· 4 മിനിറ്റ് വായന

ക്ഷീണത്തിൻ്റെ പര്യായങ്ങൾ

Genericആരോഗ്യ അവബോധം

പ്രണയം പോലെയാണ് ക്ഷീണവും. കൃത്യമായ ഒരു നിർവചനത്തിനകത്ത് ഒതുങ്ങില്ലത്. എന്നാലെല്ലാവർക്കും ഏതെങ്കിലും വിധത്തിൽ അതനുഭവിക്കാൻ പറ്റുകയും ചെയ്യും. നമുക്ക് ശാരീരികമോ മാനസികമോ ആയ പ്രസരിപ്പിന് മങ്ങലേൽക്കുകയും അസ്വസ്ഥതയുളവാക്കുകയും ചെയ്യുന്ന ഏതൊരവസ്ഥയെയും തല്‍ക്കാലം ക്ഷീണമെന്ന് വിളിക്കാം. പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായി ക്ഷീണം എത്താറുണ്ട്. ക്ഷീണത്തിലേക്കു നയിക്കുന്ന കാരണങ്ങള്‍ ഒരുപക്ഷെ നിസ്സാരമാകാം. ചിലപ്പോള്‍ ഗുരുതരരോഗങ്ങളുടെ മുന്നറിയിപ്പുമാകാം. കഠിനമായ ശാരീരികാദ്ധ്വാനം, ദീര്‍ഘദൂര യാത്രകള്‍, രാത്രിയില്‍ ഉറക്കമില്ലാതിരിക്കുക തുടങ്ങിയവയെല്ലാം ആരിലും ക്ഷീണമുണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ഈ കാര്യങ്ങളിലൊക്കെത്തന്നെ കുറച്ചുനേരത്തെ വിശ്രമം കൊണ്ട് ഊര്‍ജ്ജ്വസ്വലത വീണ്ടെടുക്കാൻ നമുക്ക് സാധിക്കും.

എന്നാല്‍ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ വരുന്നതോ ആവശ്യത്തിന് വിശ്രമത്തിനോ ഭക്ഷണത്തിനോ ശേഷവുമൊക്കെ തുടരുന്ന ക്ഷീണമാണെങ്കിൽ ശ്രദ്ധിക്കണം. അതിനു പിന്നിൽ ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു കാരണം കാണും. അത് ശാരീരികമോ മാനസികമോ ആവാം. അത് കണ്ടെത്തണം. ചികിത്സ വേണ്ടതെങ്കിൽ ചികിത്സിക്കണം. വിട്ടുമാറാത്ത ക്ഷീണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചില കാരണങ്ങളാണ് ഈ കുറിപ്പിലുള്ളത്.

1. വിളർച്ച

കൗമാരക്കാരായ പെൺകുട്ടികൾ, പ്രായമായവർ ഒക്കെ ഒക്കെ പലപ്പോഴും പരിക്ഷീണരായി കാണാറുണ്ട്. അതിന്റെ ഏറ്റവും പ്രധാനകാരണങ്ങളിലൊന്നാണ് വിളർച്ച അഥവാ അനീമിയ. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയാണിത്. പല കാരണങ്ങള്‍കൊണ്ടും വിളര്‍ച്ച ഉണ്ടാകാം. രക്തസ്രാവം, ആവശ്യത്തിന് ചുവന്നരക്താണുക്കള്‍ ഉണ്ടാകാതെ വരിക, രക്താണുക്കളുടെ അസ്വാഭാവിക നാശം തുടങ്ങിയവയാണ് വിളര്‍ച്ചയ്ക്ക് ഇടയാക്കുന്ന പ്രധാന ഘടകങ്ങള്‍. അര്‍ശസ്, അള്‍സര്‍, അമിതാര്‍ത്തവം ഇവ മൂലമുള്ള രക്തനഷ്ടം വിളര്‍ച്ചയ്ക്കും കടുത്ത ക്ഷീണത്തിനും ഇടയാക്കും. ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുമ്പോഴാണ് വിളർച്ച സാധാരണയായി ഉണ്ടാകുന്നത്. ചെറിയ കുട്ടികളിലും കൗമാരക്കാരിലും ഇരുമ്പിന്റെ ആവശ്യകത വളരെ കൂടുതലാണ്. സ്ത്രീകളിൽ ആർത്തവം, ഗർഭകാലം, മുലയൂട്ടൽ എന്നീ ഘട്ടങ്ങളിലും ഇരുമ്പ് അധികമായി ആവശ്യം വരും. ദഹനേന്ദ്രിയവ്യവസ്ഥയെ ബാധിക്കുന്ന അര്‍ബുദം, കൊക്കപ്പുഴുബാധ ഇവയും വിളര്‍ച്ചയുണ്ടാക്കും. അതുകൊണ്ട് മലം കറുത്തനിറത്തിൽ പോകുന്നവർ, പ്രത്യേകിച്ചും പ്രായമായവർ ഡോക്ടറെ കണ്ട് പരിശോധനകൾ നിർബന്ധമായും നടത്തണം.

ശരീരത്തിലെ ഓരോ കോശങ്ങളിലേയ്ക്കും ഓക്സിജൻ എത്തിക്കുകയും അവിടുന്ന് കാർബൺ ഡൈ ഓക്സൈഡ് പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്നത് ഹീമോഗ്ലോബിനാണ്. ഈ പ്രക്രിയയുടെ താളം തെറ്റുന്നതാണ് വിളർച്ചയുള്ളവരിൽ ക്ഷീണത്തിന് കാരണം. ഹൃദയത്തിന്റെ പ്രവർത്തനത്തെയും വിളർച്ച ബാധിക്കാറുണ്ട്. സ്ഥിരമായി ക്ഷീണം തോന്നുന്നവർക്ക് ഡോക്ടറെ കണ്ട്, ഒരു സാധാരണ രക്തപരിശോധന വഴി ഇത് കണ്ടെത്താം. 100 ml രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് 11-ൽ താഴുമ്പോഴാണ് സാധാരണയായി വിളർച്ചയെന്ന് വിളിക്കുന്നത്. ഇരുമ്പ് കൂടുതലടങ്ങിയ ഇലക്കറികൾ, കടലകൾ, മാംസം ഒക്കെ കഴിക്കുന്നത് വിളർച്ച തടയും. ഗർഭകാലത്ത് അയൺ ഗുളികകളും കഴിക്കേണ്ടി വരും.

2. നിർജ്ജലീകരണം

ശരീരത്തില്‍ നിന്നും വിയർപ്പിലൂടെയും നേരിട്ടുള്ള ബാഷ്പീകരണം വഴിയും ധാരാളം ജലം നഷ്ടപ്പെടുന്നുണ്ട്. കൂടാതെ ഓരോ ശരീരകോശങ്ങളുടെയും ഉപാപചയത്തിനും ധാരാളം ജലം ആവശ്യമാണ്. ചൂടുകാലത്തും, ആവശ്യത്തിന് വെള്ളം കുടിക്കാത്ത സമയങ്ങളിലും ഉണ്ടാകുന്ന ക്ഷീണത്തിന്റെ പ്രധാനകാരണം നിര്‍ജ്ജലീകരണമാണ്. നിർജലീകരണത്തിന്റെ ആദ്യ ലക്ഷണം തന്നെ ക്ഷീണവും തളർച്ചയുമാണ്. പിന്നെയും വെള്ളം കുടിച്ചില്ലെങ്കിൽ മിക്കവാറും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെങ്കിലും ഏറ്റവും ആദ്യം ബാധിക്കുന്നത് മൂത്രസഞ്ചാരത്തെയും വൃക്കകളെയുമാണ്. മൂത്രത്തിന്‍റെ അളവുകുറയുന്നത് മൂത്രത്തില്‍ അണുബാധ ഉണ്ടാകുന്നതിനുള്ള സാധ്യത പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്നു. തലച്ചോറിന്‍റെയും പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കാന്‍ ഇതുകാരണമാകും. ധാരാളം വെള്ളം കുടിക്കുക മാത്രമേയുള്ളൂ പോംവഴി. ഒരു ദിവസം കുറഞ്ഞത് രണ്ടര-മൂന്നു ലിറ്റര്‍ വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കോളകള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കണം. പകരം പഴങ്ങളും പഴച്ചാറുകളും ഉപയോഗിക്കാം.

3. പ്രമേഹം

വിട്ടുമാറാത്ത ക്ഷീണമാണ് ജീവിതശൈലി രോഗങ്ങളില്‍ പ്രധാനിയായ പ്രമേഹത്തിന്റെ പ്രധാന ലക്ഷണം. ക്ഷീണവും തളര്‍ച്ചയും ഭാരക്കുറവുമെല്ലാം പ്രമേഹം കാരണമുണ്ടാവുന്ന സങ്കീര്‍ണതകളുമായി ബന്ധപ്പെട്ടും വരാം. രക്തത്തിൽ പഞ്ചസാരയുടെ അളവ് ഒരു പരിധിക്കപ്പുറം കൂടുന്നതും കുറയുന്നതും പ്രമേഹരോഗിക്ക് ക്ഷീണമുണ്ടാകും. പ്രമേഹം വൃക്കകളെ ബാധിച്ചു തുടങ്ങുമ്പോൾ ക്ഷീണമനുഭവപ്പെടാനുള്ള സാധ്യതയും കൂടും. കൂടാതെ പ്രമേഹരോഗം ബാധിക്കുമ്പോള്‍ ചിലരിലുണ്ടാകുന്ന മാനസികസംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും ക്ഷീണത്തിനിടയാക്കാം. ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായി മരുന്നുകഴിക്കുകയും കൃത്യമായ ഇടവേളകളിൽ രക്തപരിശോധനകൾ നടത്തുകയും പ്രമേഹരോഗികളിൽ അനിവാര്യമാണ്.

4. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ

ഹൃദയസംബന്ധിയായ രോഗങ്ങളിൽ ക്ഷീണം പ്രധാന ലക്ഷണമായി എത്താറുണ്ട്. ഹൃദയത്തിനുള്ളിലെ വൈദ്യുത പ്രവാഹത്തിലുണ്ടാകുന്ന തടസങ്ങൾ (ഹാർട്ട് ബ്ലോക്ക്), വാൽവ് തകരാറുകൾ, പേശീ ബലക്കുറവുകൾ (കാർഡിയോമയോപ്പതി) ഒക്കെയാണ് പ്രധാന കാരണങ്ങൾ. മിക്കവരിലും നടക്കുമ്പോഴുള്ള കിതപ്പ്, ശ്വാസംമുട്ടൽ ഒക്കെയുമുണ്ടാകാറുണ്ട്. ഹൃദ്രോഗത്തെത്തുടര്‍ന്ന് ഹൃദയപേശിയുടെ സങ്കോചവികാസ ശേഷി കുറയും. ഇതുമൂലം ഹൃദയത്തിന്റെ അറകളില്‍നിന്ന് പുറത്തേക്കു പമ്പ് ചെയ്യുന്ന രക്തത്തിന്റെ അളവ് കുറയും. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കെത്തുന്ന രക്തപ്രവാഹവും ഓക്സിജനും കുറയുന്നത് ക്ഷീണമുണ്ടാക്കും. രക്തസമ്മർദ്ദം അമിതമാകുന്നതും കുറഞ്ഞുപോകുന്നതും നമ്മളെ ക്ഷീണിതരാക്കാറുണ്ട്. ക്ഷീണത്തോടൊപ്പം തലകറക്കമോ നെഞ്ചിടിപ്പോ കിതപ്പോ ഒക്കെ ഉള്ളവർ ഡോക്ടറെ കണ്ട് ECG, Echo പോലുള്ള ടെസ്റ്റുകൾ ചെയ്യണ്ടതാവശ്യമാണ്.

5. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍

തൈറോയിഡിന്റെ പ്രവർത്തനത്തിലെ അപാകതകൾ- പ്രവര്‍ത്തനമാന്ദ്യവും അമിത പ്രവര്‍ത്തനവും- ഒരുപോലെ ക്ഷീണത്തിനിടയാക്കും. ഹൈപ്പോ തൈറോയിഡിസം (മാന്ദ്യം) ബാധിച്ചവരില്‍ ക്ഷീണം, തളര്‍ച്ച, കിതപ്പ് ഇവ മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം ഉണ്ടാകാറുണ്ട്. ശരീരഭാരം പെട്ടന്ന് കൂടുക, തണുപ്പ് അസഹ്യമാകുകയൊക്കെയാണ് മറ്റു ലക്ഷണങ്ങൾ. തൈറോയ്ഡിന്റെ അമിത പ്രവര്‍ത്തനത്തിലും ക്ഷീണവും നെഞ്ചിടിപ്പും ഉണ്ടാകും. ചിലർക്ക് ഉറക്കമില്ലായ്മയും ഭാരക്കുറയലുമൊക്കെ ഉണ്ടാകാറുണ്ട്. Thyroid function test (TFT) എന്ന രക്തപരിശോധനയിലൂടെ ഈ അവസ്ഥകൾ പെട്ടന്ന് തിരിച്ചറിയാം. പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പ്രവർത്തനക്കുറവും അഡ്രിനൽ ഗ്രന്ഥിയുടെ പ്രവർത്തനവൈകല്യങ്ങളും ഹോർമോൺ തകരാറ് കാരണം ക്ഷീണമുണ്ടാക്കുന്ന അസുഖങ്ങളാണ്.

6. ഉറക്കക്കുറവ്

ഉണര്‍വുള്ള പകലിന് ശരിയായ ഉറക്കം കൂടിയേതീരൂ. ആവശ്യമായ ഉറക്കം ലഭിക്കാത്തത് പിറ്റേന്ന് കലശമായ ക്ഷീണത്തിനിടയാക്കും. മുതിര്‍ന്നവര്‍ക്ക് ഏഴുമുതല്‍ എട്ടുമണിക്കൂര്‍വരെ ഉറക്കം ആവശ്യമാണ്. കുട്ടികൾക്കതിലധികവും. കമ്പ്യൂട്ടറും മൊബൈലും ടെലിവിഷനും ഒഴിവാക്കി കിടപ്പുമുറിയെ സുഖമായ ആഴത്തിലുള്ള ഉറക്കത്തിനായി സജ്ജമാക്കുക. സ്ലീപ് അപ്നിയ സിൻഡ്രമെന്ന ഉറക്കത്തിനിടയിലെ ശ്വാസതടസമുള്ളവർക്ക് ഉറങ്ങിയെന്ന് തോന്നിയാലും ക്ഷീണം അമിതമായിരിക്കും. ഇവർ ശ്വാസതടസം വന്നുണർന്ന ശേഷം, വീണ്ടും ഉറങ്ങുമെങ്കിലും നിദ്രയുടെ സ്വാഭാവികത നഷ്ടപ്പെടുന്നത് ഉന്മേഷം ഇല്ലാതാക്കും. തടി കുറയ്ക്കുക, പുകവലി ഒഴിവാക്കുക തുടങ്ങിയവയാണ് ഉറക്കത്തിലെ ശ്വാസതടസ്സം ഒഴിവാക്കാനുള്ള മാര്‍ഗം.

7. വിഷാദരോഗം

വിഷാദരോഗം മാനസികരോഗത്തിന്റെ ഗണത്തില്‍പ്പെടുന്നതാണെങ്കിലും അതുണ്ടാക്കുന്ന ശാരീരികപ്രശ്‌നങ്ങള്‍ ചെറുതല്ല. തലവേദന, വിശപ്പില്ലായ്മ എന്നിവയ്‌ക്കൊപ്പം ക്ഷീണവും നിരുത്സാഹവും സ്ഥായി ലക്ഷണങ്ങളാണ്. ചികിത്സ തേടേണ്ടത് ഈ അവസരത്തിൽ അത്യന്താപേക്ഷിതമാണ്.

8. കരള്‍രോഗങ്ങള്‍

മഞ്ഞപ്പിത്തം, മദ്യപാനം, പാരമ്പര്യംമൂലമുള്ള കരള്‍രോഗങ്ങള്‍ എല്ലാംതന്നെ കടുത്ത ക്ഷീണത്തിനിടയാക്കാറുണ്ട്. ഛര്‍ദി, ഓക്കാനം ഇവയോടൊപ്പം ക്ഷീണംകൂടി ഉണ്ടാകുമ്പോള്‍ കരള്‍രോഗി തീര്‍ത്തും അവശനാകുന്നു. സിറോസിസ് പോലുള്ള ഗുരുതരമായ കരൾരോഗവും അതിന്റെ ഭാഗമായ പോര്‍ട്ടല്‍ ഹൈപ്പര്‍ടെന്‍ഷന്‍ മൂലം അളവില്ലാതെ രക്തം ഛര്‍ദിക്കുന്നതും വിളര്‍ച്ചയ്ക്കും തത്ഫലമായി ക്ഷീണം അധികരിക്കാനും ഇടയാക്കിയേക്കും.

9. ക്രോണിക് ഫറ്റീഗ് സിൻഡ്രോം

മറ്റു കാരണങ്ങളൊന്നും ഇല്ലാതെ 6-7 മാസത്തിലേറെ തുടര്‍ച്ചയായി നില്‍ക്കുന്ന രോഗമാണ് ദീര്‍ഘകാല ക്ഷീണരോഗം അഥവാ ക്രോണിക് ഫറ്റീഗ് സിന്‍ഡ്രോം. ഒന്നിലും ഉന്മേഷം തോന്നാത്ത ഇക്കൂട്ടര്‍ വിശ്രമിച്ചാലും ക്ഷീണം മാറുകയില്ല. അലസത, മന്ദത, ഓര്‍മക്കുറവ്, പേശിവേദന, സന്ധിവേദന, ഉറക്കംതൂങ്ങല്‍, വിഷാദം എന്നീ ലക്ഷണങ്ങള്‍ ഇവരില്‍ കാണാറുണ്ട്.

10. മറ്റു കാരണങ്ങൾ

ഭയം, വിഷാദം, ഉല്‍കണ്ഠ തുടങ്ങിയ മാനസികപ്രശ്നങ്ങളും കടുത്ത ക്ഷീണത്തിന് ഇടയാക്കാറുണ്ട്. അതുപോലെ വ്യായാമം ഇല്ലായ്മ, തൊഴില്‍സമ്മര്‍ദങ്ങള്‍, അനാരോഗ്യ മത്സരങ്ങള്‍, വിശ്രമം തീരെയില്ലാതെയുള്ള അമിതാധ്വാനം, അമിതമായ ഫാസ്റ്റ്ഫുഡ് ഭക്ഷണശീലങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ ക്ഷീണമുണ്ടാക്കാറുണ്ട്. ശരീരത്തില്‍ ജലാംശവും ലവണാംശവും (ഇലക്ട്രൊലൈറ്റ്സ്) കുറയുന്നതും ക്ഷീണവും തളര്‍ച്ചയും ഉണ്ടാക്കും.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലും കുട്ടികളിലും ക്ഷീണം വളരെ കൂടുതലാണ്. ശാരീരികവും മാനസികവുമായ പ്രത്യേകതകളും ഹോര്‍മോണ്‍ വ്യതിയാനങ്ങളും സ്ത്രീകളില്‍ ക്ഷീണം കൂട്ടും. കുട്ടികളിൽ വളരെ ഉത്സാഹത്തോടെ കളിച്ചു നടക്കേണ്ട പ്രായത്തിൽ, അതിന് വിപരീതമായി ദൈനംദിന കാര്യങ്ങളെപ്പോലും ബാധിക്കുന്ന തരത്തില്‍ ക്ഷീണം തളര്‍ത്തുന്നുവെങ്കില്‍ അത് രോഗലക്ഷണമായി പരിഗണിക്കപ്പെടേണ്ടതുണ്ട്. ഉറക്കക്കുറവ്, പ്രമേഹം, മാനസികസമ്മര്‍ദം, വൃക്കത്തകരാറുകള്‍, രക്താര്‍ബുദം തുടങ്ങിയ രോഗങ്ങളുടെ ലക്ഷണമായും കടുത്ത ക്ഷീണം എത്താറുണ്ട്. കുട്ടികളുടെ ദൈനംദിന പ്രവൃത്തികള്‍ നിരീക്ഷിക്കുകയും ഡോക്ടറുടെ സഹായം തേടുകയും വേണം.

നിസാരമായ പനി മുതൽ കാൻസറിന്റെ വരെ ലക്ഷണമായി ക്ഷീണമുണ്ടാകാം. നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന വിധത്തിൽ അതുണ്ടാവുകയാണെങ്കിൽ ഒട്ടും വൈകാതെ ഒരു ഡോക്ടറെ കാണുകയും ആവശ്യം വേണ്ട പരിശോധനകളും ചികിത്സയും ചെയ്യുകയും വേണം. നിലനിൽക്കുന്ന ക്ഷീണം നിസാരക്കാരനല്ല, നിശബ്ദനായ വില്ലനാണ്. ചിലപ്പോൾ രോഗകാരണത്തിലേക്ക് എളുപ്പത്തിലുള്ള വഴികാട്ടിയുമാകാം.

ലേഖകർ
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ