· 5 മിനിറ്റ് വായന

19.3.2020 കോവിഡ് 19: Daily review

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

ഇറ്റലിയിൽ ഇന്നലെ മാത്രം മരണസംഖ്യ 475, ഇതുവരെ ആകെ 2978 മരണങ്ങൾ. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ മരണസംഖ്യയിൽ ചൈനയെ മറികടക്കും. അവിടെ ഇന്നലെ മാത്രം നാലായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതുവരെ ആകെ 35,000 ത്തിലധികം കേസുകൾ.

ലോകത്തിൽ ആകെ കേസുകൾ 210000 കഴിഞ്ഞു, മരണസംഖ്യ 8911. വെറും 12 ദിവസം കൊണ്ടാണ് ഒരു ലക്ഷത്തിൽ നിന്നും 2 ലക്ഷത്തിനു മുകളിലേക്ക് കേസുകൾ കൂടിയത്. നാലായിരത്തിൽ നിന്നും 8000 മരണങ്ങൾ എത്താൻ വേണ്ടി വന്നത് പത്തിൽ താഴെ ദിവസങ്ങൾ.

ലോകം കണ്ട ഏറ്റവും വലിയ മഹാമാരികളിൽ ഒന്നായി വളർന്നു കൊണ്ടിരിക്കുകയാണ് കോവിഡ് 19. മരണ നിരക്ക് താരതമ്യേന കുറവാണെങ്കിലും ഇത്രയധികം പേരെ ബാധിക്കുന്നതിനാൽ മരണ സംഖ്യ വളരെ കൂടുതലാണ്. 10% മരണ നിരക്കുള്ള SARS ബാധിച്ചത് 8500 ഓളം പേരിൽ, 813 മരണങ്ങൾ. 30 ശതമാനത്തിനു മുകളിൽ മരണനിരക്ക് ഉള്ള MERS ബാധിച്ചത് രണ്ടായിരത്തി അഞ്ഞൂറോളം പേരെ, 858 മരണങ്ങൾ. 40 ശതമാനത്തിലധികം മരണ നിരക്കുള്ള എബോള ബാധിച്ചത് നാൽപ്പത്തയ്യായിരത്തോളം പേരിൽ, മരണസംഖ്യ 15159.

യൂറോപ്പിലാകെ സ്ഥിതിഗതികൾ ഗുരുതരമാണ്. സ്പെയിനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2920 കേസുകളും 105 മരണങ്ങളും. ഇതോടെ സ്പെയിനിൽ ഇതുവരെ ആകെ പതിനയ്യായിരത്തോളം കേസുകളും 638 മരണങ്ങളും.

ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2960 കേസുകൾ, മരണങ്ങൾ 2. ഇതുവരെ ആകെ 12500 ഓളം കേസുകളിൽ നിന്ന് 28 മരണങ്ങൾ.

ഫ്രാൻസിൽ ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടത് ആയിരത്തി നാനൂറിലധികം കേസുകളും 89 മരണങ്ങളും. ഇതുവരെ ആകെ 9000 ലധികം കേസുകളും 264 മരണങ്ങളും.

യുകെയിൽ ഇന്നലെ മാത്രം 676 കേസുകളും 33 മരണങ്ങളും. ഇതുവരെ ആകെ 2626 കേസുകളിൽ നിന്നും 104 മരണങ്ങൾ.

സ്വിറ്റ്സർലണ്ട്, നെതർലൻഡ്സ്, ഓസ്ട്രിയ എന്നിവിടങ്ങളിൽ ഇന്നലെ മാത്രം മുന്നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു.

അമേരിക്കയിൽ ഇന്നലെ മാത്രം 1644 കേസുകളും 18 മരണങ്ങളും, ഇതുവരെ ആകെ എണ്ണായിരത്തിചില്വാനം കേസുകളിൽനിന്ന് 127 മരണങ്ങൾ.

ഇറാനിൽ ഇന്നലെ മാത്രം 1192 കേസുകൾ, 147 മരണങ്ങൾ. ഇതോടെ മരണസംഖ്യയിൽ ചൈനയ്ക്കും ഇറ്റലിയ്ക്കും പിന്നാലെ ഇറാനും 1000 കടന്നു.

തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി കണ്ടു പിടിച്ചത് 93 കേസുകൾ, ഇന്നലെ മരണസംഖ്യ 3. അവിടെ 8500 ഓളം കേസുകളിൽ നിന്ന് 84 മരണങ്ങൾ.

ചൈനയിൽ നിന്നും പുതിയ കേസുകളുടെ റിപ്പോർട്ടുകൾ വളരെ കുറവാണ്. എൺപതിനായിരത്തിലധികം കേസുകളിൽ നിന്ന് 3237 മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 69000 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 2700 ൽ താഴെയായി.

ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 16, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 58.

മലേഷ്യ, പോർച്ചുഗൽ, നോർവേ, ബെൽജിയം, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഇന്നലെ മാത്രം നൂറിൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ജർമ്മനി, തെക്കൻ കൊറിയ എന്നിവിടങ്ങളിൽ വ്യാപകമായ ടെസ്റ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് തോന്നുന്നു. രണ്ടു രാജ്യങ്ങളിലും കേസുകൾ കൂടുതലാണെങ്കിലും മരണസംഖ്യ കുറവാണ്.

ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ഓൺലൈനിൽ കൂടി മാത്രം പ്രവർത്തിക്കുന്നതായിരിക്കും എന്ന് തീരുമാനമെടുത്തു. ഇറ്റലിയിൽ നിന്നും പരിശോധനകൾക്കായി 500000 സാമ്പിളുകൾ അമേരിക്കയിലേക്ക് എത്തിച്ചു എന്ന വാർത്ത വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പോളണ്ട്, ഇറ്റലി എന്നീ രാജ്യങ്ങൾക്ക് ചൈന മെഡിക്കൽ ഉപകരണങ്ങളും കൊറോണ ടെസ്റ്റിങ് കിറ്റുകളും നൽകും.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാതെ പുറത്തിറങ്ങിയവർക്ക് ഫ്രാൻസിൽ പിഴചുമത്തി തുടങ്ങി. 11000 രൂപയാണ് നിലവിൽ ഫൈൻ, അതിനിയും ഉയർത്താൻ സാധ്യതയുണ്ട്.

ലോക രാജ്യങ്ങൾ എല്ലാം തന്നെ അതിർത്തി നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. പൗരന്മാർക്ക് സഹായധനം നൽകുന്ന കാര്യം പല രാജ്യങ്ങളും ചിന്തിച്ചുതുടങ്ങി. മാസാമാസം അടയ്ക്കേണ്ട ബില്ലുകൾ അടക്കുന്നതിന് കൂടുതൽ സമയം നൽകാൻ പലരാജ്യങ്ങളും തീരുമാനമെടുത്തു കഴിഞ്ഞു. പാൻഡെമിക് എഫക്ട് ലോക സമ്പദ് വ്യവസ്ഥയെ തന്നെ ബാധിച്ചു തുടങ്ങി. പല രാജ്യങ്ങളിലും പെട്രോൾ വില കുത്തനെ കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞതോടെ ആണിത്.

പാകിസ്ഥാനിൽ ഇതുവരെ ആകെ 307 കേസുകളിൽ നിന്ന് രണ്ട് മരണങ്ങൾ എന്നാണ് വെബ്സൈറ്റുകൾ കാണിക്കുന്നത്. എന്നാ ലോകാരോഗ്യസംഘടനയുടെ സിറ്റുവേഷൻ (58) റിപ്പോർട്ടിൽ അവിടെ ലോക്കൽ ട്രാൻസ്മിഷൻ ആരംഭിച്ചിട്ടില്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അവസാനം വിവരം കിട്ടുമ്പോൾ ഇന്ത്യയിലെ കേസുകൾ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സ്ഥിരീകരിച്ചതനുസരിച്ച് 151 ൽ എത്തി നിൽക്കുന്നു. പക്ഷേ കേസുകൾ ട്രാക്ക് ചെയ്യുന്ന മറ്റ് സോഴ്സുകളുടെ കണക്ക് പ്രകാരം ഇത് 169 ആണ്.

152 (133 ഔദ്യോഗികം) ആക്ടീവ് കേസുകളും 3 മരണങ്ങളും 14 റിക്കവറികളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാർച്ച് പതിനാറാം തിയതി 114 കേസുകളായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യ ഇരുപതിൽ നിന്ന് നൂറിൽ എത്തിച്ചേരാൻ 10 ദിവസങ്ങളോളം എടുത്തു. അവിടെനിന്ന് 150 കടക്കാൻ നാല് ദിവസങ്ങളാണ് എടുത്തത്.

തമിഴ്നാട്ടിലെ രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്തതും പുതിയ വാർത്തകളിൽപ്പെടുന്നു. തമിഴ്നാട് എയർപോർട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെങ്കിലും റെയിൽ മാർഗം എത്തിച്ചേർന്ന ഡൽഹി സ്വദേശിയിലാണ് രണ്ടാം കേസ് സ്ഥിരീകരിച്ചത്. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമടക്കം പതിനേഴ് ഇടങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യൻ സൈന്യം ആദ്യ കേസ് സ്ഥിരീകരിച്ചതും ഇന്നലത്തെ വാർത്തയിലൊന്നാണ്. കോണ്ടാക്റ്റുകളെ ക്വാറൻ്റൈൻ ചെയ്യുന്നതടക്കമുള്ള നടപടികൾ അതെത്തുടർന്ന് ചെയ്തിട്ടുണ്ട്. കേരളത്തിൽ ഇന്നലെ പുതിയ കേസുകളൊന്നും സ്ഥിരീകരിച്ചില്ലെങ്കിലും ഇരുപത്തിയയ്യായിരത്തിലേറെപ്പേർ ഹോം – ഹോസ്പിറ്റൽ ഐസൊലേഷനുകളിലാണ്. 4600ൽ അധികം പേരെ രോഗബാധയില്ല എന്ന് കണ്ട് ഒഴിവാക്കിയിട്ടുണ്ട്.

ഐ.സി.എം.ആർ കണക്കുകളനുസരിച്ച് ഇന്ത്യയിൽ മാർച്ച് 18ന് വൈകുന്നേരം ആറ് മണി വരെ 13,125 സാമ്പിളുകളാണ് പരിശോധിച്ചിരിക്കുന്നത്. ഇതിൽ നിന്ന് 150 എണ്ണം പോസിറ്റീവായി, അതായത് 1.06% . കേരളത്തിൽ നിന്ന് പരിശോധനയ്ക്ക് അയച്ചത് 2550 സാമ്പിളാണ് ഫലം വന്ന 2140 സാമ്പിളുകൾ നെഗറ്റീവാണ്.

ഒരു ലക്ഷത്തിൽ ഒരാൾക്ക് എന്ന രീതിയിലാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ടെസ്റ്റുകളുടെ നിരക്ക്. മില്യണിൽ പത്ത് പേർക്ക് എന്ന നിരക്കിൽ. അതിനെക്കാൾ കുറഞ്ഞ നിരക്കുള്ള രാജ്യങ്ങൾ ചുരുക്കമാണ്. എന്നിരുന്നാലും ഇന്ത്യയിൽ കമ്യൂണിറ്റി ട്രാൻസ്മിഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഇതുവരെ സൂചനയില്ല.

കൽബുർഗിയിൽ ഇന്ത്യയിലെ ആദ്യ കോവിഡ്‌ മരണം റിപ്പോർട്ട്‌ ചെയ്യപ്പെട്ട രോഗിയെ ചികിൽസിച്ച ഡോക്ടർ പോസിറ്റീവ്‌ ആയി എന്ന വാർത്ത റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരുന്നു. അതോടൊപ്പം കൂട്ടിവായിക്കേണ്ടിവരും തമിഴ്‌നാട്ടിലെ ട്രെയിൻ യാത്രികനെയും. രണ്ടും കൂടുതൽ കേസുകളുണ്ടാവാനുള്ള സാദ്ധ്യതകളിലേക്കാണു വിരൽ ചൂണ്ടുന്നത്‌. എയർപോർട്ട്‌ പോലെ സ്ക്രീനിങ്ങും മറ്റും നടത്താൻ കഴിയുന്നത്ര റെയിൽവേ സ്റ്റേഷനിൽ കഴിയില്ല എന്നത്‌ വിഷമകരമായ വസ്തുതയാണ്.

കേരളത്തിൽ പലസ്ഥലങ്ങളിലും ജാഗ്രത പുലർത്തുന്ന കാര്യത്തിൽ പുറകോട്ട് പോകുന്നുണ്ടോ എന്നൊരു സംശയമുണ്ട്. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ ഉദ്ഘാടനത്തിന്റെ ഭാഗമായി പോലും ചെറുതല്ലാത്ത ആൾക്കൂട്ടം പല സ്ഥലങ്ങളിലും കാണുന്നു. ആരാധനാലയങ്ങളിലെ കൂട്ട പ്രാർത്ഥന പോലെ തന്നെ ഒഴിവാക്കേണ്ട ഒന്നാണ് ഉദ്ഘാടന മഹാമഹങ്ങൾ. ഉദ്ഘാടനം പോലുള്ള കാര്യങ്ങളിലൊക്കെ ടെലി സൗകര്യം ഉപയോഗിച്ചാൽ നന്നായിരിക്കും.

നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഇത് ഒന്നോ രണ്ടോ ആഴ്ചകൊണ്ട് തീരുന്ന പ്രശ്നമല്ല എന്നതാണ്. അതിനായി നമ്മൾ തയ്യാർ എടുക്കേണ്ടിവരും. അഞ്ചോ ആറോ മാസങ്ങൾ വരെ ചിലപ്പോൾ നീണ്ടുനിൽക്കാൻ സാധ്യതയുള്ള ഒരു പ്രശ്നമാണിത്. വർഷകാലം ആരംഭിക്കുന്നതിനു മുമ്പ് ലോക്കൽ ട്രാൻസ്മിഷൻ സാധ്യത പൂർണ്ണമായും ഇല്ലാതാക്കിയില്ലെങ്കിൽ നമുക്ക് ബുദ്ധിമുട്ടുണ്ടാകും. പക്ഷേ അതത്ര എളുപ്പമല്ല. എലിപ്പനിയും ഡെങ്കിപ്പനിയും മറ്റു ജലജന്യരോഗങ്ങൾ കൂടി ഇതിനൊപ്പം വന്നാൽ നേരിടാൻ ഒട്ടും എളുപ്പമല്ല. എന്നാൽ ആ സമയത്തേക്ക് നമ്മൾ തയ്യാറായിരിക്കുകയും വേണം.

അസുഖം ബാധിച്ചവരിൽ 10 ശതമാനം വരെ ഐസിയു അഡ്മിഷനും ഏറ്റവും കുറഞ്ഞത് ഒരു ശതമാനമെങ്കിലും മരണനിരക്കും നമ്മൾ പ്രതീക്ഷിക്കണം. ആരോഗ്യ മേഖലയെ അതിനു സജ്ജമാക്കുക എന്നത് കൂടി ഇപ്പോൾ ചെയ്യണം. വെൻറിലേറ്ററുകളുടെ ലഭ്യത ഉറപ്പാക്കണം. ഈ വിഷയങ്ങൾ മാത്രം ഉൾപ്പെടുത്തിയ ലേഖനം വൈകാതെ ഇൻഫോ ക്ലിനിക്കിൽ പ്രസിദ്ധീകരിക്കും.

ഇന്ന് രണ്ട് അഭ്യർത്ഥനകൾ കൂടിയുണ്ട്, ഡോക്ടർമാരോടും സമൂഹത്തോടും

1. PHC, CHC കളിലെയും പ്രൈവറ്റ് ആശുപത്രികളിലെയും ഡോക്ടർമാരോട്,

കൊവിഡ് സംശയിക്കത്തക്ക ട്രാവൽ ഹിസ്റ്ററിയുള്ളതോ ഹോം ക്വാറൻ്റൈനിൽ ഇരിക്കുന്നതോ ആയ ഒരാൾ നിങ്ങളെ കാണാൻ വന്നാൽ, അയാളെ കാര്യം പറഞ്ഞു മനസിലാക്കി ഒരാംബുലൻസിൽ എത്രയും വേഗം ഏറ്റവും അടുത്തുള്ള ‘കൊറോണ ക്ലിനിക്കി’ലേക്ക് തന്നെ അയയ്ക്കണം. അത് കൊറോണയുടെ ലക്ഷണമുള്ളവരാണെങ്കിലും തലകറക്കമാണെങ്കിലും വയറുവേദനയാണെങ്കിലും അങ്ങനെ ചെയ്യണം. ഏതൊരു രോഗിക്കും വേണ്ട ചികിത്സ കൊറോണ ക്ലിനിക്കിൽ ലഭിക്കും.

പകരം അവരെ മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിലേക്ക് പറഞ്ഞയച്ചാൽ അവിടെയുള്ള ഡോക്ടർമാർ കൂടി കോൺടാക്റ്റ് ലിസ്റ്റിൽ ഉൾപ്പെട്ട് ക്വാറൻ്റൈനിൽ പോകേണ്ടിയും വരും, രോഗിയെ കൊറോണ ക്ലിനിക്കിലേക്ക് തന്നെ പറഞ്ഞയക്കുകയും ചെയ്യും.

2. ക്വാറൻ്റൈനിൽ കഴിയുന്ന മനുഷ്യരോട്,

നിങ്ങൾ ചെയ്യുന്ന ത്യാഗത്തിൻ്റെ വലിപ്പം വളരെ വലുതാണ്. അതിന് ഒരുപാട് നന്ദിയുണ്ട്. പക്ഷെ, നിങ്ങൾക്ക് ക്വാറൻ്റൈൻ സമയത്ത് കൊവിഡിൻ്റെ ലക്ഷണങ്ങൾ വന്നാൽ മാത്രമല്ലാ ദിശയിൽ വിളിച്ചറിയിച്ച്, അവിടുന്ന് വരുന്ന വണ്ടിയിൽ ആശുപത്രിയിൽ പോകേണ്ടത്. മേൽപ്പറഞ്ഞത് പോലെയുള്ള എന്തസുഖം വന്നാലും ദിശ വഴി നേരിട്ട് കൊറോണ ക്ലിനിക്കിലേക്കേ ചെല്ലാവൂ. അടുത്തുള്ള ഏതെങ്കിലും ആശുപത്രിയിലോ ഡോക്ടറുടെ വീട്ടിലോ പോകരുത്.

കൊറോണ ഐസൊലേഷനിൽ കൊറോണ മാത്രമല്ല ചികിത്സിക്കുന്നത്, കൊറോണയുള്ളതോ ഉണ്ടെന്ന് സംശയിക്കുന്നതോ ആയവർക്ക് എന്തസുഖമുണ്ടെങ്കിലും ചികിത്സിക്കും. റഫർ ചെയ്യേണ്ട ആവശ്യം ഉണ്ടെങ്കിൽ, ആവശ്യമായ നടപടി ക്രമങ്ങൾ അവിടെ നിന്ന് സ്വീകരിക്കും.

ക്വാറൻ്റൈനിൽ ഇരുന്ന രോഗി, വയറുവേദനയുമായി അടുത്തുള്ള ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിലും വന്ന സംഭവം ഇന്നലെ ഉണ്ടായി. ഇനിയുമങ്ങനെ ഉണ്ടാവാതിരിക്കാൻ എല്ലാവരും സഹകരിക്കുക.

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ