുഖം വരാന്‍ ഏറ്റവും സാധ്യത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് . രോഗിയെ പരിചരിക്കുമ്പോളും, പരിശോധനക്കായി സ്വാബ് എടുക്കുന്ന സമയത്തും ഒക്കെ രോഗം പകരാന്‍ സാധ്യത ഉണ്ട്.
  • പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണെങ്കില്‍ അത് ഉറപ്പായും എടുക്കണം
  • ചുമ, തുമ്മല്‍ ഉള്ളവര്‍ വേണ്ട മുന്‍കരുതല്‍ തേടണം .
  • രോഗ ലക്ഷണം എന്തെങ്കിലും ഉണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട്‌ ചെയ്യണം
  • പ്രത്യേകം തയ്യാറാക്കിയ N95 മാസ്ക്കുകള്‍ രോഗിയെ പരിചരിക്കുമ്പോള്‍ ധരിച്ചിരിക്കണം
  • രോഗിയെ പരിചരിക്കുന്ന മുറികളിലെ പ്രവേശനം നിയന്ത്രിക്കണം
  • ഓരോ രോഗിയെ പരിശോധിക്കുന്നതിന് മുന്‍പും ശേഷവും കൈകള്‍ കഴുകണം .

പ്രതിരോധ കുത്തിവെപ്പുകള്‍ :

  • ഇന്‍ഫ്ലുവെന്‍സാ A വിഭാഗത്തിലെ വൈറസുകള്‍ക്ക് എതിരെ വാക്സിനുകള്‍ ലഭ്യമാണ് .
  • ഒരു പ്രത്യക വൈറസിനെതിരെയുള്ള വാക്സിന്‍ മറ്റു വിഭാഗത്തില്‍ പെട്ടവക്ക് എതിരെ ഫലപ്രദമല്ല
  • 2009H1N1 വൈറസിനെതിരെ ഉള്ള പ്രതിരോധ മരുന്ന് അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങളില്‍ ഉപയോഗത്തിലുണ്ട്
  • നിലവില്‍ ഇന്ത്യയില്‍ ഇത് ലഭ്യമല്ല . ലഭ്യമാകുന്ന മുറക്ക് അപകട സാധ്യത കൂടുതലുള്ള ആളുകളിലും ഒപ്പം ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത് .
ലേഖകർ
Medical doctor,psychiatry resident interested in public health. Areas of interest are public health, neuropsychiatry, addiction medicine and human evolution gender psychiatry and LGBTQ issues
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ