· 7 മിനിറ്റ് വായന

13.4.2020 കോവിഡ് 19: Daily review

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണവും മരണസംഖ്യവും കുറച്ചൊന്ന് കുറഞ്ഞ ദിവസമായിരുന്നു ഇന്നലെ. ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം എഴുപതിനായിരം കടന്നു, മരണസംഖ്യ 5,500 ൽ താഴെ.

രോഗമുക്തി നേടിയവരുടെ എണ്ണം നാലേകാൽ ലക്ഷം അടുക്കുന്നു.

കേസുകളുടെ എണ്ണത്തിൽ യുകെ ചൈനയെ മറികടന്നു.

അമേരിക്കയിൽ മരണസംഖ്യ 22,000 ന് അടുത്ത്. ഇംഗ്ലണ്ടിൽ മരണസംഖ്യ 10,000 കടന്നു. സ്പെയിനിൽ മരണസംഖ്യ 17,000 കടന്നു. ഫ്രാൻസിൽ മരണസംഖ്യ 14,000 കടന്നു. ജർമനിയിൽ മരണസംഖ്യ 3,000 കടന്നു.

ഇരുപതിനായിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ കാനഡയും ബ്രസീലും കൂടി.

അമേരിക്കയിൽ അഞ്ചര ലക്ഷത്തിലധികം കേസുകളിൽ നിന്ന് 22,000 ലധികം മരണങ്ങൾ.

ഇറ്റലിയിൽ ഇന്നലെ നാലായിരത്തിൽ പരം കേസുകളും 430 മരണങ്ങളും. ആകെ കേസുകളുടെ എണ്ണം 1,56,000 നടുത്ത്, മരണസംഖ്യ ഇരുപതിനായിരം അടുക്കുന്നു.

സ്പെയിനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് നാലായിരത്തിൽ താഴെ കേസുകളും 600 മരണങ്ങളും. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,66,000 ഉം മരണസംഖ്യ 17,200 ഉം കടന്നു.

ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് മൂവായിരത്തിൽ താഴെ കേസുകൾ മാത്രം, മരണസംഖ്യ 600. ഇതുവരെ ആകെ 1,32,000 ലധികം കേസുകളിൽ നിന്ന് 14,300 ലധികം മരണങ്ങൾ.

ജർമനിയിൽ ഇതുവരെ ആകെ കേസുകളുടെ എണ്ണം 1,27,000 കടന്നു.

ഇംഗ്ലണ്ടിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് അയ്യായിരത്തിലധികം കേസുകളും എഴുനൂറിലധികം മരണങ്ങളും. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 84000 ലധികം കേസുകൾ.

ഇറാനിൽ ആകെ കേസുകളുടെ എണ്ണം 71,000 കടന്നു. മരണസംഖ്യ 4,590 അടുക്കുന്നു.

തുർക്കിയിൽ കേസുകളുടെ എണ്ണം 55,000 കടന്നു. മരണസംഖ്യ 1,200 അടുക്കുന്നു.

നെതർലാൻഡ്സ്, ആകെ കേസുകൾ 25,000 കഴിഞ്ഞു. മരണസംഖ്യ 2,700 കഴിഞ്ഞു.

പാക്കിസ്ഥാനിൽ ഇതുവരെ 5,000 ൽ പരം കേസുകളിൽ നിന്ന് 91 മരണങ്ങൾ.

സൗദി അറേബ്യയിൽ 4,400ന് മുകളിൽ കേസുകളിൽ നിന്ന് 59 മരണങ്ങൾ.

UAE, 4100 ൽ പരം കേസുകളിൽ നിന്ന് 22 മരണങ്ങൾ.

ഖത്തറിൽ ഇതുവരെ 2900 ലധികം കേസുകളിൽ നിന്ന് 7 മരണങ്ങൾ.

ബഹ്റിനിൽ 1100 ലധികം കേസുകളിൽനിന്ന് 6 മരണങ്ങൾ.

കുവൈറ്റിൽ ആകെ കേസുകൾ 1200 കടന്നു. ഒരു മരണം.

ഒമാനിൽ ആകെ കേസുകൾ 600 ന് അടുത്തെത്തി. 4 മരണങ്ങൾ.

കോവിഡ് 19 പ്രതിസന്ധി മൂലം എണ്ണ ഉൽപാദനം 10% കുറക്കാൻ തീരുമാനിച്ച് എണ്ണ ഉൽപാദക രാജ്യങ്ങൾ. പലരാജ്യങ്ങളിലും എണ്ണ വില കുത്തനെ താഴ്ന്നിരിക്കുകയാണ്.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി.

പ്രശസ്ത ഇംഗ്ലീഷ് കോമേഡിയൻ താരം ടിം ബ്രൂക്ക് ടെയ്‌ലർ കൊറോണ ബാധിച്ചു മരണപെട്ടു.

കൊറോണ വൈറസിന് ഇരയായി മരണപ്പെട്ടവർക്ക് ശവദാഹം നിർബന്ധമാക്കി ശ്രീലങ്കൻ സർക്കാർ.

ഫ്രാൻ‌സിൽ മാർച്ച് 16നു തുടങ്ങിയ ലോക്ക്ഡൗൺ വീണ്ടുമൊരു 15 ദിവസത്തേക്ക് കൂടെ നീട്ടി.

ജയിലിലെ ഗാർഡുകളിൽ ഒരാൾക്ക് കൊറോണ രോഗലക്ഷണങ്ങളുണ്ടെന്ന അഭ്യൂഹം പരന്നതിനെ തുടർന്ന് ഇന്തോനേഷ്യൻ ജയിലിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. തിങ്ങിനിറഞ്ഞ ജയിലുകളും ടെസ്റ്റുകളുടെ അഭാവവും അത് മൂലമുണ്ടാവുന്ന അരക്ഷിതാവസ്ഥയും ശ്രദ്ധ പതിപ്പിക്കേണ്ട വിഷയങ്ങളാണ്.

യഥാർത്ഥ ശത്രുവിനെ പ്രതിരോധിക്കണമെങ്കിൽ തോക്കുകൾ നിശബ്ദമാക്കേണ്ടതുണ്ടെന്ന അഭ്യർത്ഥനയുമായി ഐക്യരാഷ്ട്രസഭ.
സിറിയ, യെമൻ, ഇറാഖ്, ലബനാൻ, പലസ്‌തീൻ, ഇസ്രായേൽ എന്നീ രാജയങ്ങളോടാണ് അടിയന്തരമായി വെടിനിർത്തൽ ആവശ്യപ്പെട്ടത്.

സോമാലിയയിൽ മിനിസ്റ്റർ ഖാലിദ് മുമ്മിൻ തൊഹോ കൊറോണ ബാധിച്ചു മരിച്ചു.

ലോക്ക് ഡൗൺ പത്തൊമ്പതാം ദിവസമായ ഇന്നലെയും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായില്ല. എണ്ണൂറോളം പുതിയ രോഗികൾ ഇന്നലെയും ഉണ്ടായി. ഇന്ത്യയിലിപ്പോൾ ആകെ രോഗികളുടെ എണ്ണം 9200-ന് മുകളിലാണ്

1100 ഓളം പേർ ഇതിനകം രോഗമുക്തി നേടി. 330 ലധികം പേർ മരണമടഞ്ഞു.

മഹാരാഷ്ട്രയിൽ മാത്രം ആകെ രോഗികളുടെ എണ്ണം 2000-നടുത്താണ്. ഡൽഹി 1150 കടന്നു. തമിഴ്നാട് 1000 കടന്നു. രാജസ്ഥാനിൽ 800 മുകളിൽ. മധ്യപ്രദേശ്, തെലുങ്കാന, ഗുജറാത്ത് എന്നിവിടങ്ങളിൽ 500 നു മുകളിൽ രോഗികളുണ്ട്.

നാഗാലാൻഡിൽ ഇന്നലെ ആദ്യത്തെ രോഗി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇനിയും ഒരു രോഗി പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത സംസ്ഥാനങ്ങൾ രണ്ടാണ് -സിക്കിം, മേഘാലയ. അവിടങ്ങളിൽ പക്ഷെ ടെസ്റ്റുകളെന്തെങ്കിലും നടത്തിയതായും ഇതുവരെയും ഔദ്യോഗികമായി റിപ്പോർട്ടുകളില്ല.

ഇന്ത്യയിൽ കൊവിഡ് ഏറ്റവുമധികം ബാധിച്ച നഗരമാണ് മുംബൈ. അവിടെ 8 ആശുപത്രികളിലായി 119 ആരോഗ്യ പ്രവർത്തകരെയാണ് ഇതുവരെയും രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്.
ലോകത്തെവിടെയും ആരോഗ്യപ്രവർത്തകർ രോഗബാധിതർ ആയിട്ടുണ്ട്. പക്ഷേ ഇത്രയും വലിയതോതിൽ ആരോഗ്യപ്രവർത്തകർ രോഗബാധിതരായതെല്ലാം സാമൂഹ്യവ്യാപനം നടന്ന രാജ്യങ്ങളിൽ മാത്രമാണ്.
അതുപോലെ മധ്യപ്രദേശിലും, തമിഴ്നാട്ടിലും ആരോഗ്യപ്രവർത്തകർ വളരെയധികം ബാധിക്കപ്പെട്ടിട്ടുണ്ട്.
നമ്മൾ ഈ യാത്ര തുടങ്ങിയിട്ടേയുള്ളൂ. ഒരുപാട് ദൂരം മുന്നോട്ടു പോകേണ്ട ഒരു വണ്ടിയുടെ ചക്രങ്ങൾ ആണ് ആരോഗ്യപ്രവർത്തകർ എന്ന ബോധ്യം ഭരണകർത്താക്കൾക്ക് ഉണ്ടായിരിക്കേണ്ടതാണ്.

കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ 47.6 ശതമാനം പേരും രോഗ മുക്തരായി. അതായത് 376 രോഗികളിൽ 179 പേർ.

ഇന്നലെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് പുതുതായി 2 രോഗികൾ മാത്രം

ഇന്ത്യയിൽ ഇത്രയും ജനസാന്ദ്രത കൂടിയ ഒരു സംസ്ഥാനത്ത് രോഗവ്യാപനത്തെ ഈ ഒരു തോതിൽ പിടിച്ചു കെട്ടിയത് ഒരു വലിയ നേട്ടമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സർക്കാരിനും പോലീസിനും ആരോഗ്യ പ്രവർത്തകർക്കും കയ്യടിക്കുന്നതിനൊപ്പം ഓരോ മലയാളിക്കും അഭിമാനത്തോടെ ആ കണ്ണാടിക്കു മുന്നിൽ ചെന്ന് സ്വന്തം പ്രതിബിംബം നോക്കി പറയാം, ‘വെൽ ഡൺ’ എന്ന്.

വ്യക്തമായ, ശാസ്ത്രീയമായ പദ്ധതികളും സുശക്തമായ ആരോഗ്യശൃംഖലയും പൊതുജനങ്ങളുടെ സഹകരണവും തന്നെയാണ് നമ്മുടെ നേട്ടത്തിന് പിന്നിൽ. ഇന്നിപ്പോൾ പല സംസ്ഥാനങ്ങളും പല ലോകരാജ്യങ്ങളും ‘കേരളമാതൃക’യെ പറ്റി പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഈ മാതൃക പകർത്താൻ പക്ഷെ ഒട്ടും എളുപ്പമായ കാര്യമല്ല, പ്രത്യേകിച്ചും ഈയൊരു ഘട്ടത്തിൽ. കാരണം ഈ പറയുന്ന കേരള മോഡൽ കൊറോണയെ പ്രതിരോധിക്കാൻ വേണ്ടി നമ്മൾ ഉണ്ടാക്കിയതല്ല. അത് നമ്മുടെ ആരോഗ്യ സംസ്കാരത്തിൻ്റെയും നയത്തിൻ്റെയും അടിസ്ഥാന ശിലയാണ്. അതിൻ്റെ തായ് വേരുകൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതിൻ്റെ ശക്തിയിലും പിൻബലത്തിലുമാണ് നമ്മൾ നിപ്പയെ നേരിട്ടതും.

ഓരോ മലയാളിക്കും അഭിമാനിക്കാനും ആശ്വസിക്കാനും വക ഉള്ളപ്പോഴും വീണ്ടും വീണ്ടും പറയുന്നു, ജാഗ്രത കൈ വിടാനുള്ള സമയമായിട്ടില്ല. കാരണം ഇന്ത്യയിലെ തന്നെ വളരെ ചെറിയ ഒരു പ്രദേശം മാത്രമാണ് കേരളം. നമുക്ക് മാത്രമായി ഒരിക്കലും സുരക്ഷിതരായിരിക്കാനാകില്ല. നമുക്ക് മാത്രമായി നിലനിൽപ്പും ഇല്ല.

ഇന്ത്യയിലെന്നല്ല, ലോകത്തെവിടെയും രോഗവ്യാപനം നടക്കുമ്പോൾ കേരളം റിസ്കിൽ തന്നെയാണ്. നമ്മളിവിടെ സ്വയം ആശ്വസിക്കുമ്പോൾ, നമ്മുടെ സഹജീവികളെ, പ്രത്യേകിച്ചും ലോകമെമ്പാടുമുള്ള മലയാളികളെ മറന്നു പോവുകയുമരുത്. ഗൾഫ് നാടുകളിൽ ലക്ഷക്കണക്കിന് മലയാളികളാണ് ആശങ്കയോടെ കഴിയുന്നത്. അവരോടൊപ്പം മനസ്സുകൊണ്ട് നമ്മൾ ചേർന്നു തന്നെ നിൽക്കണം.

ഒപ്പം നമ്മളിവിടെ തുടർന്നുപോന്ന ശാസ്ത്രീയമായ പ്രതിരോധപ്രവർത്തനങ്ങൾ യാതൊരുവിധ അയവുമില്ലാതെ തുടരേണ്ടതുണ്ട്. സാമൂഹിക അകലം കൃത്യമായി പാലിക്കണം. കൈകൾ ഇടയ്ക്കിടെ ഇവിടെ സോപ്പിട്ട് കഴുകുന്നതും അനാവശ്യമായി മുഖത്ത് സ്പർശിക്കുന്ന ശീലം ഒഴിവാക്കുന്നതും നമ്മുടെ നിത്യജീവിതത്തിലെ തന്നെ ഭാഗമാകണം.

നമുക്ക് തുടർന്നും ഒരുമിച്ചു നിന്ന് പോരാടാം. കേരളത്തിൻ്റെ, ഈ നേട്ടത്തിൻ്റെ, സന്തോഷത്തിൽ നിങ്ങളോടൊപ്പം ഇൻഫോ ക്ലിനിക്കും പങ്കുചേരുന്നു.

ലേഖകർ
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
Dr. Navajeevan.N.A, Obtained MBBS from kochin medical college and MS in Ophthalmology from karakonam medical college and fellowship from Regional institute of ophthalmology trivandrum. Now working at Primary Health Center Amboori as Medical Officer in charge.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ