· 5 മിനിറ്റ് വായന

പ്രസവകാല മനോവേദനകൾ

Psychiatryസ്ത്രീകളുടെ ആരോഗ്യം

കുഞ്ഞുവാവയുടെ കരച്ചിൽ കേട്ട് ദേഷ്യം വന്ന അമ്മ ചവറ്റുകൂനയിൽ ഇട്ടിട്ടുപോയി എന്ന്. ഡൽഹിയിലാണ് സംഭവം..അത്തരമൊരു വാർത്ത പണ്ടായിരുന്നു കണ്ടിരുന്നതെങ്കിൽ കുഞ്ഞിനെ ഉപദ്രവിച്ച കണ്ണിൽച്ചോരയില്ലാത്ത അമ്മയെ തെറിവിളിക്കുന്നവരുടെ കൂടെ ഞാനുമുണ്ടായേനെ...എന്നാൽ ഒന്നുരണ്ട് അനുഭവങ്ങൾ അങ്ങനെ ചിന്തിക്കുന്നതിൽ നിന്ന് പുറകോട്ട് വലിക്കുന്നു.

ഒന്നാമത്തെ സംഭവം നടക്കുന്നത് മെഡിക്കൽ കോളജിൽ പഠിക്കുന്ന കാലത്താണ്. കുട്ടികളുടെ വാക്സിനേഷൻ ക്ലിനിക്കിൽ കുഞ്ഞിനെയുമായി എത്തിയതാണ് ആ അമ്മ. കുഞ്ഞിന് ചെറിയ ജലദോഷമോ മറ്റോ ഉണ്ട്. അതിനുകൂടി മരുന്ന് നൽകാമെന്ന് പറഞ്ഞ ഉടൻ ആ അമ്മ കരഞ്ഞുതുടങ്ങി..കൂടെവന്ന അവരുടെ അമ്മ പറഞ്ഞു…

” ഓ, എൻ്റെ ഡോക്ടറേ, ഇവളിപ്പ എപ്പഴും ഇങ്ങനാ..വേറാർക്കും പിള്ളേരില്ലാത്തപോലെ …”

കുഞ്ഞിനെ നോക്കാനുള്ള മടിയാണവൾക്ക് എന്നായിരുന്നു ആ പെൺകുട്ടിയുടെ അമ്മ പറഞ്ഞ ഡയഗ്നോസിസ്..ആ അമ്മച്ചി പറഞ്ഞതുപോലെ കുഞ്ഞിനെ നോക്കാൻ കഴിയാത്ത അമ്മയുടെ മടികൊണ്ടുള്ള പ്രശ്നമായിരുന്നില്ല അത്..അതായിരുന്നു പോസ്റ്റ് പാർട്ടം ബ്ലൂവുമായുള്ള ആദ്യ ഏറ്റുമുട്ടൽ..

ഏകദേശം കുറച്ച് മാസങ്ങൾക്ക് മുന്നേ വൈകുന്നേരത്തെ ഒപി യില് വെച്ചാണ് ആ പെൺകുട്ടിയെ കണ്ടത്. ആദ്യ കുട്ടിയെ പ്രസവിച്ചിട്ട് ഒരു ആഴ്ച കഷ്ടി ആയതെ ഉള്ളൂ. ആശുപത്രിയിൽ നിന്ന് നേരിട്ട് ഇങ്ങോട്ട് വന്നിരിക്കുകയാണ്. അവരുടെ മാതാപിതാക്കളുടെ കയ്യിൽ ആ വാവ ഇരിക്കുന്നത് കണ്ടു, ഒപ്പം അവരുടെ മുഖത്തെ പേടിയും. പ്രസവം കഴിഞ്ഞ് മൂന്നാമത്തെ ദിവസമാണ് പെട്ടന്ന് പെൺകുട്ടി സ്വഭാവത്തിൽ മാറ്റങ്ങൾ കാണിച്ചത്. ആരോ കുട്ടിയെ കൊല്ലാൻ വരുന്നുണ്ട് എന്നും, അവർ കുട്ടിയെ കുറിച്ച് സംസാരിക്കുന്നത് കേൾക്കാം എന്നും , അവർ ഉച്ചത്തിൽ പറയാൻ തുടങ്ങി. ഒപ്പം കുട്ടിയെ എടുത്തുകൊണ്ട് ആശുപത്രിയിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു. പിന്നീടുള്ള ദിവസങ്ങളിൽ ഈ ബുദ്ധിമുട്ട് കൂടി, ഉറക്കം കുറയുകയും , ഭക്ഷണം കഴിക്കാനോ , കുട്ടിയെ നോക്കാനോ ഒന്നും താല്പര്യം കാണിക്കാതെ യുമായി. തലയൊക്കെ ഭിത്തിയിൽ അടയ്ക്കുകയും നെഞ്ചത്ത് അടിക്കുകയും ഞാൻ മരിക്കും എന്ന് പറയാൻ തുടങ്ങുകയും ചെയ്തപ്പഴാണ് അവിടെ നിന്ന് ഞങ്ങളുടെ ആശുപത്രിയിലേക്ക് വിട്ടത്. വളരെ പാവപെട്ട കുടുംബത്തിൽ നിന്ന് 18 വയസു ആയപ്പോ തന്നെ മാതാപിതാക്കൾ ചുമതല തീർത്തു കെട്ടിച്ചു വിട്ട കുട്ടിയാണ്. വിവാഹം എന്താണ് എന്നോ, ഒരു കുടുംബ ജീവിതം എങ്ങനെ നയിക്കണം എന്നോ, കുട്ടിയെ എങ്ങനെ നോക്കണം എന്നോ ഒന്നും ഒരു ഐഡിയ പോലും ഇല്ലാത്ത പാവം. ഒരു ദുരന്തം പോലെ ഗർഭിണിയായ ഏഴാംമാസം ഭർത്താവ് അപകടത്തിൽ മരിച്ചു അതോടെ ഭർത്താവിൻറെ വീട്ടുകാർ സ്വന്തം വീട്ടിൽ കൊണ്ട് വിടുകയും ചെയ്തു. കടുത്ത മാനസിക വിഭ്രാന്തിയും ഒപ്പം ആത്മഹത്യ പ്രവണതയും ഉള്ളതുകൊണ്ട് അവരെ കിടത്തി ചികിത്സ നൽകി. മരുന്നുകളും talk തെറാപ്പിയും ഒക്കെ കൊണ്ട് അവള് മെച്ചപ്പെട്ടു. രണ്ടാമത്തെ ആഴ്ച വീട്ടിലേക്ക് വിട്ടു. ഇപ്പൊ കുട്ടിയെ ഒക്കെ നോക്കി സമാധാനമായി ഇരിക്കുന്നു.

ഗർഭാവ്ഥയുമായി ബന്ധപ്പെട്ട് പലതരത്തിൽ ഉള്ള മാനസിക പ്രശ്നങ്ങൾ സ്ത്രീകളിൽ ഉണ്ടാവാം. ജനിതകമായ പ്രത്യേകതകളും, ഗർഭ കാലത്ത് ഉണ്ടാകുന്ന ഹോർമോണുകളുടെ വ്യതിയാനവും ,അതോടൊപ്പം ഈ സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന സംഘർഷങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ആണ് ഈ ബുദ്ധിമുട്ടുകൾ ഉണ്ടാകുക. ഇത്തരം മാനസിക പ്രശങ്ങളെ പൊതുവെ മൂന്നായി തിരിക്കാം.

Postpartum blues / baby blues

വളരെ സാധാരണമായി പ്രസവം കഴിഞ്ഞ സ്ത്രീകളിൽ കാണുന്ന അവസ്ഥയാണിത്. ഏകദേശം 80% വരെ സ്ത്രീകളിൽ ഈ അവസ്ഥ കാണാം. പ്രസവ ശേഷം രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് തുടങ്ങുന്ന ബുദ്ധിമുട്ടുകൾ രണ്ടു മൂന്നു ആഴ്‌ച്ചകൊണ്ട് തനിയെ കുറയും. കുട്ടി ഉണ്ടായ സന്തോഷം ഉള്ളപ്പോ തന്നെ ചില സമയത്ത് ഒരു കാരണവും ഇല്ലാതെ കരച്ചിൽ വരുക, വെപ്രാളവും പേടിയും തോന്നുക, എല്ലാരോടും ദേഷ്യം തോന്നുക, ഇവയൊക്കെയാണ് ലക്ഷണങ്ങൾ. കുടുംബത്തിന്റെ കരുതലും പിന്തുണയും ഒക്കെ കൊണ്ട് മാത്രം ഈ ബുദ്ധിമുട്ടുകൾ അങ്ങ് കുറയും. സ്വന്തം ജീവിതത്തെയോ , കടമകളെയോ ഈ അവസ്ഥ ബാധിക്കാൻ സാധ്യത കുറവാണ്.

Postpartum depression

ഏകദേശം രണ്ടു മൂന്നു ആഴ്ചകൾ കഴിഞ്ഞാണ് ഈ ബുദ്ധിമുട്ടുകൾ സാധാരണ തുടങ്ങുക. സാധാരണ വിഷാദ അവസ്ഥപോലെ , സ്ഥായിയായ വിഷമം, കുട്ടിയെ നോക്കാനോ ,ഒന്നും ചെയ്യാനോ തോന്നാതെ ഇരിക്കുക, കുട്ടിയോടോത്ത് സമയം ചിലവിടുംപൊഴും സന്തോഷം തോന്നാതെ ഇരിക്കുക, വിശപ്പും ഉറക്കവും കുറയുക, വൃത്തിയായി നടക്കാൻ ഒന്നും തോന്നാതെ ഇരിക്കുക, കുറച്ചൂടെ ഗുരുതരം ആയ അവസ്ഥയിൽ ജീവിതം അവസാനിപ്പിക്കാൻ ഉള്ള ചിന്തകള് വരിക ഇവയൊക്കെയാണ് ലക്ഷണം. ഏകദേശം 10 മുതൽ 15 ശതമാനം വരെ ആളുകളിൽ ഈ അവസ്ഥ ഉണ്ടാകാം. അമ്മ ഇത്തരത്തിൽ ഉള്ള ബുദ്ധിമുട്ടുകൾ കാണിച്ച് തുടങ്ങുമ്പോൾ തന്നെ കണ്ടെത്തി വേണ്ട ചികിത്സ നൽകുന്നത് വഴി ഈ ബുദ്ധിമുട്ടുകൾ കുറക്കാൻ സാധിക്കും. കൗൺസിലിംഗ് , മരുന്നുകൾ കൊണ്ടുള്ള ചികിത്സ ഇവയൊക്കെ ഈ അവസ്ഥയിൽ ഉപയോഗിക്കാം.

Postpartum psychosis

പ്രസവത്തെ തുടർന്ന് ഉണ്ടാകുന്ന കടുത്ത മാനസിക രോഗാസ്ഥയാണ് ഇത്. 1000 അമ്മമാരിൽ ഒരാൾക്ക് എന്ന കണക്കിന് ഈ അവസ്ഥ ഉണ്ടാകാം. ഉറക്ക കുറവ്, വെപ്രാളം, അകാരണമായ പേടി, കുട്ടിയെ ആരോ ഉപദ്രവിക്കാൻ പോകുന്നു എന്ന ചിന്ത, തന്റെ കുട്ടി അല്ല എന്ന തോന്നൽ, അശരീരി ശബ്ദങ്ങൾ കേൾക്കുക, പെട്ടന്ന് ദേഷ്യത്തിൽ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുക, ആത്മഹത്യ ശ്രമം നടത്തുക ഇവയൊക്കെയാണ് ലക്ഷണം. ഇൗ ബുദ്ധിമുട്ടുകൾ പ്രസവം കഴിഞ്ഞു ആദ്യ രണ്ടു ആഴ്ചകളിൽ തുടങ്ങാനാണ് സാധ്യത. പലപ്പോഴും അമ്മയുടെയും കുട്ടിയുടെയും ജീവൻ അപകടത്തിൽ ആകുന്ന സാഹചര്യം ഉണ്ടാകാം. ഇൗ ബുദ്ധിമുട്ടുകൾ ബന്ധുക്കൾ അടക്കം ഉളളവർ ശ്രദ്ധിക്കാതെ പോകാൻ സാധ്യത കുറവാണ്. കിടത്തിയുള്ള ചികിത്സ ആവശ്യമായി വരും. മരുന്നുകൾ ആണ് പ്രധാന ചികിത്സ മാർഗ്ഗം. കടുത്ത ആത്മഹത്യ പ്രവണത , മാനസിക വിഭ്രാന്തി എന്നിവ ഉള്ളവർക്ക്, മരുന്നുകൾ പ്രയോജനം ചെയ്യുന്നില്ല എങ്കിൽ ഷോക് ചികിത്സയും വളരെ ഫലപ്രദമാണ്.

ആർക്കാണ് ഇത്തരം അവസ്ഥകൾ ഉണ്ടാകാൻ സാധ്യത കൂടുതൽ ?.

1. കുടുംബത്തിൽ വിഷാദം, മാനസിക രോഗങ്ങൾ ഇവ ഉളളവർ.

2. ഗർഭണി ആവുന്നതിന് മുൻപോ, ഗർഭ കാലഘട്ടത്തിലോ മാനസിക രോഗം ഉണ്ടാകുക.

3. കടുത്ത ജീവിത സംഘർഷങ്ങൾ ഉണ്ടാകുക, വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങൾ നേരിടുന്നവർ.

4. ഭർത്താവ്/പങ്കാളി മരണപ്പെടുക , അകന്നു ജീവിക്കുക

5. സാമ്പത്തികവും സാമൂഹികവുമായ പിന്തുണ ഇല്ലാത്തത്

6. കുട്ടിയുടെ സംരക്ഷണത്തിൽ സഹായിക്കാൻ ആരും ഇല്ലാത്ത അവസ്ഥ

7. മുൻപത്തെ പ്രസവ സമയത്ത് മാനസിക പ്രശ്നങ്ങൾ ഉണ്ടാവുക .

8. പ്രസവവും ആയി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഗുരുതരാവസ്ഥ അനുഭവിച്ചവർ.

എങ്ങനെ ഇൗ അവസ്ഥ തടയും ?

കുഞ്ഞുണ്ടാവുന്നതിനു മുൻപ് അമ്മമാർ അറിയേണ്ട, അമ്മമാർ മാത്രമല്ല അമ്മമാരുടെ ചുറ്റുമുള്ളവരും ഇതെക്കുറിച്ച് അറിയേണ്ടുന്ന കുറച്ച് കാര്യങ്ങളുണ്ട്.

1. ഏറ്റവുമാദ്യം തോന്നുക ഇത് എനിക്ക് മാത്രമുണ്ടാവുന്ന എന്തോ കുഴപ്പമാണെന്നാണ്. ഈ തീയിലേക്ക് എണ്ണ കോരിയൊഴിച്ചുകൊടുക്കാൻ അമ്മ, അമ്മായിയമ്മ, കുഞ്ഞമ്മ, ചിറ്റമ്മ, വല്യമ്മ, വലിക്കാത്ത അമ്മ തുടങ്ങി അയലോക്കത്തെ ചേച്ചിയും കുഞ്ഞിനെയും അമ്മയെയും പീഢിപ്പിക്കാൻ...സോറി കുളിപ്പിക്കാൻ വന്ന ചേച്ചിയും വരെ ഉൾപ്പെടും. പതിനാല് പെറ്റ കഥയും മൂന്നെണ്ണത്തെ ഒറ്റയ്ക്ക് നോക്കിയ കഥയും ഇപ്പൊഴത്തെ പെണ്ണുങ്ങൾക്ക് ഒന്നിനും വയ്യ എന്നുളള തിയറിയുമൊക്കെ ഇറങ്ങും..

അപ്പൊ ആദ്യം മനസിലാക്കേണ്ടത് ഇത് നിങ്ങൾക്ക് മാത്രം ഉണ്ടാവുന്ന ഒരു പ്രശ്നമല്ല എന്നതാണ്. 10-15% വരെ അമ്മമാർക്ക് പോസ്റ്റ് പാർട്ടം ഡിപ്രഷനുണ്ടാവാനിടയുണ്ട്. 50-80% അഥവാ പകുതിയിൽ അധികം അമ്മമാർക്ക് പോസ്റ്റ് പാർട്ടം ബ്ലൂ എന്ന അവസ്ഥയുമുണ്ടാവാം. എന്ന് വച്ചാൽ നിങ്ങൾ ഒറ്റയ്ക്കല്ല. ഇതുണ്ടായത് നിങ്ങളുടെ തെറ്റുകൊണ്ടുമല്ല.

2. ഗർഭാവസ്ഥയുടെ അവസാനം തൊട്ട് കുഞ്ഞുണ്ടായി ഏതാനും മാസങ്ങൾ കഴിയുന്നത് വരെയുള്ള സന്ദർഭങ്ങളിൽ ഏത് സമയത്തും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാവുന്നതാണെന്ന് പഠനങ്ങൾ പറയുന്നുണ്ട്. തിരിച്ചറിയുക എന്നതാണ് പ്രധാനം. രക്ഷിക്കാൻ പറ്റുന്നത് ഒന്നല്ല, രണ്ട് ജീവനുകളാണ്, ജീവിതങ്ങളാണ്.

കുറ്റപ്പെടുത്തലുകളും പഴിചാരലുകളും ഒഴിവാക്കുക. സൈക്കോളജിക്കൽ സപ്പോർട്ട്, അമ്മയ്ക്ക് മാനസികവും ശാരീരികവുമായ പിന്തുണ നൽകേണ്ടത് പ്രധാനമാണ്.

3.അമ്മക്ക് ആവശ്യത്തിന് വിശ്രമം ഉറപ്പ് വരുത്തണം. പ്രസവം കഴിഞ്ഞ് അമ്മ ഒന്ന് പകൽ കിടന്ന് ഉറങ്ങിപ്പോയെന്ന് വച്ച് ഒന്നും സംഭവിക്കില്ല. അമ്മയ്ക്ക് മാത്രം നോക്കാനുള്ളതല്ല കുഞ്ഞ്. വീട്ടിൽ കൂടെയുള്ളത് ആരാണോ അവർ അമ്മയ്ക്ക് ഒരു കൈത്താങ്ങ് നൽകണം. അത് നിർബന്ധമാണ്.

4. തുറന്ന് സംസാരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. . പങ്കാളിയോട് തുറന്ന് സംസാരിക്കുക. എന്താണു പ്രശ്നമെന്ന് പറയാൻ ശ്രമിക്കുക. അകാരണമായ സങ്കടങ്ങളോ ദേഷ്യമോ മൂഡ് സ്വിങ്ങോ ഒക്കെ ആവാം. സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരോട് പറയാം.ഇനി, മനസ് തുറന്ന് പറയാവുന്ന ആരും ഇല്ലെന്ന് തോന്നിയാൽ ഗൈനക്കോളജിസ്റ്റിനോടും പറയാവുന്നതാണ്. അവർക്ക് മനസിലാകാതിരിക്കില്ല.

5. ബുദ്ധിമുട്ടുകൾ കുറയാതെ വരികയോ, ജീവിതത്തെ ബാധിക്കുകയൊ ചെയ്തു തുടങ്ങിയാൽ, കുട്ടിയെ ഉപദ്രവിക്കാൻ തോന്നുക , മരിക്കാൻ തോന്നുക ഇവ ഉണ്ടായാൽ മാനസികാരോഗ്യ വിദഗ്ധരെ കാണാൻ മടിക്കരുത്. കൃത്യമായ ചികിത്സയും മാർഗ്ഗനിർദ്ദേശവും നൽകാൻ അവർക്ക് കഴിയും.

6. മറ്റ് കാര്യങ്ങൾ – പൊതുവായ നിർദേശങ്ങൾ എല്ലാം മുൻപ് പലയിടത്തായി പറഞ്ഞിട്ടുണ്ട് എങ്കിലും ചുരുക്കിപ്പറയാം

– കുഞ്ഞിന് മുലപ്പാൽ നൽകുക. മരുന്ന് കഴിക്കുന്നുണ്ടെങ്കിലും ഡോക്ടറുടെ നിർദേശമനുസരിച്ച് മുലയൂട്ടൽ തുടരാം. എല്ലാ അമ്മമാർക്കും സ്വന്തം കുഞ്ഞിനു നൽകാനുള്ള പാലുണ്ടാവും. വിദഗ്ധ ഡോക്ടറുടെ ഒഴികെ ഇക്കാര്യത്തിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അവഗണിക്കുക.

– കുഞ്ഞിൻ്റെ നിറം, മുഖം, രൂപം തുടങ്ങിയവയെല്ലാം ജനിതകമായി – അച്ഛൻ്റെയും അമ്മയുടെയും കയ്യിൽ നിന്ന് – നിർണയിക്കപ്പെടുന്നതാണ്. ഏതെങ്കിലും നിറമോ ലിംഗമോ മറ്റൊന്നിനു മേൽ അധീശത്വമുള്ളതല്ല. അങ്ങനെ കരുതുന്നതും അതനുസരിച്ച് പ്രവർത്തിക്കുന്നതും തെറ്റാണ്.

– പ്രസവം ഒരു ദുരന്തമല്ല രക്ഷിച്ചോണ്ട് വരാൻ. അല്പം അധികം ഊർജവും പ്രോട്ടീനും ലഭിക്കുന്ന സമീകൃതാഹാരം കഴിക്കണമെന്നേയുള്ളൂ. ഗർഭാവസ്ഥയിലും പ്രസവശേഷം മുലയൂട്ടുമ്പൊഴും അനാവശ്യ ഭക്ഷണനിയന്ത്രണങ്ങൾ കുറ്റകൃത്യമായി കണക്കാക്കണം.

– അമ്മ എണീറ്റ് നിന്ന് ചാടിയാൽ കൂടെ ചാടുമെന്നല്ലാതെ വെള്ളം കുടിക്കുന്നതുകൊണ്ട് വയർ ചാടുമെന്നുള്ള തോന്നൽ തെറ്റാണ്. വയറിനു ചുറ്റും തുണി മുറുക്കിക്കെട്ടുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. അതിനുള്ള എക്സർസൈസും ഡയറ്റിങ്ങുമൊക്കെ പിന്നീടാവാം. ഇപ്പോൾ പിൽക്കാലത്ത് യൂട്രസ് പ്രൊലാപ്സ് എന്ന് വിളിക്കുന്ന ഗർഭപാത്രത്തിൻ്റെ താഴേക്കിറങ്ങൽ ഒഴിവാക്കാൻ സഹായിക്കുന്ന pelvic floor exercises മതിയാവും..സിസേറിയൻ കഴിഞ്ഞാൽ അതേ കിടപ്പിൽ ഒരുപാട് നാൾ കിടക്കുന്നതും ദോഷമേ ചെയ്യൂ . കൃത്യമായ വ്യായാമം മനസ്സിന് ആരോഗ്യം നൽകും.

പച്ചമരുന്നുകളും നാട്ടുചികിൽസയും ഈ അവസ്ഥയ്ക്ക് ഫലപ്രദമാണെന്ന് തെളിവൊന്നുമില്ലെന്ന് മാത്രമല്ല കുഞ്ഞിനും അമ്മയ്ക്കും ദോഷവും ചെയ്തേക്കാം.

അപ്പോ നമുക്ക് വേണ്ടത് കുറ്റപ്പെടുത്തൽ അല്ല. മറിച്ച് പിന്തുണയാണ്. വളരെ ഭാരിച്ച, കഠിനാധ്വാനം വേണ്ട ഒരു ജോലിയാണ് അവർ ചെയ്യുന്നത്. ഒപ്പം നിന്ന് നമുക്ക് അവരെ സഹായിക്കാം. വിഷമങ്ങൾ പറയുമ്പോൾ സമാധാനത്തോടെ കേൾക്കാം. അവസ്ഥയെ കണ്ടെത്താനും ചികിത്സ നേടാനും പ്രേരിപ്പിക്കാം.

ലേഖകർ
Medical doctor,psychiatry resident interested in public health. Areas of interest are public health, neuropsychiatry, addiction medicine and human evolution gender psychiatry and LGBTQ issues
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ