· 7 മിനിറ്റ് വായന

04.4.2020 കോവിഡ് 19: Daily review

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം
കേരളത്തിൽ വ്യാപകമായി മാസ്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുകയാണ്. എല്ലാവരും മാസ്ക് ഉപയോഗിക്കണോ എന്ന കാര്യത്തിൽ ശാസ്ത്രലോകത്ത് പല ചർച്ചകളും നടക്കുന്നുണ്ട്. തൽക്കാലം അതവിടെ നിൽക്കട്ടെ. മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഏവരും തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്.
മാസ്ക് ധരിക്കുന്നതിന് മുൻപ് കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ 70 % ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് നന്നായി കഴുകണം.
മൂക്കും വായും മൂടുന്ന രീതിയിൽ കൃത്യമായി ധരിക്കണം. മാസ്കും മുഖവും തമ്മിൽ ഗ്യാപ്പ് ഉണ്ടാകാൻ പാടില്ല.
ധരിച്ചശേഷം മാസ്കിൽ സ്പർശിക്കാൻ പാടില്ല.
മാസ്ക് മൂക്കിനു താഴെ ധരിക്കുന്നതും കഴുത്തിൽ അലങ്കാരമായി ധരിക്കുന്നതും അഭികാമ്യമല്ല.
മാസ്ക് ധരിച്ചാലും കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുന്ന കാര്യത്തിൽ അമാന്തം പാടില്ല.
മാസ്ക് ഊരുമ്പോൾ മുൻഭാഗത്ത് സ്പർശിക്കാതെ വള്ളികളിൽ മാത്രം പിടിച്ച് അഴിക്കുക.
ഉപയോഗിച്ച മാസ്ക് വലിച്ചെറിയരുത്. അടപ്പുള്ള വെയ്സ്റ്റ് ബിന്നിൽ മാത്രം നിക്ഷേപിക്കുക.
വീണ്ടും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.
മാസ്ക് ഉപയോഗിക്കുന്നതുകൊണ്ട് കോവിഡിനെതിരെ പരിപൂർണ്ണ പ്രതിരോധമായി എന്ന് കരുതരുത്.
സാധാരണ മാസ്കുകൾ ധരിച്ചാൽ നമ്മുടെ ശരീരത്തിലേക്ക് വൈറസ് കയറുന്നതിനെ പൂർണമായും തടയുമെന്നും കരുതരുത്‌. പക്ഷേ, നമുക്ക് വൈറസ്ബാധ ഉണ്ടെങ്കിൽ മറ്റുള്ളവരിലേക്ക് പകരുന്നത് തടയാൻ സഹായിക്കും.
അതുകൊണ്ട് ഏറ്റവും പ്രാധാന്യമുള്ള കാര്യം വ്യക്തിശുചിത്വവും ശരീരിക അകലം പാലിക്കുകയും തന്നെയാണ്.
മാസ്ക് ധരിച്ചു എന്നത് കൊണ്ട് മിഥ്യാ സുരക്ഷിത ബോധം ഉണ്ടാവാൻ പാടില്ല.
ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക തന്നെ വേണം. ഒന്നര മീറ്റർ ശരീരിക അകലം പാലിക്കാൻ സാധിക്കുമെങ്കിൽ നല്ലത്.
ഇന്നലെ (03/04/2020)…
ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം രണ്ടേകാൽ ലക്ഷം കഴിഞ്ഞു.
ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 80,000ൽ പരം കേസുകൾ. ഇന്നലെ മാത്രം മരണസംഖ്യ ആറായിരത്തോടടുത്ത്.
ഇതുവരെ 11 ലക്ഷത്തോളം കേസുകളിൽനിന്ന് 59,000 ലധികം മരണങ്ങൾ.
മരണസംഖ്യയിൽ ഇംഗ്ലണ്ടും ചൈനയെ മറികടന്നു. ഇന്നലെയുണ്ടായ അറുനൂറിലധികം മരണങ്ങൾ ഉൾപ്പെടെ 38,000 ലധികം കേസുകളിൽ നിന്നും 3,600 ലധികം മരണങ്ങൾ.
അമേരിക്കയിൽ കേസുകളുടെ എണ്ണവും മരണസംഖ്യയും ഉയരുകയാണ്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് മുപ്പതിനായിരത്തിൽ പരം കേസുകളും ആയിരത്തിൽ പരം മരണങ്ങളും. ഇതേവരെ രണ്ടേമുക്കാൽ ലക്ഷത്തിൽ പരം കേസുകളിൽ നിന്ന് ഏഴായിരിത്തിലധകം മരണങ്ങൾ.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അയ്യായിരത്തിൽ താഴെ കേസുകളും 800 താഴെ മരണങ്ങളും ആണ് ഇറ്റലിയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതുവരെ ഒരു ലക്ഷത്തി ഇരുപത്തിനായിരത്തോളം കേസുകളിൽ നിന്ന് 14,600 ലധികം മരണങ്ങൾ.
കേസുകളുടെ എണ്ണത്തിൽ സ്പെയിനിൽ വൈകാതെ ഇറ്റലിയെ മറികടക്കുന്ന ലക്ഷണമാണ്. ഇന്നലെ സംഭവിച്ച 850 മരണങ്ങൾ ഉൾപ്പെടെ 1,19,000 ലധികം കേസുകളിൽ നിന്നും 11,200 ഓളം മരണങ്ങൾ.
ഫ്രാൻസിൽ ഇന്നലെ ആയിരത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ ആകെ 65,000 ത്തോളം കേസുകളിൽ നിന്ന് 6,500 ലധികം മരണങ്ങൾ.
നെതർലാൻഡ്സിൽ ഇതുവരെ 15,000 ഓളം കേസുകളിൽ നിന്നും 1,400 ലധികം മരണങ്ങൾ.
ജർമനിയിൽ 91,000 ലധികം കേസുകളിൽ നിന്ന് 1,300 ഓളം മരണങ്ങൾ.
ബെൽജിയത്തിൽ 17,000 താഴെ കേസുകളിൽ നിന്നും 1,100 ലധികം മരണങ്ങൾ.
തെക്കൻ കൊറിയയിൽ കേസുകളുടെ എണ്ണം 10,000 കടന്നു. പക്ഷേ മരണസംഖ്യ 174 മാത്രം.
ഇവയെ കൂടാതെ തുർക്കി, സ്വിറ്റ്സർലൻഡ്, കാനഡ, ഓസ്ട്രിയ എന്നിവിടങ്ങളിലും കേസുകളുടെ എണ്ണം പതിനായിരം കടന്നു. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ പക്ഷേ മരണനിരക്ക് കുറവാണ്.
ഇൻഷുറൻസ് കവറേജ് ഇല്ലാത്ത രോഗികളുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ്.
ഡിഫൻസ് പ്രൊഡക്ഷൻ ആക്ട് പ്രകാരം N 95 അടക്കമുള്ള വ്യക്തിഗത സുരക്ഷ ഉപാധികളുടെ (PPE) കയറ്റുമതി നിരോധിച്ച് അമേരിക്ക.
കാലിഫോർണിയയിൽ ഭവനരഹിതർക്കായി ഹോട്ടൽ റൂമുകൾ നൽകാൻ പദ്ധതിയിടുന്നു.
104 വയസ്സുകാരൻ വില്യം ബിൽ ലാപ്സ്ചിസ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗമുക്തി നേടിയവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണെന്ന് റിപ്പോർട്ട്. അദ്ദേഹം ബുധനാഴ്ച പിറന്നാൾ ആഘോഷിച്ചു.
സ്വകാര്യ കമ്പനി ജീവനക്കാരുടെ 60 ശതമാനം ശമ്പളം സർക്കാർ നൽകുമെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ.
ബൾഗേറിയ ഏപ്രിൽ 13 വരെ അടിയന്തരാവസ്ഥ ദീർഘിപ്പിച്ചു.
ലണ്ടനിലെ ഒരു കോൺഫറൻസ് സെൻററിൽ 4000 ബെഡ്ഡുകൾ ഉള്ള താൽക്കാലിക ആശുപത്രി പ്രവർത്തനമാരംഭിച്ചു. ഒമ്പത് ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി.
ഇന്ത്യയിൽ ആകെ കൊറോണ രോഗികളുടെ എണ്ണം 3000 കടന്നു. ഇന്നലെ മാത്രം അറുന്നൂറോളം പുതിയ രോഗികൾ.
മഹാരാഷ്ട്രയിലെ കണക്ക് 500 അടുക്കുന്നു. തമിഴ്നാട് 400 കടന്നു. ഡൽഹി 400 ന് തൊട്ടടുത്ത്. കേരളം 300 ന് തൊട്ടടുത്ത്. 200 ന് മുകളിലുള്ള രണ്ട് സംസ്ഥാനങ്ങൾ. നൂറിനു മുകളിൽ രോഗികളുള്ള അഞ്ച് സംസ്ഥാനങ്ങൾ.
ഇതിനോടകം 220-ലധികം രോഗികൾ രോഗമുക്തി നേടിയപ്പോൾ 80 ന് മുകളിൽ ആൾക്കാർ മരിച്ചിട്ടുണ്ട്.
കഴിഞ്ഞ ആറു ദിവസങ്ങളിലായി ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് കാണിച്ചുകൊണ്ടിരിക്കുന്നത്.
ലോക്ക് ഡൗൺ 10 ദിവസം കഴിഞ്ഞു. എന്നുവച്ചാൽ രോഗത്തിൻ്റെ ഇൻകുബേഷൻ പീരീഡിനോട് അടുത്ത് എത്തുന്നു. ലോക്ക് ഡൗൺ കാരണം രോഗവ്യാപനത്തിൻ്റെ തോത് എത്ര കാര്യക്ഷമമായി കുറയ്ക്കാൻ കഴിഞ്ഞു എന്നുള്ളതിനെ പറ്റി ലോക്ക് ഡൗണിൻ്റെ അവസാന ആഴ്ചയിലെ കണക്കുകൾ ആയിരിക്കും സൂചിപ്പിക്കുന്നത്. രോഗവ്യാപനം കുറഞ്ഞിട്ടുണ്ടാകുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. പ്രത്യാശിക്കാം.
കേരളത്തിൽ ഇന്നലെ പുതുതായി 9 രോഗികൾ കൂടി വന്നു. ആകെ രോഗികളുടെ എണ്ണം 295 ആയി. ഇതുവരെ രോഗമുക്തി നേടിയവർ 42. ഇപ്പോൾ ചികിത്സയിലുള്ളത് 251 പേർ.
ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എത്തിയെന്നതും ഉടൻ തന്നെ പരിശോധനകൾ ആരംഭിക്കുമെന്നതും ആശാവഹമായ സംഗതിയാണ്. സാമൂഹ്യ വ്യാപനത്തിൻ്റെ സാധ്യത ഇനിയും തള്ളിക്കളയാനാവാത്ത ഒരു സ്ഥിതിവിശേഷം നമ്മുടെ ഇടയിലുണ്ട്. അത് കണ്ടെത്തുന്നതിനും കൂടുതൽ കാര്യക്ഷമമായി ഇടപെടുന്നതിനും ഈ ടെസ്റ്റുകൾ ഉപകരിക്കും എന്നാണ് പ്രതീക്ഷ.
അതേസമയം നമുക്ക് പ്രാവർത്തികമാക്കാൻ പറ്റുമോ എന്ന് ചിന്തിക്കാവുന്ന മറ്റൊരു സംഗതിയാണ് ജർമ്മനിയിലും മറ്റും പരീക്ഷിക്കുന്ന പൂൾഡ് സീറം PCR. ഒരാളുടേതിന് പകരം 16 ഓളം പേരുടെ സീറം ഒരുമിച്ച് മിക്സ് ചെയ്ത് പരിശോധിക്കുകയും അതിൽ നെഗറ്റീവ് ആണെങ്കിൽ 16 പേരെയും ഒരുമിച്ച് നെഗറ്റീവായി പ്രഖ്യാപിക്കുകയും ചെയ്യുന്ന രീതി. PCR പരിശോധനയുടെ നെഗറ്റീവ് പ്രെഡിക്റ്റീവ് വാല്യു ഉയർന്നതായതിനാൽ അത് വിശ്വസനീയവുമാണ്. ഇനിയാ പൂൾഡ് സീറം റിസൾട്ട് പോസിറ്റീവ് ആണെങ്കിൽ മാത്രം അതിലുൾപ്പെട്ട ഓരോരുത്തരെയും പ്രത്യേകം ടെസ്റ്റ് ചെയ്ത് ആരാണ് പോസിറ്റീവെന്ന് കണ്ടെത്തുകയും ചെയ്യുന്നതാണ് രീതി.
നിലവിലെ സാഹചര്യത്തിൽ അത്തരമൊരു ടെസ്റ്റിംഗ് രീതിയിലേക്ക് നമ്മൾ പോകേണ്ടതുണ്ടോ എന്നും അങ്ങനാണെങ്കിൽ അതിൻ്റെ സാങ്കേതികതയും പ്രായോഗികതയും കൂടി ചർച്ച ചെയ്യുന്നതും ഈ സമയത്ത് അഭികാമ്യമായിരിക്കും എന്ന് തോന്നുന്നു. ഇന്ത്യയിലിതുവരെ, ആവർത്തിച്ചുള്ള പരിശോധനകൾ ഉൾപ്പെടെ 66000 ടെസ്റ്റുകൾ മാത്രമാണ് നടന്നിട്ടുള്ളത്. ജനസംഖ്യാനുപാതികമായി മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ നമ്മൾ ഏറ്റവും പിന്നിലാണ് നിൽക്കുന്നത്.
അതേസമയം കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റി ലാബിൽ ഇന്നലെ മുതൽ കൊവിഡ് ടെസ്റ്റിംഗ് ആരംഭിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ ഭാഗത്ത് നിന്നുള്ളവരുടെ ടെസ്റ്റുകൾ കൂടുതൽ കാര്യക്ഷമമായും വേഗത്തിലും നടത്തുന്നതിന് ഇത് സഹായകരമായിരിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.
ജോലിയിലുള്ള ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും ഉൾപ്പെടെ ഒരുപാട് പേർക്ക് ഗുണം ചെയ്യുന്ന ഒരു തീരുമാനം ആയിരുന്നു ഇന്നലെ കേരള സർക്കാർ എടുത്ത ഫുഡ് പാഴ്സൽ ഡെലിവറി രാത്രി 8:00 വരെ ആക്കുന്ന തീരുമാനം. ആ തീരുമാനത്തെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു.

 

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ